വടകരയിലെ ജനങ്ങളോട് സി.പി.എം മാപ്പ് പറയണം: ടി സിദ്ധിഖ്

നിർമ്മിച്ചതും പ്രചരിപ്പിച്ചതും ഉന്നതതല ഗൂഢാലോചനയിലൂടെയാണന്നും സിദ്ധിഖ്

Update: 2024-05-05 09:32 GMT
Advertising

കോഴിക്കോട്: വടകരയിലെ ജനങ്ങളോട് സി.പി.എം മാപ്പ് പറയണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി സിദ്ധീഖ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി.പി.എം ജനകീയ വിഷയങ്ങൾ ഉയർത്തിപിടിക്കുന്നതിന് പകരം വർഗീയ പ്രചാരണങ്ങൾ നടത്തി. വർഗീയ ധ്രുവീകരണത്തിന് ഇടവരുത്തുന്ന പ്രാകൃത ശൈലിയാണ് അവർ സ്വീകരിച്ചത്. വടകര കോഴിക്കോട് മേഖലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണം അതിന് തെളിവാണ്. തീ തുപ്പുന്ന വർഗീയത ആളികത്തിക്കുന്ന രീതി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനമായ സി.പി.എം ചെയ്യാൻ പാടില്ലാത്തതാണെന്നും സിദ്ധിഖ് പറഞ്ഞു.

സൈബർ ബോംബും പാനൂരിലെ ബോംബും അവരുടെ കയ്യിൽ നിന്ന് തന്നെ പൊട്ടിച്ചിതറി. സൈബർ ബോംബിന്റെ ഉറവിടം കണ്ടെത്താൻ പോലീസ് ശ്രമം നടത്താതത് ഉറവിടം സിപി.എം തന്നെയാണെന്നതിന്റെ തെളിവാണ്. ഓരോ പത്രത്തിന്റെയും സ്വഭാവമനുസരിച്ച് മതപരമായ വൈകാരികത ചൂഷണം ചെയ്യുന്ന വ്യത്യസ്ത പരസ്യങ്ങൾ നൽകി. വർഗീയ പ്രചാരണത്തിനും കലാപാഹ്വാനത്തിനും സി.പി.എം നേതാക്കൾക്കെതിരെ കേസ് എടുത്ത് അന്വേഷിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷാഫിക്കെതിരായ പ്രചാരണം ഉത്തരേന്ത്യയിൽ മോദി ചെയ്യുന്നതിനുമപ്പുറമുള്ള പ്രചാരണമായിരുന്നു. ഇത്രയധികം ഹീനമായ പ്രചാരണം നടത്തിയിട്ടും പ്രബുദ്ധ വടകരയുടെ മനസ്സിൽ ഇളക്കം തട്ടിയിട്ടില്ല. നിർമ്മിച്ചതും പ്രചരിപ്പിച്ചതും ഉന്നതതല ഗൂഢാലോചനയിലൂടെയാണന്നും സിദ്ധിഖ് ചൂണ്ടിക്കാട്ടി.

കാഫിർ പ്രചാരണം നടത്തിയവരെ കണ്ടെത്തുന്നവർക്ക് യൂത്ത് ലീഗ് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. മെയ് 11 ന് വൈകീട്ട് അഞ്ചിന് ജനകീയ പ്രതിരോധം നടത്തും. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉൾപ്പെടെ പ്രമുഖ യു.ഡി.എഫ് നേതാക്കളെല്ലാവരും പരിപാടിയിൽ പങ്കെടുക്കും.


Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News