'വാട്ട്‌സാപ്പ് ഗ്രൂപ്പുകൾ പൊലീസിൽ രജിസ്റ്റർ ചെയ്യണം; പോസ്റ്റുകൾക്ക് ഗ്രൂപ്പ് അഡ്മിൻ ഉത്തരവാദി' - വിചിത്ര ഉത്തരവുമായി കാര്‍ഗില്‍ പൊലീസ്
കഴിഞ്ഞ ആഗസ്റ്റ് മുതൽ കശ്മീരിൽ ഇന്റർനെറ്റില്ലെന്ന് സാമൂഹ്യപ്രവർത്തക ഷഹല റാഷിദ്
വാട്ട്‌സാപ്പ് ഗ്രൂപ്പുകൾ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യണമെന്നും ഗ്രൂപ്പുകളിൽ വരുന്ന പോസ്റ്റുകൾക്ക് അഡ്മിനെ ശിക്ഷിക്കുമെന്നുമുള്ള മുന്നറിയിപ്പുമായി ലഡാക്കിലെ കാർഗിൽ പൊലീസ് സ്റ്റേഷൻ. മുൻ ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ലഡാക്കിൽ ജനജീവിതം സാധാരണ നിലയിലായിരുന്നുവെന്നും കശ്മീരിന് പ്രത്യേകാവകാശങ്ങൾ നൽകുന്ന 370-ാം വകുപ്പ് എടുത്തുകളഞ്ഞതിൽ ജനങ്ങൾ സന്തുഷ്ടരാണെന്നുമുള്ള കേന്ദ്രസർക്കാർ - ബി.ജെ.പി അവകാശവാദങ്ങൾക്കിടെയാണ് പൊലീസിന്റെ മുന്നറിയിപ്പ്.
ये à¤à¥€ पà¥�ें- ഫേസ്ബുക്ക് വഴി പണം തട്ടിപ്പ്, രണ്ട് തവണയായി നഷ്ടമായത് ഒരു ലക്ഷത്തിലേറെ
ഫേസ്ബുക്ക്, വാട്ട്‌സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ 'വൈകാരിക' പോസ്റ്റുകളും കമന്റുകളും ഇടരുതെന്നും ഇത്തരം പോസ്റ്റുകൾ വന്നാൽ വാട്ട്‌സാപ്പ് ഗ്രൂപ്പ് അഡ്മിനെതിരെ നടപടി സ്വീകരിക്കുമെന്നും കാർഗിൽ പൊലീസ് സ്റ്റേഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. എല്ലാ വാട്ട്‌സാപ്പ് ഗ്രൂപ്പുകളും പൊലീസ് സ്റ്റേഷിൽ രജിസ്റ്റർ ചെയ്യാനും പൊലീസ് ആവശ്യപ്പെടുന്നുണ്ട്. നേരത്തെ, പ്രായപൂർത്തിയാകാത്ത കുഞ്ഞിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കഠ്‌വയിലും വാട്ട്‌സാപ്പ് ഗ്രൂപ്പുകൾ രജിസ്റ്റർ ചെയ്യാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു.
'സാമുദായിക സൗഹാർദവും പൊതുജന സമാധാനവും തകർക്കുന്ന വൈകാരിക പോസ്റ്റുകളും കമന്റുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് താക്കീത് നൽകുകയാണ്' - എന്ന വാചകങ്ങളോടെയാണ് പത്രക്കുറിപ്പ് ആരംഭിക്കുന്നത്. വാട്ട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വിദ്വേഷകരമായ പോസ്റ്റുകൾക്ക് അഡ്മിൻ ഉത്തരവാദി ആയിരിക്കുമെന്നും ഇനിയും രജിസ്റ്റർ ചെയ്യാത്തവർ എത്രയും വേഗം പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ കൈമാറണമെന്നും പത്രക്കുറിപ്പിൽ പറയുന്നു.
പൊലീസിന്റെ പത്രക്കുറിപ്പിനെതിരെ നിരവധി പേർ രംഗത്തുവന്നു. കഴിഞ്ഞ ആഗസ്റ്റ് മുതൽ കശ്മീരിൽ ഇന്റർനെറ്റില്ലെന്ന് സാമൂഹ്യപ്രവർത്തക ഷഹല റാഷിദ് ട്വീറ്റ് ചെയ്തു.
ജമ്മു കശ്മീർ സംസ്ഥാനത്തെ വിഭജിച്ചതിൽ ലഡാക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണെങ്കിൽ എന്തുകൊണ്ടാണ് ലഡാക്ക് ജനതയോട് വാട്ട്‌സാപ്പ് ഗ്രൂപ്പുകൾ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുന്നതെന്ന് സ്വീഡനിലെ ഉപ്‌സാല യൂണിവേഴ്‌സിറ്റി പ്രൊഫസർ അശോക് സ്വെയ്ൻ ചോദിച്ചു.