കള്ളപ്പണ്ണം, മയക്കുമരുന്ന് ഇടപാടുകള്‍;‌ അന്വേഷണം മലയാള സിനിമലോകത്തേക്കും

2019 ജനുവരി ഒന്ന് മുതലുള്ള മലയാള സിനിമകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സ്പെഷ്യല്‍ ബ്രാഞ്ച് നിര്‍മാതാക്കളുടെ സംഘടനക്ക് കത്തയച്ചു

Update: 2020-09-09 07:35 GMT
Advertising

കള്ളപ്പണ്ണം, മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ നേതൃത്വത്തിലാണ് മലയാളസിനിമ മേഖലയിലേക്ക് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 2019 ജനുവരി ഒന്ന് മുതലുള്ള മലയാള സിനിമകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സ്പെഷ്യല്‍ ബ്രാഞ്ച് നിര്‍മാതാക്കളുടെ സംഘടനക്ക് കത്തയച്ചു. ഇക്കാലയളവില്‍ മലയാള സിനിമകളിലെ അഭിനേതാക്കള്‍, ഇവര്‍ക്ക് നല്‍കിയ പണം, ആകെ ചെലവായ തുക, പണത്തിന്‍റെ ഉറവിടം എന്നീ വിവരങ്ങളാണ് സ്പെഷ്യല്‍ ബ്രാഞ്ച് തേടിയിരിക്കുന്നത്. 140 ഓളം സിനിമകളുടെ വിശദാംശങ്ങളാണ് നല്‍കേണ്ടത്. വലിയ സാമ്പത്തിക പരാജയം ഏറ്റുവാങ്ങിയ സിനിമകളുടെ നിര്‍മാതാക്കള്‍ നിരവധി സിനിമകളില്‍ തുടര്‍ന്നും പണം മുടക്കിയതായി സ്പെഷ്യല്‍ ബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.

കള്ളപ്പണം ഇടപാടുകളാണ് ഇതിന് പിന്നിലെന്നാണ് പ്രധാനമായും സംശയിക്കുന്നത്. അതോടൊപ്പം മയക്ക് മരുന്ന് ലോബിയുടെ ഇടപെടല്‍ മലയാള സിനിമമേഖലയിലും സജീവമാണെന്ന ആരോപണത്തിനും അന്വേഷണം നടത്താനാണ് സ്പെഷ്യല്‍ ബ്രാഞ്ച് തീരുമാനം. മലയാള സിനിമമേഖലക്കെതിരായി ഉയര്‍ന്ന് വന്ന ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നതിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് നിര്‍മാതാക്കളുടെ സംഘടന ഭാരവാഹികള്‍ സ്വീകരിച്ചിരിക്കുന്നത്. സിനിമ നിര്‍മ്മാണ മേഖലയിലേക്ക് കള്ളപ്പണം ഒഴുക്കുന്നുവെന്നും പുതുതലമുറ താരങ്ങളുടെ ഇടയില്‍ മയക്ക് മരുന്ന് ഉപയോഗം ശക്തമാകുന്നുവെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് തന്നെ നേരത്തെ ആരോപണംഉയര്‍ന്ന് വന്നിരുന്നു.

Tags:    

Similar News