എല്‍.ഡി.എഫിന് ജീവവായുവായി പാലാ ഫലം
ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയുടെ ആഘാതത്തില്‍ നിന്നും കരകയറാന്‍ ഈ വിജയം ഉതകുമെന്നാണ് സി.പി.എം വിലയിരുത്തല്‍.
പാലായിലെ വിജയം എൽ.ഡി.എഫിനും സി.പി.എമ്മിനും വലിയ ഊര്‍ജ്ജമാകും. ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയുടെ ആഘാതത്തില്‍ നിന്നും കരകയറാന്‍ ഈ വിജയം ഉതകുമെന്നാണ് സി.പി.എം വിലയിരുത്തല്‍. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആത്മവിശ്വാസത്തോടെ നേരിടാനും ഈ വിജയം സഹായിക്കും.
ഭരണവിരുദ്ധ വികാരം, ലോക്സഭ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവി, പാർട്ടി വോട്ടുകളിലുണ്ടാകുന്ന വൻ ചോർച്ച- പാല ഉപതെരഞ്ഞെടുപ്പിലേക്ക് എത്തുമ്പോൾ എൽ.ഡി.എഫ് നേരിട്ടത് ഒന്നൊഴിയാതെ പ്രതിസന്ധികൾ മാത്രം. ദയനീയ തോൽവി ഒഴിവാക്കുകയെന്ന ഒരോയൊരു അജണ്ട മാത്രമായിരുന്നു തെരഞ്ഞെടുപ്പിന് മുൻപ് മുന്നണിക്ക് മുന്നിലുണ്ടായിരുന്നത് . അതുകൊണ്ട് തന്നെ പാലയിലെ ഇപ്പോഴത്തെ അത്ഭുതജയം എൽ.ഡി.എഫിനും സി.പി.എമ്മിനും അക്ഷരാർത്ഥത്തിൽ ജീവവായു തന്നെയാണ്.
പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെയെല്ലാം പാലായുടെ പേര് പറഞ്ഞ് തൽക്കാലത്തേക്കെങ്കിലും മറികടക്കാൻ സർക്കാറിന് കഴിയും. ഭരണത്തിൻറെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് ഫലമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാകും.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം ഗൃഹസമ്പർക്ക പരിപാടിയടക്കം നടത്തിയായിരുന്നു സി.പി.എം പ്രതിരോധത്തിന് ശ്രമിച്ചത്. അത് വിജയം കണ്ടെന്നാണ് പാർട്ടി നേതൃത്വത്തിൻറ വിലയിരുത്തൽ. ലോക്സഭയിലെ തോൽവി താൽക്കാലിക പ്രതിഭാസം മാത്രമാണെന്ന എൽ.ഡി.എഫിൻറെ വാദം ശരിവെക്കുന്നത് കൂടിയാണ് പാല ഉപതെരഞ്ഞെടുപ്പ് ഫലം. അഞ്ച് മണ്ഡലങ്ങളിൽ കൂടി ഉപതെരഞ്ഞെടുപ്പ് വരുന്നത് മുന്നണിക്ക് നിർണ്ണായകമാണ്. പക്ഷേ പാലാ ഫലം കൂടുതൽ കരുത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാൻ അവരെ പ്രാപ്തരാക്കുമെന്ന് ഉറപ്പാണ്.