Quantcast

ധരംശാലയിൽ മിച്ചൽ-രച്ചിൻ ഷോ, ഷമിക്ക് അഞ്ചു വിക്കറ്റ്; ഇന്ത്യയ്ക്ക് 274 റൺസ് വിജയലക്ഷ്യം

48 വർഷത്തിനുശേഷം ഇന്ത്യയ്‌ക്കെതിരെ ലോകകപ്പ് സെഞ്ച്വറി നേടുന്ന ആദ്യ ന്യൂസിലൻഡ് താരമായിരിക്കുകയാണ് ഡാരിൽ മിച്ചൽ

MediaOne Logo

Web Desk

  • Updated:

    2023-10-22 12:51:40.0

Published:

22 Oct 2023 12:45 PM GMT

India vs New Zealand Live Score Updates, ICC ODI World Cup 2023, CWC23, Daryl Mitchell, Rachin Ravindra, Malayalam cricket news
X

ധരംശാല: ടേബിൾ ടോപ്പർമാരായ കിവികളെ മറികടക്കാൻ ഇന്ത്യയ്ക്ക് 274 റൺസ് വിജയലക്ഷ്യം. ഓൾറൗണ്ടർ ഡാരിൽ മിച്ചലും മികച്ച ഫോമിലുള്ള യുവതാരം രച്ചിൻ രവീന്ദ്രയും ചേർന്നാണ് ന്യൂസിലൻഡിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് പിടിച്ചുയർത്തിയത്. മിച്ചൽ സെഞ്ച്വറിയുമായി(130) കളംനിറഞ്ഞു കളിച്ചപ്പോൾ രച്ചിൻ അർധസെഞ്ച്വറിയുമായി(75) ഉറച്ച പിന്തുണയും നൽകി.

48 വർഷത്തിനുശേഷം ഇന്ത്യയ്‌ക്കെതിരെ ലോകകപ്പ് സെഞ്ച്വറി നേടുന്ന ആദ്യ ന്യൂസിലൻഡ് താരമായിരിക്കുകയാണ് ഡാരിൽ മിച്ചൽ. കന്നി ലോകകപ്പിൽ മൂന്നാം അർധസെഞ്ച്വറിയുമായി ആഘോഷമാക്കുകയാണ് ഇന്ത്യൻ വംശജനായ യുവതാരം രച്ചിൻ. ഇത്തവണ ലോകകപ്പിൽ ആദ്യ മത്സരത്തിനിറങ്ങിയ മുഹമ്മദ് ഷമി നാലു വിക്കറ്റുമായി ധരംശാലയുടെ മനോഹരസായാഹ്നത്തിൽ നിറഞ്ഞാടുകയായിരുന്നു.

നേരത്തെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ന്യൂസിലൻഡിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. പവർപ്ലേയിൽ തന്നെ രണ്ട് ഓപണർമാരെയും മടക്കിയയച്ച് ഇന്ത്യൻ പേസർമാർ കിവികളെ വിറപ്പിച്ചു. ഡേവൻ കോൺവേയെ സംപൂജ്യനാക്കി മുഹമ്മദ് സിറാജ് ആണ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. വിൽ യങ്ങിനെ(17) ക്ലീൻ ബൗൾഡാക്കി ഷമി തിരിച്ചുവരവ് ഗംഭീരമാക്കി.

തുടർന്നായിരുന്നു മൂന്നാം വിക്കറ്റിൽ രച്ചിനും മിച്ചലും ഒന്നിച്ചത്. നായകൻ കെയിൻ വില്യംസന്റെ അഭാവത്തിൽ ഒരിക്കൽകൂടി ലഭിച്ച മൂന്നാം നമ്പർ റോൾ ഇത്തവണ അൽപം ശ്രദ്ധയോടെയാണ് രച്ചിൻ നിർവഹിച്ചത്. മറുവശത്ത് മിച്ചലും സൂക്ഷിച്ചായിരുന്നു കളി. ഇന്ത്യയുടെ ബുംറ-സിറാജ്-ഷമി പേസ് ത്രയം കളംവാണപ്പോൾ പ്രതിരോധവുമായി കോട്ടകെട്ടിനിന്നു ഇരുവരും. മറുവശത്ത് സ്പിന്നർമാരെ കടന്നാക്രമിക്കുകയും ചെയ്തു. ഇത്തവണ കുൽദീപ് യാദവായിരുന്നു ഇര.

രച്ചിനെ ശുഭ്മൻ ഗില്ലിന്റെ കൈയിലെത്തിച്ച് ഒടുവിൽ മുഹമ്മദ് ഷമിയാണ് കൂട്ടുകെട്ട് പിരിച്ചത്. അപ്പോഴേക്കും മൂന്നാം വിക്കറ്റിൽ 152 പന്ത് നേരിട്ട് 159 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു ഇരുവരും. 87 പന്തിൽ ഒരു സിക്‌സും ആറ് ഫോറും സഹിതം 75 റൺസെടുത്താണ് രച്ചിൻ മടങ്ങിയത്. ഗ്ലെൻ ഫിലിപ്‌സിന്റെ കാമിയോ(26 പന്തിൽ 23) ഒഴിച്ചുനിർത്തിയാൽ പിന്നീട് വന്നവർക്കൊന്നും കാര്യമായ സംഭാവനകളർപ്പിക്കാനായില്ല. ഒടുവിൽ അവസാന ഓവറിൽ മിച്ചലിനെ കോഹ്ലിയുടെ കൈയിലെത്തിച്ച് അഞ്ചു വിക്കറ്റ് കുറിച്ചു ഷമി. 127 പന്ത് നേരിട്ട് ഒൻപത് ബൗണ്ടറിയും അഞ്ച് സിക്‌സറും അടിച്ചുപറത്തിയാണ് മിച്ചൽ 130 റൺസെടുത്തത്.

ഇടവേളകളിൽ വിക്കറ്റ് കൊയ്ത് തിരിച്ചുവരവ് ഗംഭീരമാക്കുകയായിരുന്നു ഷമി ഇന്ന്. പത്ത് ഓവറിൽ 54 റൺസ് വിട്ടുനൽകിയായിരുന്നു ഷമിയുടെ നേട്ടം. കുൽദീപ് യാദവ് തല്ലുവാങ്ങിയെങ്കിലും രണ്ടു വിക്കറ്റ് നേടി. ബുംറയ്ക്കും സിറാജിനും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.

Summary: India vs New Zealand Live Score Updates, World Cup 2023

TAGS :

Next Story