Quantcast

'മനുഷ്യർ മരിച്ചാലും ഓർമകൾ മരിക്കില്ല'; പന്തിനെ വിടാതെ ഉർവശി റൗട്ടേല, ആസ്‌ട്രേലിയയിൽനിന്ന് പോസ്റ്റുകൾ-വീണ്ടും വിവാദം

തന്നെ കാണാൻ പന്ത് പത്തു മണിക്കൂർ ഒരു ഹോട്ടൽ ലോബിയിൽ കാത്തുനിന്നെന്ന ഉർവശിയുടെ വെളിപ്പെടുത്തലിനു പിന്നാലെ ഇരുവരും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ വാക്ക്‍പോര് നടന്നിരുന്നു

MediaOne Logo

Web Desk

  • Published:

    10 Oct 2022 10:07 AM GMT

മനുഷ്യർ മരിച്ചാലും ഓർമകൾ മരിക്കില്ല; പന്തിനെ വിടാതെ ഉർവശി റൗട്ടേല, ആസ്‌ട്രേലിയയിൽനിന്ന് പോസ്റ്റുകൾ-വീണ്ടും വിവാദം
X

സിഡ്‌നി: ക്ഷമാപണത്തിനു ശേഷവും ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ വിടാതെ ബോളിവുഡ് നടി ഉർവശി റൗട്ടേല. ടി20 ലോകകപ്പിനായി ഇന്ത്യൻ ടീം ആസ്‌ട്രേലിയയിലേക്ക് തിരിച്ചതിനു പിന്നാലെ നടിയും ഓസീസിലെത്തിയിട്ടുണ്ട്. ഇതിനുശേഷമാണ് പന്തിനെ ലക്ഷ്യമിട്ട് ഉർവശി സോഷ്യൽ മീഡിയയിൽ നിരന്തരം പോസ്റ്റുകളിടുന്നത്.

'ഹൃദയത്തെ പിന്തുടർന്നു, അതെന്നെ ആസ്‌ട്രേലിയയിലെത്തിച്ചു' എന്നാണ് ആസ്‌ട്രേലിയയിലേക്കുള്ള വിമാനത്തിൽനിന്നുള്ള ചിത്രം പങ്കുവച്ച് ഉർവശി ആദ്യം കുറിച്ചത്. ഹാഷ്ടാഗായി 'ലൗ' എന്നും ചേർത്തിട്ടുണ്ട്. പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തു. എന്നാൽ, കടുത്ത വിമർശനവും ബോളിവുഡ് താരത്തിനെതിരെ ഉയർന്നു. ഇത് ഏതെങ്കിലും പുരുഷന്മാർ വനിതാ ക്രിക്കറ്ററോട് ചെയ്താൽ എങ്ങനെയുണ്ടാകുമെന്നാണ് ഒരു ആരാധകൻ ചോദിച്ചത്. ഉർവശി ചെയ്യുന്നത് ശരിക്കും പീഡനമാണെന്നും പന്തിനെ പിന്തുടർന്ന് വെറുപ്പിക്കാനാണ് അവർ ആസ്‌ട്രേലിയയിലെത്തിയതെന്നും ഒരാൾ കുറിച്ചു.

എന്നാൽ, വിമർശനങ്ങൾക്കിടെയും പരോക്ഷസൂചനകളടങ്ങിയ പോസ്റ്റുകളുമായി ഉർവശി വീണ്ടും രംഗത്തെത്തി. 'അവനെ എങ്ങനെ മറക്കാനാണ്? മനുഷ്യർ മരിച്ചാലും ഓർമകൾക്ക് മരണമില്ല' പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഉർവശി കുറിച്ചു.

പന്ത്-ഉർവശി വിവാദം

ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ബോളിവുഡ് താരം ഉർവശി റൗട്ടേലയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ നേരത്തെ വാർത്തകളുണ്ടായിരുന്നു. 2018ൽ രണ്ടുപേരെയും ഒരുമിച്ച് മുംബൈയിലെ ഒരു ഹോട്ടലിൽ കണ്ടതിനു ശേഷമായിരുന്നു ഇക്കാര്യത്തിൽ വാർത്തകൾ വന്നത്. എന്നാൽ, വാർത്തകൾ പിന്നീട് പന്ത് പരസ്യമായി തള്ളിക്കളഞ്ഞു. കാമുകി ഇഷാ നെഗിയുമായുള്ള പ്രണയം വെളിപ്പെടുത്തുകയും ചെയ്തു.

