ഭാര്യയെയും കുഞ്ഞിനെയും പുഴയിൽ തള്ളിയിട്ടത് പണയം വെച്ച 50 പവൻ തിരിച്ചുചോദിച്ചതിന്

കണ്ണൂർ പാനൂർ പാത്തിപ്പാലത്ത് ഒന്നര വയസ്സുള്ള മകൾ അൻവിതയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അമ്മ സോനയെ രക്ഷപ്പെടുത്തി

Update: 2021-10-17 09:24 GMT
Advertising

പാനൂരിലെ ഒന്നൊരവയസ്സുകാരിയുടെ കൊലപാതകത്തിന് കാരണമായത് യുവാവ് ഭാര്യയിൽ നിന്ന് വാങ്ങി പണയം വെച്ച സ്വർണം തിരിച്ചുചോദിച്ചത്. ഭാര്യ സോനയിൽ നിന്ന് വാങ്ങി പണയം വെച്ച 50 പവൻ തിരിച്ചുചോദിച്ചതാണ് അമ്മയെയും കുഞ്ഞിനെയും പുഴയിലേക്ക് തള്ളിയിടാൻ കാരണമെന്ന് കേസിൽ അറസ്റ്റിലായ പ്രതി തലശ്ശേരി കോടതിയിലെ ജീവനക്കാരനായ ഷിജു പൊലീസിനോട് പറഞ്ഞു. പുഴയിൽ വീണ കുഞ്ഞ് മരിച്ചിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. കസ്റ്റഡിയിൽ ലഭിക്കാൻ അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഭർത്താവ് ഷിജു പുഴയിൽ തള്ളിയിട്ടതാണെന്ന് കൊല്ലേരി യു.പി സ്‌കൂളിലെ അധ്യാപികയായ സോന പൊലീസിന് നേരത്തെ മൊഴി നൽകിയിരുന്നു.

കണ്ണൂർ പാനൂർ പാത്തിപ്പാലത്താണ് ഒന്നര വയസ്സുള്ള മകൾ അൻവിതയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഏഴരയോടെ വളള്യായി റോഡിൽ ചാത്തൻമൂല വാട്ടർ ടാങ്കിനോട് ചേർന്ന ഭാഗത്താണ് സംഭവം നടന്നിരുന്നത്. സോനയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ ഇവിടേക്ക് ഓടിയെത്തിയത്. പുഴയിൽ മുങ്ങിത്താഴുന്ന സോനയെ ആദ്യം രക്ഷപെടുത്തി കരക്കെത്തിച്ചു. പിന്നീടാണ് കുഞ്ഞും പുഴയിൽ മുങ്ങിയ വിവരം അറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭർത്താവ് ഷിജുവിനോപ്പം ബൈക്കിലാണ് സോനയും മകളും പുഴക്കരയിൽ എത്തിയത്. ബൈക്ക് പുഴയുടെ സമീപത്ത് കണ്ടെടുത്തിട്ടുണ്ട്.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News