തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിആർ ജോലി; ശമ്പളം നൽകിയില്ലെന്ന പരാതിയുമായി യുവമാധ്യമപ്രവർത്തക

'ഒരു പാർലമെന്റ് മണ്ഡലത്തിൽ താൻ ഒറ്റയ്ക്ക് എന്നതാണ് ആദ്യം നേരിട്ട പ്രശ്നം. ക്യാമറ ടീം കൂടി ഉണ്ടാകും എന്ന് അവർ പറഞ്ഞെങ്കിലും ഒരാളും വന്നില്ല'.

Update: 2024-05-01 06:02 GMT
Advertising

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനായി പിആർ ജോലി ചെയ്യാൻ ഏൽപ്പിക്കുകയും എന്നാൽ അതിനുള്ള ശമ്പളം നൽകിയില്ലെന്നും അതിനാൽ ഓഫീസിന്റെ വാടകയടക്കം നൽകാനാവാതെ ബുദ്ധിമുട്ടിലാണെന്നും യുവ മാധ്യമപ്രവർത്തകയുടെ പരാതി. മാധ്യമപ്രവർത്തക അപർണ സെന്നിനു കീഴിൽ പിആർ ജോലി ചെയ്ത ലിനിഷ മങ്ങാട് ആണ് ഫേസ്ബുക്കിലൂടെ ആരോപണവുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ജനുവരി 10നാണ് ഒരു സുഹൃത്തിന്റെ പരിചയത്തിലൂടെ മുൻപ് റിപ്പോർട്ടർ ചാനലിലും ഇപ്പോൾ നോക്യാപ്പിലും ജോലി ചെയ്യുന്ന 'അപർണ സെൻ' ആദ്യമായി ബന്ധപ്പെട്ടതെന്ന് ലിനിഷ പറയുന്നു. 'ഇലക്ഷനു വേണ്ടി എൽഡിഎഫിന്റെ ഭാഗമായി പിആർ വർക്ക്‌ ചെയ്യുന്നുണ്ട്, അതിന്റെ ഭാഗമാവാൻ പറ്റുമോ' എന്ന് ചോദിച്ചു. മൂന്ന് മണ്ഡലങ്ങൾ അതായത് കാസർഗോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളുടെ പിആർ ആണ് ഇവരെ എൽഡിഎഫ് ഏൽപ്പിച്ചത്. ജനുവരി 15 മുതൽ താനും അതിന്റെ ഭാഗമായി.

'അപർണ സെൻ, സോണൽ സന്തോഷ്, ഗോവിന്ദ് എന്നിവരാണ് കമ്പനിയെ നിയന്ത്രിക്കുക എന്നാണ് പറഞ്ഞിരുന്നത്. ഒരു പാർലമെന്റ് മണ്ഡലത്തിൽ താൻ ഒറ്റയ്ക്ക് എന്നതാണ് ആദ്യം നേരിട്ട പ്രശ്നം. അവർ ക്യാമറ ടീം കൂടി ഉണ്ടാകും എന്ന് പറഞ്ഞെങ്കിലും ഒരാളും വന്നില്ല. നിരന്തരം ചോദിച്ചിരുന്നെങ്കിലും ആവശ്യമുള്ളപ്പോൾ ഒരാളെ സ്വന്തം റിസ്കിൽ വിളിച്ചോളൂ എന്നാണ് പറഞ്ഞത്. അന്ന് മുതൽ ഇവരുടെ നിർദേശപ്രകാരമുള്ള എല്ലാ കാര്യങ്ങളും തന്നാൽ കഴിയുംവിധം ചെയ്തിരുന്നു'.

'പോസ്റ്റർ ഡിസൈൻ മുതൽ വീഡിയോ വരെ പ്രശ്നങ്ങൾ ഉണ്ടെന്ന് തുടക്കം മുതൽ അപർണയോടും സോണലിനോടും പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. പാർട്ടിയോടും താൻ പ്രശ്നങ്ങൾ സൂചിപ്പിച്ചിരുന്നു. സ്വാഭാവികമായും ഈ ക്വാളിറ്റി പ്രശ്നം, ജോലി ഏല്പിച്ച കണ്ണൂരിലെ മുതിർന്ന സഖാക്കൾ ഇവരെ വിളിച്ചു ചൂണ്ടിക്കാട്ടുകയും ഇതിൽ തൃപ്തരല്ലെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ തങ്ങളുടെ അടുത്തെത്തിയപ്പോൾ ഈ ക്വാളിറ്റി പ്രശ്നം തങ്ങളുടെ പ്രശ്നമായി മാറി. ഒരു ക്യാമറാമാൻ പോലുമില്ലാതെ എങ്ങനെ പ്രൊമോഷൻ എന്ന് ചോദിച്ചപ്പോൾ ഉത്തരം കിട്ടിയില്ല'.