എന്നാൽ, തന്നെ കാണാൻ പന്ത് പത്തു മണിക്കൂർ ഒരു ഹോട്ടൽ ലോബിയിൽ കാത്തുനിന്നെന്ന വെളിപ്പെടുത്തലുമായി ഉർവശി രംഗത്തെത്തി. വിനോദ മാധ്യമമായ ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. റൗട്ടേലയുടെ വാക്കുകളോട് രൂക്ഷമായ ഭാഷയിലാണ് പന്ത് പ്രതികരിച്ചത്. വില കുറഞ്ഞ ജനപ്രീതിക്ക് വേണ്ടി എന്തിനാണ് നുണ പറയുന്നത് എന്നായിരുന്നു താരത്തിന്റെ ചോദ്യം.

കാത്തുനിൽക്കുക മാത്രമല്ല, തന്റെ ഫോണിൽ നിരവധി മിസ്ഡ് കോളുകൾ വന്നെന്നും നടി അഭിമുഖത്തിൽ അവകാശപ്പെട്ടു. 'ഞാൻ വാരാണസിയിൽ ഷൂട്ടിലായിരുന്നു. അവിടെനിന്ന് ഒരു ഷോക്കായി ഡൽഹിക്ക് പോകേണ്ടതുണ്ടായിരുന്നു. ന്യൂഡൽഹിയിൽ മുഴുവൻ ദിവസം ഷൂട്ടുണ്ടായിരുന്നു. പത്തു മണിക്കൂർ ഷൂട്ടിനുശേഷമാണ് തിരിച്ചുപോന്നത്. ഒരുക്കത്തിനിടെ, മിസ്റ്റർ ആർ.പി വന്ന് ലോബിയിൽ എന്നെ കാത്തിരുന്നു. അദ്ദേഹത്തിന് എന്നെ കാണണമായിരുന്നു. എന്നാൽ ഞാൻ അത്രയും ക്ഷീണിതയായിരുന്നു.'- അവർ പറഞ്ഞു.

'ഉണർന്നപ്പോൾ 16-17 മിസ്ഡ് കോളുകളാണ് കണ്ടത്. എനിക്ക് ദുഃഖം തോന്നി. ഒരാൾ എനിക്കു വേണ്ടി കാത്തിരിക്കുന്നു. എന്നിട്ടും പോകാൻ കഴിഞ്ഞില്ല. മുംബൈയിൽ വച്ച് കാണാം എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. മുംബൈയിൽ കണ്ടുമുട്ടുകയും ചെയ്തു. എന്നാൽ ഏറെ പാപ്പരാസികളുണ്ടായിരുന്നു. മറ്റൊരാളുടെ സ്വകാര്യതയെ മാനിക്കേണ്ടത് പ്രധാനമാണ്.' - ഉർവശി കൂട്ടിച്ചേർത്തു.

'വാർത്തകളിൽ നിറഞ്ഞുനിൽക്കാനും വിലകുറഞ്ഞ ജനപ്രീതിക്ക് വേണ്ടിയും ചിലർ നുണ പറയുന്നത് കാണുമ്പോൾ കൗതുകം തോന്നുന്നു. പ്രശസ്തിക്കും പേരിനും വേണ്ടിയുള്ള ചിലരുടെ ദാഹം കാണുമ്പോൾ സങ്കടം വരുന്നു. ദൈവം അവരെ അനുഗ്രഹിക്കട്ടെ' എന്നായിരുന്നു പന്തിന്റെ മറുപടി. പിന്നീട് പന്ത് പോസ്റ്റ് ഡിലീറ്റ് ചെയ്തു.

ഇതിന് പിന്നാലെ മറുപടിയുമായി റൗട്ടേലയും രംഗത്തെത്തി. 'അനിയാ, ക്രിക്കറ്റ് കളിക്കൂ. പേരുദോഷം കേൾക്കാൻ ഞാൻ മുന്നിയല്ല' - എന്നായിരുന്നു നടിയുടെ പ്രതികരണം. പിന്നീട് നടി ക്ഷമ ചോദിക്കുകയും ചെയ്തു. ഇൻസ്റ്റന്റ് ബോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് ഉർവശി ഇന്ത്യൻ വിക്കറ്റ് കീപ്പറോട് മാപ്പുപറഞ്ഞത്. 'എന്താണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ല. എന്നോട് ക്ഷമിക്കണം'- കൂപ്പുകൈയോടെ നടി പറഞ്ഞു.

പന്ത് കാമുകനാണോ എന്ന ചോദ്യത്തിന് പ്രതികരിക്കാനില്ല എന്നായിരുന്നു അവരുടെ ഉത്തരം. സോഷ്യൽ മീഡിയയിൽ പന്തുമായുണ്ടായ വാക്കുതർക്കങ്ങളെ കുറിച്ച് ഒന്നും പറയാനില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Summary: Urvashi Rautela shares post from Australia, gets trolled for 'stalking' Rishabh Pant

TAGS :

Next Story