ഇടുക്കിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പത്രിക നല്‍കി
എല്‍.ഡി.എഫിന് വേണ്ടി ജോയ്സ് ജോര്‍ജ്ജും യു.ഡിഎഫിന് വേണ്ടി ഡീന്‍ കുര്യാക്കോസുമാണ് ഇടുക്കി മണ്ഡലത്തില്‍ ഗോമതിക്ക് എതിരായി മല്‍സരിക്കുന്നത്.
ഐതിഹാസികമായ പെമ്പിളൈ ഒരുമൈ സമരത്തിന്റെ നേത്വ നിരയിലുണ്ടായിരുന്ന ജി ഗോമതി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ നിന്നും മല്‍സരിക്കും. റിട്ടേണിംഗ് ഓഫീസറും ഇടുക്കി ജില്ല കലക്ടറുമായ എച്ച് ദിനേശന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ച് കൊണ്ടാണ് ഗോമതി ഔദ്യോഗികമായി മല്‍സരത്തിന് തുടക്കമറിയിച്ചത്. പെൺമ്പിളൈ ഒരുമൈയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ഗോമതി ഇടുക്കിയില്‍ നിന്നും മല്‍സരിക്കുന്നത്. ജനകീയ പിരിവിലൂടെയും ജനങ്ങളുടെ സാമ്പത്തിക സഹായങ്ങള്‍ കൊണ്ടുമാണ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതെന്ന് ഗോമതി പത്രിക സമര്‍പ്പണത്തിന് ശേഷം പറഞ്ഞു.
നേടിയെടുക്കാനുള്ള ജനാധിപത്യ അവകാശങ്ങളും നീതിയും പൗരാവകാശങ്ങളും വളരെ വലുതും ദൂരത്തും ആയതുകൊണ്ട് മുഴുവൻ ജനങ്ങളുടെയും പിന്തുണയും സഹായ സഹകരണങ്ങളും പൂർണ്ണമായും വേണമെന്നും ഗോമതി അഭ്യർത്ഥിച്ചു. എല്‍.ഡി.എഫിന് വേണ്ടി ജോയ്സ് ജോര്‍ജ്ജും യു.ഡിഎഫിന് വേണ്ടി ഡീന്‍ കുര്യാക്കോസുമാണ് ഇടുക്കി മണ്ഡലത്തില്‍ ഗോമതിക്ക് എതിരായി മല്‍സരിക്കുന്നത്. ജോയ്സ് ജോര്‍ജ്ജിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഗോമതി മുന്‍പ് ഉന്നയിച്ചിരുന്നത്. ഭൂമി കയ്യേറ്റമടക്കമുള്ള വിഷയങ്ങള്‍ ജോയ്സ് ജോര്‍ജ്ജിനെതിരെ ഉന്നയിച്ച ഗോമതി ജോയ്സ് പട്ടയം നല്‍കുകയും ഭൂമി കാണിച്ചു കൊടുക്കാതെ പാവങ്ങളോട് മനസാക്ഷിയില്ലാതെ ഇപ്പോള്‍ വോട്ട് ചോദിക്കുകയാണ് എന്നും ആരോപിച്ചിരുന്നു.
മൂന്നാറിലേത് ഭൂമിയുടെയും കൂലിയുടെയും പ്രശ്നമാണെന്നും എം.പിയായി തെരഞ്ഞെടുത്താല്‍ ഈ രണ്ട് വിഷയങ്ങള്‍ക്കാകും മുന്‍ഗണനയെന്നും ഗോമതി പറഞ്ഞു. ഇടുക്കിയിലെ ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി സംസാരിക്കുമെന്നും ഇതിനകം 12ഓളം കര്‍ഷകര്‍ ഇടുക്കിയില്‍ ആത്മഹ്ത്യ ചെയ്തിട്ടുണ്ടെന്നും ഗോമതി പറഞ്ഞു.