'ഒരു മാസം ആയപ്പോൾ, ഇവരുമായി സഹകരിക്കാൻ പറ്റില്ലെന്ന് മനസിലായി കണ്ണൂർ ടീമിലെ രണ്ട് പേർ സ്വയം ഒഴിഞ്ഞുമാറി. പിന്നീട് മാർച്ചിൽ താനും രാജിവച്ചു. പാർട്ടി ഫണ്ട് തന്നില്ല എന്നു പറഞ്ഞ് ഇപ്പോൾ സാലറി തരാൻ പറ്റില്ലെന്നാണ് അവരപ്പോൾ അറിയിച്ചത്. താൻ അപ്പോൾ കാലിലെ ലിഗമെന്റ് എസിഎൽ പ്രശ്നവുമായി ബന്ധപ്പെട്ട് ആശുപത്രിയിലും ആയിരുന്നു. സാലറി മാത്രമല്ല ഓഫീസ് എടുത്തിട്ട് അതിന്റെ വാടക ഇതുവരെ കൊടുത്തിട്ടില്ല. ആശുപത്രിയിൽ കിടന്ന് അവരോടും ക്യാമറാമാനോടും സമാധാനം പറയേണ്ട അവസ്ഥയിലായി താൻ'.

'സാലറി ചോദിച്ചപ്പോൾ അവർ തന്നെ വാട്ട്സ്‌ആപ്പിൽ അടക്കം ബ്ലോക്ക് ചെയ്തു. പൈസ കിട്ടുമ്പോ തരും, അതെ ചെയ്യാൻ ഉള്ളൂ, അല്ലാതെ വേറെ ഒന്നും ചെയ്യാൻ ഇല്ല എന്നാണ് അവസാനം കിട്ടിയ മറുപടി. പക്ഷേ ഇവിടെ വാടകയടക്കം കൊടുക്കാത്തതിന് താൻ വലിയ പ്രശ്നം നേരിടുന്നുണ്ട്'- ലിനിഷ പറയുന്നു. കാസർഗോഡ് മണ്ഡലത്തിൽ 'മിഷൻ- 20' എന്ന അപർണ സെൻ ടീമിൽ ആരും ഇപ്പോൾ വർക്ക് ചെയ്യാതിരുന്നിട്ടും നാല് പേർ ജോലി ചെയ്യുന്നു എന്ന് പറയുകയും ഇവർ പൈസ വാങ്ങുകയും ചെയ്തിട്ടുണ്ടെന്നും ലിനിഷ ആരോപിക്കുന്നു.

ലിനിഷയുടെ പോസ്റ്റിന്റെ പൂർണ രൂപം

നാളെ മെയ് 1 ലോക തൊഴിലാളി ദിനം

സർവരാജ്യ തൊഴിലാളികളോട് ഐക്യപ്പെട്ട് കൊണ്ടുതന്നെ ഒരു കാര്യം എന്റെ പ്രിയപ്പെട്ട സഖാക്കളോടും സുഹൃത്തുക്കളോടും പറയണം എന്ന് തോന്നി. പ്രത്യേകിച്ചു മാധ്യമ സുഹൃത്തുക്കളോട്

കഴിഞ്ഞ ജനുവരി 10 ന് ഒരു സുഹൃത്തിന്റെ പരിചയത്തിലൂടെയാണ് മുൻപ് റിപ്പോർട്ടർ ചാനലിലും ഇപ്പോൾ NoCap ലും ജോലി ചെയ്യുന്ന 'അപർണ സെൻ' ആദ്യമായി ബന്ധപ്പെട്ടത്. ഇതിനു മുൻപ് റിപ്പോർട്ടർ ചാനലിലെ ആങ്കർ ആയിരുന്നു എന്ന നിലയിലും സോഷ്യൽ മീഡിയയിലും കണ്ട പരിചയം മാത്രമേ എനിക്കുള്ളൂ.

