50 ശതമാനം കോവിഡ് രോഗികളുടെയും ഉറവിടം വ്യക്തമല്ല; ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരം
പ്രധാന കോവിസ് ചികിത്സ കേന്ദ്രങ്ങളായ എയിംസില്‍ 500 ഉം ഗംഗാറാമില്‍ 400 ഉം ആര്‍.എം.എല്‍, എല്‍.എന്‍.ജെ.പി എന്നിവിടങ്ങളില്‍ ഇരുന്നൂറും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു
അന്‍പത് ശതമാനം കോവിഡ് രോഗികളുടെയും ഉറവിടം വ്യക്തമല്ലാത്ത ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരം. ജൂലൈ അവസാനത്തോടെ രോഗികൾ അഞ്ചര ലക്ഷമാകുമെന്ന് ഉപമുഖ്യ മന്ത്രി മനീഷ് സിസോദിയ അറിയിച്ചു. അതേസമയം കോവിഡ് നീരീക്ഷണത്തിലായിരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് രോഗമില്ലെന്ന് സ്ഥിരീകരിച്ചു.
ഡൽഹിയിൽ കോവിഡ് ബാധിതർ 30,000 ലേക്കും മരണം 1000 ത്തിലേക്കും അടുക്കുകയാണ്. ഈ മാസം തീരുമ്പോൾ രോഗികൾ ഒരു ലക്ഷവും ജൂലൈ 31 ഓടെ 5.5 ലക്ഷവും ആകുമെന്നാണ് സർക്കാർ കണക്ക് കൂട്ടൽ. അങ്ങനെയെങ്കിൽ കോവിഡ് ചികില്‍സക്കായി 80,000 കിടക്കകള്‍ വേണ്ടിവരുമെന്ന് ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി യോഗ ശേഷം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു. സമൂഹവ്യാപനമില്ലെന്നാണ് യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതെന്നും സിസോദിയ കൂട്ടിച്ചേർത്തു.
എന്നാൽ 50% കോവിഡ് കേസുകളുടെയും ഉറവിടം കണ്ടെത്താനായിട്ടില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പ്രതികരിച്ചു. കേന്ദ്രമാണ് സമൂഹ വ്യാപനമുണ്ടായോ എന്നതിൽ വ്യക്തത വരുത്തേണ്ടതെന്നും സത്യേന്ദ്ര ജെയിൻ പറഞ്ഞു.
പ്രധാന കോവിസ് ചികിത്സ കേന്ദ്രങ്ങളായ എയിംസില്‍ 500 ഉം ഗംഗാറാമില്‍ 400 ഉം ആര്‍.എം.എല്‍, എല്‍.എന്‍.ജെ.പി എന്നിവിടങ്ങളില്‍ ഇരുന്നൂറും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആശുപത്രികളുടെ പ്രവർനം ബുദ്ധിമുട്ടിൽ ആയിരിക്കുകയാണ്. ഇതിനിടെ 10 ദിവസമായി എയിംസ് നഴ്സസ് അസോസിയേഷൻ ഡയറക്ടറുടെ റൂമിന് മുന്നിൽ നടത്തി വന്ന സമരം അവസാനിപ്പിച്ചു. കോവിഡ് വാർഡുകളിലെ സ്ഥിരം ഡ്യൂട്ടി മാറ്റണം, പി.പി.ഇ കിറ്റുകൾ അണിഞ്ഞുള്ള ഡ്യൂട്ടിസമയം 6 ൽ നിന്ന് 4 മണിക്കൂർ ആക്കണം, എന്നിവ ഉൾപ്പെടെയുള്ള 11 ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.