ജാതി വിവേചനം; ബി.ജെ.പി മണ്ഡലം സെക്രട്ടറി പാര്‍ട്ടി വിട്ടു

വട്ടിയൂർക്കാവ് മണ്ഡലം സെക്രട്ടറി ആർ. ബിന്ദുവാണ് ബി.ജെ.പിയിൽ നിന്നും രാജിവെച്ചത്. ജാതി വിവേചനത്തെ തുടർന്നാണ് തനിക്ക് കോർപ്പറേഷനിൽ സീറ്റ് നിഷേധിച്ചതെന്ന് ബിന്ദു മീഡിയവണിനോട് പറഞ്ഞു

Update: 2020-11-10 05:07 GMT
Advertising

ജാതി വിവേചനത്തെ തുടർന്ന് തിരുവനന്തപുരത്ത് ബി.ജെ.പിയിൽ രാജി. വട്ടിയൂർക്കാവ് മണ്ഡലം സെക്രട്ടറി ആർ. ബിന്ദുവാണ് ബി.ജെ.പിയിൽ നിന്നും രാജിവെച്ചത്. ജാതി വിവേചനത്തെ തുടർന്നാണ് തനിക്ക് കോർപ്പറേഷനിൽ സീറ്റ് നിഷേധിച്ചതെന്ന് ബിന്ദു മീഡിയവണിനോട് പറഞ്ഞു. വലിയവിള വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും ബിന്ദു പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിൽ ജനറൽ വാർഡായ വലിയ വിളയിൽ നിന്ന് തന്നെ ഒഴിവാക്കിയത് പിന്നാക്ക ജാതിക്കാരിയായതുകൊണ്ടാണെന്ന് ബിന്ദു പറഞ്ഞു. പത്ത് വർഷം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. 2010 ൽ സംവരണ വാർഡായിരുന്നപ്പോൾ ബി.ജെ.പിക്കു വേണ്ടി മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി. 2015ൽ ജനറൽ വാർഡായപ്പോൾ താൻ മാറി നിന്നു. എന്നാൽ 2020ൽ വനിത വാർഡാകുമ്പോൾ പരിഗണിക്കാമെന്ന് ഉറപ്പും നൽകി.

ഇന്നലെ വരെ തന്‍റെ പേരുണ്ടായിരുന്നു. ഇപ്പോൾ പാർട്ടിയുമായി ബന്ധമില്ലാത്തയാളെ കെട്ടിയിറക്കി വലിയവിളയിൽ സ്ഥാനാർത്ഥിയാക്കി. ഇനി ജാതിവിവേചനം നേരിടാൻ വയ്യെന്ന് പറഞ്ഞാണ് പാർട്ടിയിൽ നിന്ന് ബിന്ധുവിന്‍റെ രാജി. അതേസമയം വിജയസാധ്യത നോക്കിയാണ് സ്ഥാനാർത്ഥിയെ നിർണ്ണയിച്ചതെന്ന് ബി.ജെ.പി. ജില്ല നേതൃത്വം പ്രതികരിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അവർ വ്യക്തമാക്കി.

Tags:    

Similar News