സൗദിയിൽ അനധികൃത പണമിടപാട് നടത്തിയ പത്തോളം മലയാളികൾ പിടിയിൽ
അറസ്റ്റ് ചെയ്തത് സൗദി രഹസ്യാന്വേഷണ വിഭാഗം. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇ-വാലറ്റുകള്‍ വഴി പണം അയച്ചവരാണ് പിടിയിലായത്.

സൗദിയില്‍ അനധികൃത പണമിടപാടുകള്‍ നടത്തിയെന്ന സംശയത്തില്‍ പത്തോളം മലയാളികള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ പിടിയിലായി. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇ-വാലറ്റുകള്‍ വഴി പണം അയച്ചവരാണ് പിടിയിലായത്. ചെറിയ പണമിടപാടുകള്‍ നടത്തിയതും നിരീക്ഷണ പരിധിയില്‍ ഉള്‍പ്പെട്ടതായി അനുഭവസ്ഥര്‍ പറയുന്നു.
അനധികൃതമായ പണമിടപാടുകള്‍ക്ക് കര്‍ശന നിയന്ത്രണമുള്ള രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. ഹവാല ഇടപാടുകളും കള്ളപ്പണ ഇടപാടുകളും തടയുന്നതിന് കടുത്ത ജാഗ്രതയാണ് രാജ്യം പുലര്‍ത്തി വരുന്നത്. സ്വദേശികളുടെയും വിദേശികളുടെയും എല്ലാ പണമിടപാടുകളും ശക്തമായി നീരീക്ഷിക്കുമെന്ന് നേരത്തെ ബാങ്കിംഗ് അതോറിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ അനധികൃത പണമിടപാടുകള്‍ നടത്തിയ പത്തോളം മലയാളികളെയാണ് കഴിഞ്ഞ ദിവസം കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത്. ഇലക്ട്രോണിക് ബാങ്ക് ട്രാന്‍സ്ഫറുകള്‍, ഈ വാലറ്റ് ട്രാന്‍സ്ഫറുകള്‍ എന്നിവ മുഖേന പണം കൈമാറ്റം നടത്തിയവരാണ് പിടിയിലായവരില്‍ ഭൂരിഭാഗവും.
വരവില്‍ കവിഞ്ഞതും അല്ലാത്തതുമായ അനധികൃത പണമിടപാടുകളെ കുറിച്ച് വിവിധ മന്ത്രാലയങ്ങളും ബാങ്കിംഗ് അതോറിറ്റിയും നേരത്തെ പലതവണ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പിടിക്കപ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉള്‍പ്പെടെ ലഭ്യമാക്കുമെന്ന് പബ്ലിക് പ്രൊസിക്യൂഷനും വ്യക്തമാക്കിയിട്ടുണ്ട്.
Adjust Story Font
16

