പൊള്ളാച്ചിയിൽ ലഹരി മരുന്നുകളുമായി മലയാളി വിദ്യാര്‍ത്ഥികൾ അറസ്റ്റിൽ
സ്വകാര്യ റിസോട്ടിൽ നിന്നാണ് ഒരു പെൺകുട്ടി ഉൾപ്പെടെ 163 വിദ്യാര്‍ത്ഥികളെ തമിഴ്നാട് പൊലീസ് പിടികൂടിയത്.
വൻ ലഹരിമരുന്ന് ശേഖരവുമായി മലയാളി വിദ്യാര്‍ത്ഥികൾ തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ പിടിയിൽ. സ്വകാര്യ റിസോട്ടിൽ നിന്നാണ് ഒരു പെൺകുട്ടി ഉൾപ്പെടെ 163 വിദ്യാര്‍ത്ഥികളെ തമിഴ്നാട് പൊലീസ് പിടികൂടിയത്. നിരോധിത മയക്ക് മരുന്ന് ഗുളികകളും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ഒരു വിദ്യാര്‍ത്ഥിയുടെ ബർത്ത് ഡേ പാർട്ടിക്കാണ് റിസോർട്ട് ബുക്ക് ചെയ്തത്. കേരളത്തിലെ വിവിധ കോളേജുകളിലേയും, കോയമ്പത്തൂരിലെ ചില കോളേജുകളിൽ നിന്നും ഉള്ള കുട്ടികളും റിസോര്‍ട്ടിലെത്തി. ഏതാനും തമിഴ് വിദ്യാര്‍ത്ഥികളും ബാക്കി മുഴുവൻ പേരും മലയാളികളുമാണ്. കൂട്ടത്തിൽ ഒരു പെൺകുട്ടിയും 162 ആൺ കുട്ടികളുമാണ് ഉണ്ടായിരുന്നത്. മദ്യപിച്ച് ബഹളം വെച്ചതിനെ തുടന്ന് സമീപവാസികൾ പൊലീസിനെ വിവരം അറിയിച്ചു. കോയമ്പത്തൂർ എസ്.പി സുജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മഫ്തിയലെത്തിയാണ് വിദ്യാര്‍ത്ഥികളെ പിടികൂടിയത്. കഞ്ചാവ്, മദ്യം, വിവിധ തരം മയക്ക് ഗുളികകൾ എന്നിവ പിടികൂടി. മയക്ക് മരുന്ന് ഉപയോഗത്തിന് റിസോർട്ട് വിട്ടുനൽകിയതിന് അഗ്രി നെസ്റ്റ് റിസോർട്ട് ഉടമ ധനേഷിനെയും, 6 ജീവനകാരെയും അറസ്റ്റ് ചെയ്തു. റിസോർട്ട് സീൽ ചെയ്തു. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ ആനമലൈ പൊലീസ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.