ജവാന്‍റെ മൃതദേഹത്തോട് അനാദരവ് കാണിച്ചതായി പരാതി: എംബാം ചെയത മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നുവെന്ന് ബന്ധുക്കൾ
ആലപ്പുഴ ചിങ്ങോലി സ്വദേശി അനിൽകുമാറിന്‍റെ മൃതദേഹമാണ് കൃത്യമായി എംബാം ചെയ്യാതെ കൊണ്ടുവന്നത്. മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നുവെന്ന് ബന്ധുക്കൾ കലക്ടർക്ക് പരാതി നൽകി.
അരുണാചൽപ്രദേശിൽ മരിച്ച മലയാളിയായ ഗ്രഫ് ജീവനക്കാരന്‍റെ മൃതദേഹത്തോടു അനാദരവ് കാട്ടിയാതായി പരാതി. ആലപ്പുഴ ചിങ്ങോലി സ്വദേശി അനിൽകുമാറിന്‍റെ മൃതദേഹമാണ് കൃത്യമായി എംബാം ചെയ്യാതെ കൊണ്ടുവന്നത്. മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നുവെന്ന് ബന്ധുക്കൾ കലക്ടർക്ക് പരാതി നൽകി. ശനിയാഴ്ച പുലർച്ചെയാണ്, സൈന്യത്തിന്റെ ഭാഗമായ ഗ്രഫ് ജീവനക്കാരൻ അനിൽകുമാർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇന്നലെ രാവിലെ നെടുമ്പാശ്ശേരിയിൽ എത്തിച്ച മൃതദേഹം, ഉച്ചയോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നു.
സംസ്കാര ചടങ്ങിനു മുന്നോടിയായി വസ്ത്രങ്ങൾ മാറ്റാൻ മോർച്ചറിയിൽ എത്തിച്ചപ്പോഴാണ് മൃതദേഹം ജീർണ്ണിച്ച അവസ്ഥയിലാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ഗുണമേന്മ ഇല്ലാത്ത പെട്ടിയിൽ, പ്ലാസ്റ്റിക് ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മുഖം പോലും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ ജീർണിച്ചു ദുർഗന്ധം വമിക്കുന്ന നിലയിൽ ആയിരുന്നു. ഗ്രഫ് ജീവനക്കാരന്‍റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് നാട്ടുകാരും പ്രതിഷേധിച്ചു. ഇതേതുടർന്ന് വൈകിയാണ് സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്. ദില്ലിയിലെ ഗ്രഫ് ആസ്ഥാനത്തേക്ക് പരാതി അയക്കുമെന്ന് ആലപ്പുഴ കലക്ടർ ഡോ. അദീല അബ്ദുല്ല അറിയിച്ചു.