അതിഥി തൊഴിലാളികള്‍ക്കുള്ള 1000 ബസ്: രജിസ്ട്രേഷന് ലഖ്നൌവിലെത്തിക്കണമെന്ന് യോഗി, മനുഷ്യത്വരഹിത നീക്കമെന്ന് പ്രിയങ്ക

നിലവിൽ അതിഥി തൊഴിലാളികളുമായി ബസുകൾ യുപി അതിർത്തികളിൽ കിടക്കുകയാണ്.

Update: 2020-05-19 08:30 GMT
Advertising

അതിഥി തൊഴിലാളികൾക്കായി കോൺഗ്രസ്‌ ഒരുക്കിയ 1000 ബസ് സർവീസ് സംബന്ധിച്ച പോര് തുടരുന്നു. ബസുകൾ രജിസ്ട്രേഷന് വേണ്ടി ലഖ്നൗവിൽ എത്തിക്കണമെന്ന് യോഗി സർക്കാർ ആവശ്യപ്പെട്ടു. ബസുകൾ ലഖ്നൗവിൽ എത്തിക്കുക സാധ്യമല്ലെന്നും യോഗി സർക്കാർ നീക്കം മനുഷ്യത്വരഹിതവും സമയം പാഴാക്കലുമാണെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വിമർശിച്ചു. ബസ് സര്‍വീസ് സംബന്ധിച്ച് കോണ്‍ഗ്രസ് നല്‍കിയ വിവരങ്ങൾ കൃത്യതയില്ലാത്തതാണെന്ന് യുപി മന്ത്രി സിദ്ധാർത്ഥ് നാഥ് സിങ് ആരോപിച്ചു.

മെയ് 16നാണ് തൊഴിലാളികൾക്കായി കോൺഗ്രസ് 1000 ബസുകൾ സജ്ജമാക്കിയത്. ബസ് സർവീസിന് ഇന്നലെ യോഗി സർക്കാർ അനുമതി നൽകിയിരുന്നു. പലയിടങ്ങളിൽ നിന്നും സർവീസ് ആരംഭിച്ചു. ഇതിനു പിന്നാലെയാണ് ബസുകൾ രജിസ്ട്രേഷനായി ലഖ്നൗ എത്തിക്കാൻ സർക്കാർ ആവശ്യപ്പെട്ടത്.

അതിർത്തി പ്രദേശങ്ങളിൽ അടക്കം നിൽക്കുന്ന ബസുകൾ ലഖ്നൗവിൽ എത്തിക്കൽ പ്രായോഗികമല്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറിയിച്ചു. നടപടി മനുഷ്യത്വരഹിതവും സമയം പാഴാക്കലുമാണെന്ന് അഡിഷണൽ ചീഫ് സെക്രട്ടറി അവനീഷ് കുമാർ അവാസ്തിക്കയച്ച കത്തിൽ പ്രിയങ്ക ഗാന്ധി പറഞ്ഞു.

എന്നാൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ 500 വീതം ബസുകൾ നോയിഡ, ഗാസിയബാദ് ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് കൈമാറാനാണ് സർക്കാരിന്റെ പുതിയ നിർദേശം. യോഗി സർക്കാർ ഓരോ തവണയും വാക്ക് മാറ്റുകയാണെന്ന് യുപി കോണ്‍ഗ്രസ് വിമർശിച്ചു. നിലവിൽ അതിഥി തൊഴിലാളികളുമായി ബസുകൾ യുപി അതിർത്തികളിൽ കിടക്കുകയാണ്.

Tags:    

Similar News