ഇലക്ഷന് വേണ്ടി LDF ന്റെ ഭാഗമായി PR വർക്ക്‌ ചെയ്യുന്നുണ്ട്, അതിന്റെ ഭാഗമാവാൻ പറ്റുമോ എന്നും ചോദിച്ചു. 3 മണ്ഡലങ്ങൾ അതായത് കാസർഗോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളുടെ പി ആർ ആണ് ഇവരെ LDF ഏൽപ്പിച്ചത്.

അഞ്ച് ദിവസം കഴിഞ്ഞ്, അതായത് ജനുവരി 15 മുതൽ ഞാനും അതിന്റെ ഭാഗമായി, അന്ന് കമ്പനിയുടെ എംഡി സോണൽ എന്ന് ഒരാളെയും പരിചയപ്പെടുത്തി തന്നു. അപർണ സെൻ, സോണൽ സന്തോഷ്, ഗോവിന്ദ് എന്നിവരാണ് കമ്പനിയെ നിയന്ത്രിക്കുക എന്നാണ് പറഞ്ഞിരുന്നത്.

ഒരു പാർലമെന്റ് മണ്ഡലത്തിൽ ഞാൻ ഒറ്റക്ക് എന്നതാണ് ആദ്യം ഞാൻ നേരിട്ട പ്രശ്നം.. അവർ ക്യാമറ ടീം കൂടി ഉണ്ടാകും എന്ന് പറഞ്ഞുവെങ്കിലും ഒരാളും വന്നില്ല. നിരന്തരം ചോദിച്ചിരുന്നുവെങ്കിലും ആവശ്യമുള്ളപ്പോൾ ഒരാളെ സ്വന്തം റിസ്കിൽ വിളിച്ചോളൂ എന്നായിരുന്നു പറഞ്ഞത്. ടീം. അന്ന് മുതൽ ഇവരുടെ നിർദേശപ്രകാരമുള്ള എല്ലാ കാര്യങ്ങളും എന്നാൽ കഴിയുംവിധം ചെയ്തിരുന്നു. പോസ്റ്റർ ഡിസൈൻ മുതൽ video വരെ പ്രശ്നങ്ങൾ ഉണ്ടെന്ന് തുടക്കം മുതലെ ഞാൻ അപർണയോടും സോണലിനോടും പറഞ്ഞെങ്കിലും കൃത്യമായ working atmosphere ഉം equipment ഉം തന്നില്ല. പാർട്ടിയോടും ഞാൻ പ്രശ്നങ്ങൾ സൂചിപ്പിച്ചിരുന്നു

സ്വാഭാവികമായും ഈ ക്വാളിറ്റി പ്രശ്നം, ജോലി ഏല്പിച്ചവർ, അതായത് കണ്ണൂരിലെ മുതിർന്ന സഖാക്കൾ ഇവരെ വിളിച്ചു ചൂണ്ടിക്കാട്ടുകയും ഇതിൽ തൃപ്തരല്ലെന്ന് അറിയിക്കുകയും ചെയ്തു.

എന്നാൽ ഞങ്ങളുടെ അടുത്തെത്തിയപ്പോൾ ഈ ക്വാളിറ്റി പ്രശ്നം ഞങ്ങളുടെ പ്രശ്നമായി മാറി. ഒരു ക്യാമറാമാൻ പോലുമില്ലാതെ എങ്ങനെ പ്രൊമോഷൻ എന്ന് ചോദിച്ചപ്പോൾ ഉത്തരം കിട്ടിയില്ല. 7 നിയമസഭാ മണ്ഡലങ്ങളിൽ ഒരു ലാപ്ടോപ്പ് മാത്രം വെച്ച് എങ്ങനെ പണിയെടുക്കും എന്ന ചോദ്യത്തിനും ഉത്തരം ലഭിച്ചില്ല. 2 തവണ ഞാൻ എന്റെ റിസ്കിൽ ആണ് ക്യാമറമാനെ വിളിച്ചത്.

