മൊട്ടേരയിൽ വില്ലനായി മഴ; ഫൈനൽ മുടങ്ങിയാൽ എന്തു ചെയ്യും? ആർക്ക് പണികിട്ടും?
വൈകീട്ട് രണ്ടു മണിക്കൂറിലേറെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്
അഹ്മദാബാദ്: മൊട്ടേര സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐ.പി.എൽ കലാശപ്പോരാട്ടത്തിൽ വില്ലനായി മഴ. നിലവിൽ മത്സരം നടക്കുന്ന മൊട്ടേരയുടെ ചുറ്റും മഴമേഘങ്ങൾ മൂടിക്കിടക്കുകയാണ്. വൈകീട്ട് രണ്ടു മണിക്കൂറിലേറെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
രാത്രി ഇടിമിന്നലുണ്ടാകുമെന്നും കാലാവസ്ഥാ പ്രവചനമുണ്ട്. രാത്രി 28 ഡിഗ്രി സെൽഷ്യസ് താപനിലയാണ് പ്രതീക്ഷിക്കപ്പെടുന്നത്. വെള്ളിയാഴ്ച ഇതേ വേദിയിൽ നടന്ന നിർണായകമായ രണ്ടാം ക്വാളിഫയർ മത്സരത്തിനു തൊട്ടുമുൻപും മഴ ഭീഷണിയുയർത്തിയിരുന്നു. ഉച്ച മുതൽ പെയ്ത മഴയിൽ പിച്ച് കുതിർന്നതിനെ തുടർന്ന് രാത്രി വൈകിയാണ് ടോസിട്ടതും കളി ആരംഭിച്ചതും.
ഫൈനലിൽ മഴ കളിച്ചാൽ എന്ത് ചെയ്യും?
മഴ കളി തടസപ്പെടുത്തിയാൽ അഞ്ച് ഓവർ മത്സരത്തിനുള്ള സാധ്യതയ്ക്കായി കാത്തിരിക്കും. ഇരു ടീമിനും അഞ്ചു വീതം ഓവറായിരിക്കും ബാറ്റിങ്ങിനു ലഭിക്കുക. ഇതിനായി അർധരാത്രി 12.26 വരെ കാത്തിരിക്കും.
ഈ സമയം കഴിഞ്ഞും കളിക്കുള്ള സാധ്യതയില്ലെങ്കിൽ ഫൈനൽ റിസർവ് ഡേയായി നാളെ അധികദിനം നിശ്ചയിച്ചിട്ടുണ്ട്. നാളെ പതിവുപോലെ കളി നടക്കുകയാണ് ചെയ്യുക. ഇന്ന് ടോസ് മാത്രമാണ് നടന്നതെങ്കിൽ നാളെ പുതിയ ടോസുമായായിരിക്കും കളി തുടങ്ങുക. അതേസമയം, ഇന്ന് കളി ആരംഭിച്ച് ഇടയ്ക്കാണ് മഴ തടസപ്പെടുത്തിയതെങ്കിൽ നാളെ ഇതേ മത്സരം തുടരുകയാണ് ചെയ്യുക. ഇന്നു നിർത്തിയേടത്തുനിന്നാകും നാളെ കളി പുനരാരംഭിക്കുക.
എന്നാൽ, തിങ്കളാഴ്ചയും മഴയ്ക്ക് ശമനമില്ലെങ്കിൽ സൂപ്പർ ഓവറിനായി കാത്തിരിക്കും. അർധരാത്രി 1.20 വരെ ഇതിനായി കാത്തിരിപ്പ് തുടരും. സൂപ്പർ ഓവറും സാധ്യമായില്ലെങ്കിൽ പോയിന്റ് ടേബിളിൽ ഒന്നാമന്മാരായ ഗുജറാത്തിനെ വിജയികളായി പ്രഖ്യാപിക്കുകയായിരിക്കും ചെയ്യുക.
Summary: IPL 2023 Final: What happens if CSK vs GT match is abandoned due to rain?
Adjust Story Font
16