Quantcast

എവിടെ കേരളത്തിലെ വിപ്ലവകാരികള്‍? അവരെല്ലാം നാടുവിട്ടോ? രേവതി

നടിയെ ആക്രമിച്ച കേസും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും ചര്‍ച്ചയാവുന്നതിനിടെയാണ് രേവതിയുടെ കുറിപ്പ്.

MediaOne Logo

Web Desk

  • Published:

    18 Jan 2022 6:25 AM GMT

എവിടെ കേരളത്തിലെ വിപ്ലവകാരികള്‍? അവരെല്ലാം നാടുവിട്ടോ? രേവതി
X

കേരളത്തില്‍ വിപ്ലവചിന്തകളുണ്ടായിരുന്ന തലമുറ എവിടെയെന്നും എല്ലാവരും നാടുവിട്ട്​ പോയോ എന്നും​ നടിയും സംവിധായികയുമായ രേവതി. അന്ന് വിപ്ളവം പറഞ്ഞവര്‍ ഇന്ന് അധികാര സ്ഥാനങ്ങളിലാണ്. 30-35 വര്‍ഷം മുന്‍പ് അവര്‍ സംസാരിച്ച ആദര്‍ശങ്ങള്‍ ഇന്നത്തെ സമൂഹം പ്രതിഫലിപ്പിക്കുന്നില്ലെന്ന് രേവതി കുറിച്ചു. നടിയെ ആക്രമിച്ച കേസും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും ചര്‍ച്ചയാവുന്നതിനിടെയാണ് രേവതിയുടെ കുറിപ്പ്.

'ഓരോ അനീതിയിലും നിങ്ങള്‍ രോഷം കൊണ്ട് വിറയ്ക്കുകയാണെങ്കില്‍ നിങ്ങള്‍ എ​ന്‍റെ സഖാവാണ്' എന്ന ചെഗുവേരയുടെ വാക്കുകളും രേവതി കുറിപ്പിനൊപ്പം ഷെയര്‍ ചെയ്തു.

രേവതിയുടെ കുറിപ്പിന്‍റെ പൂർണരൂപം

"ചെഗുവേരയെ കുറിച്ച് ഞാനാദ്യം കേള്‍ക്കുന്നത് മലയാള സിനിമകള്‍ ചെയ്യുന്ന എന്‍റെ ഇരുപതുകളുടെ തുടക്കത്തിലാണ്. എന്‍റെ മലയാളികളായ സഹപ്രവര്‍ത്തകരും കേരളത്തിലെ യുവാക്കളുമൊക്കെ 80കളുടെ തുടക്കത്തില്‍ ചെഗുവേരയെ കുറിച്ച് പറയുമായിരുന്നു. അദ്ദേഹത്തിന്‍റെ മുഖമുള്ള ഷര്‍ട്ടും ബാഗും തൊപ്പിയുമൊക്കെ അണിഞ്ഞുനടക്കുമായിരുന്നു. അപ്പോള്‍ ഞാനിതുവരെ ചെഗുവേരയെ വായിച്ചിട്ടില്ലല്ലോ എന്നോര്‍ത്ത് എനിക്ക് നാണക്കേട് തോന്നി. വിപ്ലവ ചിന്തകള്‍ നിറഞ്ഞ ആ ആദര്‍ശ യുവാക്കള്‍ ഇന്ന് മധ്യവയസ്കരാണ്. അവരിപ്പോള്‍ അധികാര സ്ഥാനങ്ങളിലാണ്. എല്ലാ മേഖലകളിലും തീരുമാനങ്ങള്‍ എടുക്കുന്നവര്‍.

പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ സമൂഹം 30-35 വര്‍ഷം മുന്‍പ് അവര്‍ സംസാരിച്ച ആദര്‍ശങ്ങള്‍ പ്രതിഫലിപ്പിക്കുന്നില്ല. അവരൊക്കെ എവിടെയാണ്? കേരളം വിട്ടുപോയോ? അത്ഭുതം തോന്നുന്നു."

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് ഡബ്ല്യു.സി.സി അംഗങ്ങള്‍ വനിതാ കമ്മീഷനെ കണ്ടിരുന്നു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. അഞ്ജലി മേനോന്‍, ദീദി ദാമോദരന്‍, പാര്‍വതി തിരുവോത്ത്, പത്മപ്രിയ, സയനോര, തുടങ്ങിയവരാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തിയത്.

TAGS :

Next Story