Quantcast

പാക് താരത്തെ ചേര്‍ത്ത് നടി ഉർവശി റൗട്ടേലയുടെ റൊമാന്റിക് റീൽസ്; ട്രോൾ

നിരവധി പേർ റീൽസിൽ പ്രതികരണവുമായി രംഗത്തെത്തി.

MediaOne Logo

Web Desk

  • Published:

    7 Sep 2022 11:53 AM GMT

പാക് താരത്തെ ചേര്‍ത്ത് നടി ഉർവശി റൗട്ടേലയുടെ റൊമാന്റിക് റീൽസ്; ട്രോൾ
X

ദുബൈ: ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തുമായി നടി ഉർവശി റൗട്ടേല നടത്തിയ വാക്കുതർക്കം ഈയിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഹോട്ടൽ ലോബിയിൽ തന്നെ കാണാൻ 'ആർപി' മണിക്കൂറുകൾ കാത്തുനിന്നെന്നും എന്നാൽ അതിനായില്ലെന്നുമായിരുന്നു നടിയുടെ അവകാശവാദം. അതിനോട് രൂക്ഷമായി പ്രതികരിച്ച പന്ത് നുണ പറഞ്ഞ് തലക്കെട്ടുകളിൽ ഇടം നേടാനാണ് നടിയുടെ ശ്രമമെന്ന് ആരോപിച്ചിരുന്നു.

ഇപ്പോഴിതാ, പാകിസ്താൻ പേസർ നസീം ഷായുമായി ബന്ധപ്പെട്ടൊരു വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് റൗട്ടേല. പാക് യുവതാരത്തെ ഫീച്ചർ ചെയ്ത് നടി ഇൻസ്റ്റയിൽ പങ്കുവച്ച റൊമാന്റിക് ഇൻസ്റ്റ റീൽസാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. നിരവധി പേർ റീൽസിൽ പ്രതികരണവുമായി രംഗത്തെത്തി.

'നിങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറി തീയാണ്. പക്ഷേ, ഞങ്ങളുടെ കുട്ടിയെ തൊട്ടുവേണ്ട. അവന് ബൗളിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കണം' എന്നാണ് പാക് വാർത്താ ചാനലായ അരിന്യൂസിന്റെ ചീഫ് എഡിറ്റർ അനീസ് ഹനീഫ് കളി പറഞ്ഞത്. പന്ത് എന്തു മോശമാണ് ചെയ്തത് എന്നാണ് മറ്റൊരാൾ ചോദിച്ചത്. 'എല്ലാം താൽക്കാലികമാണ്, എന്നാൽ ഇന്ത്യൻ പെൺകുട്ടികൾക്ക് പാക് ആൺകുട്ടികൾക്കു മേലുള്ള ക്രഷ് താൽക്കാലികമല്ല' എന്നാണ് പാക് ട്വിറ്റർ യൂസർ മിയാൻ ഉമർ പ്രതികരിച്ചത്.

അതിനിടെ, ആഗസ്ത് 28ന് ഇന്ത്യയ്‌ക്കെതിരെയുള്ള മത്സരത്തിലൂടെ അന്താരാഷ്ട്ര ടി20യിൽ അരങ്ങേറിയ നസീം ഷാ ഇതുവരെ അഞ്ചു വിക്കറ്റാണ് ടൂർണമെന്റിൽ നേടിയത്. ഹോങ്കോങ്ങിനെതിരെ ഏഴു റൺസിന് രണ്ടു വിക്കറ്റു വീഴ്ത്തിയതാണ് മികച്ച പ്രകടനം. ബുധനാഴ്ച ഷാർജയിൽ അഫ്ഗാനിസ്ഥാനെതിരെയാണ് പാകിസ്താന്റെ അടുത്ത മത്സരം.

