മിച്ചൽ സ്റ്റാർക്കിന് പകരം ലാൻസ് മോറിസ്: പ്ലാൻ ബി പരീക്ഷിക്കാനൊരുങ്ങി ആസ്‌ട്രേലിയ
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലാണ് മോറിസ് ഇടം നേടാനൊരുങ്ങുന്നത്
സിഡ്നി: 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന അതിവേഗക്കാരന്‍ ലാന്‍സ് മോറിസിനെ ടീമിലുള്‍പ്പെടുത്തി ആസ്ട്രേലിയ. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലാണ് മോറിസ് ഇടം നേടാനൊരുങ്ങുന്നത്.
പരിക്കേറ്റ മിച്ചല്‍ സ്റ്റാര്‍ക്ക് ആദ്യ ടെസ്റ്റില്‍ നിന്ന് പുറത്തായതാണ് മോറിസിന് വഴിയൊരുങ്ങുന്നത്. ബ്രെറ്റ് ലീ, ഷോണ്‍ ടെയ്റ്റ്, മിച്ചല്‍ ജോണ്‍സണ്‍ തുടങ്ങിയവരെ പോലെ അതിവേഗം കൊണ്ട് എതിരാളികളെ വിറപ്പിക്കാന്‍ പോന്ന താരമാണ് മോറിസ്. സ്റ്റാര്‍ക്കും 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന താരമാണ്. ബിഗ് ബാഷ് ലീഗില്‍ സ്‌കോര്‍ച്ചേര്‍സിനായാണ് മോറിസ് കളിക്കുന്നത്. പാറ്റ് കമ്മിന്‍സാണ് നായകന്‍. 18 അംഗ ടീമിനെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചത്.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പരമ്പരയ്ക്ക് വേണ്ടി ഓസീസ് ടീമില്‍ നാല് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയതും ശ്രദ്ധേയമായി. സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യന്‍ പിച്ചില്‍ ഓസീസിനായി ടോഡ് മര്‍ഫി, നഥാന്‍ ലിയോണ്‍, ആഷ്ടണ്‍ ആഗര്‍, മിച്ചല്‍ സ്വെപ്‌സണ്‍ എന്നിവരാണ് അണിനിരക്കുന്നത്. ഫെബ്രുവരി ഒന്‍പതിനാണ് പരമ്പര ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് നാഗ്പുരില്‍ നടക്കും.ഫെബ്രുവരി 17 ന് രണ്ടാം ടെസ്റ്റ് ഡല്‍ഹിയിലും മൂന്നാം ടെസ്റ്റ് മാര്‍ച്ച് ഒന്നിന് ധരംശാലയിലും നടക്കും. നാലാം ടെസ്റ്റ് അഹമ്മദാബാദില്‍ മാര്‍ച്ച് ഒന്‍പതിന് ആരംഭിക്കും.
ടീം ഓസ്‌ട്രേലിയ: പാറ്റ് കമ്മിന്‍സ്, ആഷ്ടണ്‍ ആഗര്‍, സ്‌കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്‌സല്‍വുഡ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബൂഷെയ്ന്‍, നഥാന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മര്‍ഫി, മാത്യു റെന്‍ഷോ, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വെപ്‌സണ്‍, ഡേവിഡ് വാര്‍ണര്‍.
An 18-player Test squad has been assembled for the Qantas Tour of India in February and March.
— Cricket Australia (@CricketAus) January 11, 2023
Congratulations to everyone selected! pic.twitter.com/3fmCci4d9b