ഒരു മാസം ആയപ്പോൾ, ഇവരുമായി സഹകരിക്കാൻ പറ്റില്ല എന്ന് മനസിലായപ്പോൾ കണ്ണൂർ ടീമിലെ 2 പേർ സ്വയം ഒഴിഞ്ഞുമാറി.

പിന്നീട് മാർച്ചിൽ ഞാനും റീസൈൻ ചെയ്തു.

പാർട്ടി ഫണ്ട് തന്നില്ല എന്നു പറഞ്ഞുകൊണ്ട് ഇപ്പോൾ സാലറി തരാൻ പറ്റില്ല എന്നാണ് അവരപ്പോൾ അറിയിച്ചത്. ഞാൻ അപ്പോൾ കാലിലെ ലിഗമെന്റ് എ സി എൽ പ്രശ്നവുമായി ബന്ധപ്പെട്ട് ആശുപത്രിയിലും ആയിരുന്നു.

സാലറി മാത്രമല്ല ഓഫീസ് എടുത്തിട്ട് ഓഫീസ് rent ഇതുവരെ കൊടുത്തിട്ടില്ല. ആശുപത്രിയിൽ കിടന്ന് അവരോടും ക്യാമറാമാനോടും സമാധാനം പറയേണ്ടുന്ന അവസ്ഥയിലായി ഞാൻ.

സാലറി ചോദിച്ചപ്പോൾ അവരെന്നെ വാട്‌സ് ആപ്പിൽ അടക്കം ബ്ലോക്ക് ചെയ്തു

പൈസ കിട്ടുമ്പോ തരും, അതെ ചെയ്യാൻ ഉള്ളു അല്ലാതെ വേറെ ഒന്നും ചെയ്യാൻ ഇല്ല എന്നാണ് അവസാനം കിട്ടിയ മറുപടി. പക്ഷെ ഇവിടെ rent അടക്കം കൊടുക്കാത്തതിന് ഞാൻ വലിയ പ്രശ്നം നേരിടുന്നുണ്ട്.

കാസർഗോഡ് മണ്ഡലത്തിൽ മിഷൻ 20 എന്ന അപർണ സെൻ ടീമിൽ ആരും ഇപ്പോൾ വർക് ചെയ്യാതിരുന്ന കാലത്തും 4 പേർ work ചെയ്യുന്നു എന്നിവർ പറയുകയും പൈസ വാങ്ങുകയും ചെയ്തിട്ടുണ്ട്.

ഞാൻ ഇവരുടെ പോസ്റ്റുകളും കമെന്റ് കളും ശ്രദ്ധിച്ചപ്പോൾ പാർട്ടി സഖാക്കൾ ഒക്കെ അവരെ ലാൽസലാം പറഞ്ഞു അഭിവാദ്യം ചെയ്യുന്നത് കാണുന്നുണ്ട്..

പ്രിയപ്പെട്ട സഖാക്കളെ നിങ്ങളോടാണ്... ഇവർ എന്നെ മാത്രമല്ല പാർട്ടിയെയും എന്റെ സഖാക്കളെയും വഞ്ചിച്ചതാണ്. ഇത് ചൂണ്ടിക്കാട്ടി ഞാൻ കാസർഗോഡ് മണ്ഡലം കമ്മിറ്റി ചെയർമാൻ Satheesh Chandran KP സഖാവിന് കത്ത് നൽകിയിട്ടുമുണ്ട്. നടപടി ഒന്നും ഉണ്ടായതായി എന്റെ അറിവിൽ ഇല്ല.

എനിക്കാ സാലറി കൊണ്ട് ലോകം മറിച്ചിടാം എന്നൊന്നുമല്ല.. ഇപ്പഴും സഖാക്കൾ അവരെ വിശ്വസിക്കുന്നു എന്നത് എനിക്ക് വലിയ പ്രശ്നമായി തോന്നിയത് കൊണ്ടാണ് ഇങ്ങനൊരു പോസ്റ്റ്.. ഇവരെയൊക്കെ സൂക്ഷിച്ചാൽ നമുക്ക് കൊള്ളാം...അപ്പൊ ലാൽസലാം

NB: ഇവരുടെ ഒരുലാപ്ടോപ്പ് എന്റെ കയ്യിൽ ഇപ്പോഴുമുണ്ട്. പൈസ കിട്ടിയാൽ അത് കൊടുക്കാൻ ഞാൻ തയ്യാറുമാണ്.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News