റൗട്ടേല-പന്ത് വിവാദം

തന്നെ കാണാൻ റിഷഭ് പന്ത് പത്തു മണിക്കൂർ കാത്തുനിന്നെന്ന ഉർവശിയുടെ അവകാശവാദമാണ് സമൂഹമാധ്യമത്തിൽ ഇരുവരും തമ്മിലുള്ള വാഗ്വാദത്തിലേക്ക് നയിച്ചത്. വിനോദ മാധ്യമമായ ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. റൗട്ടേലയുടെ വാക്കുകളോട് രൂക്ഷമായ ഭാഷയിലാണ് പന്ത് മറുപടി പറഞ്ഞത്. വില കുറഞ്ഞ ജനപ്രീതിക്ക് വേണ്ടി എന്തിനാണ് നുണ പറയുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

കാത്തു നിൽക്കുക മാത്രമല്ല, തന്റെ ഫോണിൽ നിരവധി മിസ്ഡ് കോളുകൾ വന്നെന്നും നടി അഭിമുഖത്തിൽ അവകാശപ്പെട്ടു. 'ഞാൻ വാരാണസിയിൽ ഷൂട്ടിലായിരുന്നു. അവിടെ നിന്ന് ഒരു ഷോക്കായി ഡൽഹിക്ക് പോകേണ്ടതുണ്ടായിരുന്നു. ന്യൂഡൽഹിയിൽ മുഴുവൻ ദിവസം ഷൂട്ടുണ്ടായിരുന്നു. പത്തു മണിക്കൂർ ഷൂട്ടിന് ശേഷമാണ് തിരിച്ചു പോന്നത്. ഒരുക്കത്തിനിടെ, മിസ്റ്റർ ആർ.പി വന്ന് ലോബിയിൽ എന്നെ കാത്തിരുന്നു. അദ്ദേഹത്തിന് എന്നെ കാണണമായിരുന്നു. എന്നാൽ ഞാൻ അത്രയും ക്ഷീണിതയായിരുന്നു.' - അവർ പറഞ്ഞു.

'ഉണർന്നപ്പോൾ 16-17 മിസ്ഡ് കോളുകളാണ് കണ്ടത്. എനിക്ക് ദുഃഖം തോന്നി. ഒരാൾ എനിക്കു വേണ്ടി കാത്തിരിക്കുന്നു. എന്നിട്ടും പോകാൻ കഴിഞ്ഞില്ല. മുംബൈയിൽ വച്ച് കാണാം എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. മുംബൈയിൽ കണ്ടുമുട്ടുകയും ചെയ്തു. എന്നാൽ ഏറെ പാപ്പരാസികളുണ്ടായിരുന്നു. മറ്റൊരാളുടെ സ്വകാര്യതയെ മാനിക്കേണ്ടത് പ്രധാനമാണ്.' - ഉർവശി കൂട്ടിച്ചേർത്തു.

'വാർത്തകളിൽ നിറഞ്ഞു നിൽക്കാനും വിലകുറഞ്ഞ ജനപ്രീതിക്ക് വേണ്ടിയും ചിലർ നുണ പറയുന്നത് കാണുമ്പോൾ കൗതുകം തോന്നുന്നു. പ്രശസ്തിക്കും പേരിനും വേണ്ടിയുള്ള ചിലരുടെ ദാഹം കാണുമ്പോൾ സങ്കടം വരുന്നു. ദൈവം അവരെ അനുഗ്രഹിക്കട്ടെ.' എന്നായിരുന്നു പന്തിന്റെ മറുപടി. കുറച്ചു നേരത്തിന് ശേഷം റിഷഭ് പോസ്റ്റ് ഡിലീറ്റു ചെയ്തു.

ഇതിന് പിന്നാലെ മറുപടിയുമായി റൗട്ടേലയും രംഗത്തെത്തി. 'ചോട്ടു ഭയ്യാ, (അനിയാ) ബാറ്റും ബോളും കളിക്കൂ. മൈം കോയി മുന്നി നഹീ ഹൂം ബദ്നാം ഹോനെ വിത്ത് യങ് കിഡ്ഡോ ഡാർലിങ് തേരെ ലിയേ (പേരുദോഷം കേൾക്കാൻ ഞാൻ മുന്നിയല്ല) ' - എന്നായിരുന്നു നടിയുടെ പ്രതികരണം.

നേരത്തെ, താൻ റിഷഭ് പന്തുമായി പ്രണയത്തിലാണ് എന്ന് റൗട്ടേല അവകാശപ്പെട്ടിരുന്നു. എന്നാൽ പന്ത് അതു നിഷേധിക്കുകയായിരുന്നു. അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് അൺഫോളോ ചെയ്യുകയും ചെയ്തിരുന്നു. കാമുകി ഇഷ നേഗിക്കൊപ്പമുള്ള ചിത്രങ്ങളും പന്ത് പങ്കുവച്ചിരുന്നു.

TAGS :

Next Story