സി.എ.എ: ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ രാജിവെക്കാനും തയ്യാറെന്ന് എന്‍.ഡി.എ സഖ്യകക്ഷിയിലെ മന്ത്രി

സി‌.എ‌.എയിൽ സഭയിൽ അവതരിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രി കെ പളനിസ്വാമി ഭരണകക്ഷിയായ എ‌.ഐ‌.എ.ഡി.‌എം‌.കെയുടെ നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.  

Update: 2020-01-12 10:38 GMT
Advertising

പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ, ന്യൂനപക്ഷ സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മന്ത്രി സ്ഥാനം രാജിവയ്ക്കാൻ തയാറാണെന്ന് തമിഴ്‌നാട് നഗര വികസന വകുപ്പ് മന്ത്രി എസ്.പി വേലുമണി. “ന്യൂനപക്ഷങ്ങൾക്ക് ഒന്നും സംഭവിക്കില്ല, എന്തെങ്കിലും സംഭവിച്ചാൽ ഞാൻ അവരോടൊപ്പം നിൽക്കും. മന്ത്രി സ്ഥാനം എനിക്ക് പ്രധാനമല്ല, അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഞാൻ രാജിവെക്കാനും തയ്യാറാണ്, ” വേലുമണി പറഞ്ഞു. മുസ്‍ലിം വിഭാഗത്തിന് സ്വാധീനമുള്ള മേഖലയായ കരുമ്പുകടൈയിൽ പൊങ്കൽ വിളവെടുപ്പ് ഉത്സവ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതിനിടെയാണ് വേലുമണി ഇക്കാര്യം വ്യക്തമാക്കിയത്. എന്‍.ഡി.എയിലെ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ മന്ത്രിയാണ് വേലുമണി.

സി‌.എ‌.എയിൽ സഭയിൽ അവതരിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രി കെ പളനിസ്വാമി ഭരണകക്ഷിയായ എ‌.ഐ‌.എ.ഡി.‌എം‌.കെയുടെ നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജമാഅത്തിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം അദ്ദേഹത്തെ സന്ദർശിച്ചതിനെത്തുടർന്ന് കേന്ദ്ര സർക്കാർ തലത്തിൽ ഇക്കാര്യം ഏറ്റെടുത്തതായും വേലുമണി പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ താൽപ്പര്യങ്ങൾ തന്റെ സർക്കാർ പൂർണമായും സംരക്ഷിക്കുമെന്ന് പളനിസ്വാമി വ്യാഴാഴ്ച നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. എൻ‌.ആർ‌.സിയെ കുറിച്ചുള്ള ‘രാഷ്ട്രീയ പ്രേരിത’ അഭ്യൂഹങ്ങളിൽ പെടാതിരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു. പാർലമെന്റിൽ വിവാദമായ പൗരത്വ ബില്ലിനെ പിന്തുണച്ച പാര്‍ട്ടിയാണ് എ.ഐ.എ.ഡി.എം.കെ. സി‌.എ‌.എ പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് 20 ഓളം മുസ്‍ലിം സംഘടനകള്‍ വ്യാഴാഴ്ച സംസ്ഥാന സർക്കാരിനോട് അപേക്ഷ നൽകിയിരുന്നു. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട മൂവായിരത്തോളം പേർ തന്റെ വീടിന് ചുറ്റും താമസിക്കുന്നുണ്ടെന്ന് പറഞ്ഞ വേലുമണി, എല്ലാവരും സഹോദരങ്ങളെപ്പോലെയാണ് ജീവിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News