സൗന്ദര്യവർധക ചികിത്സ പാളി; 43-ാം വയസിൽ അർജന്‍റീന നടിക്കു ദാരുണാന്ത്യം
അർജന്റീനയിൽ നിരോധിച്ച പോളിമീഥൈൽ മെത്തക്രൈലേറ്റ് അടങ്ങുന്ന ദ്രാവകം നടിയുടെ ശരീരത്തിൽ പ്രയോഗിച്ചതെന്നാണു വിവരം

സില്‍വിന ലൂണ
ബ്യൂണസ് അയേഴ്‌സ്: സൗന്ദര്യവർധക ചികിത്സ പാളിയതിനെ തുടർന്നു രോഗബാധിതയായി ചികിത്സയിൽ കഴിഞ്ഞ അർജന്റീന നടി അന്തരിച്ചു. മോഡൽ കൂടിയായ സിൽവിന ലൂണ(43) ആണ് വൃക്കരോഗത്തിനു ചികിത്സ തുടരുന്നതിനിടെ ആശുപത്രിയിൽ മരിച്ചത്.
വർഷങ്ങൾക്കുമുൻപാണ് നിതംബം ഉയർത്താനുള്ള ശസ്ത്രക്രിയയ്ക്ക് നടി വിധേയയായത്. എന്നാൽ, ശസ്ത്രക്രിയയ്ക്കു പിന്നാലെ വൃക്കയ്ക്കു തകരാർ സംഭവിക്കുകയായിരുന്നു. ഇതേതുടർന്ന് വർഷങ്ങളായി ചികിത്സ തുടർന്നുവരികയായിരുന്നു. ഏറ്റവുമൊടുവിൽ രണ്ടര മാസംമുൻപാണു വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബുധനാഴ്ചയോടെയാണ് ആരോഗ്യനില വഷളായി വെന്റിലേറ്ററിലേക്കു മാറ്റിയത്. ഒടുവിൽ സഹോദരൻ ഇസ്‌ക്വയേൽ ലൂണ വെന്റിലേറ്ററിൽനിന്നു മാറ്റാൻ ഡോക്ടർമാർക്ക് അനുമതി നൽകുകയായിരുന്നു. ഇതിനു പിന്നാലെയാണു മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
2011ലാണ് സിൽവിന ലൂണ സൗന്ദര്യവർധക ചികിത്സയ്ക്കു വിധേയയായത്. മുൻപ് ഒരാളുടെ മരണത്തിനിടയാക്കിയ ചികിത്സയ്ക്കു നേതൃത്വം നൽകിയതിന്റെ കുപ്രസിദ്ധിയുള്ള അനിബൽ ലോടോക്കി എന്ന കോസ്മറ്റിക് സർജനായിരുന്നു നടിയുടെയും ചികിത്സയ്ക്കു നേതൃത്വം നൽകിയത്. 2015ൽ മൂത്രക്കല്ലിനെ തുടർന്നു ചികിത്സ തേടിയപ്പോഴാണ് കോസ്മറ്റിക് സർജറിയുടെ പ്രത്യാഘാതങ്ങൾ കണ്ടെത്തിയത്.
അർജന്റീന ഡ്രഗ്സ് ആന്‍ഡ് മെഡിക്കല്‍ ടെക്നോളജി അഡ്മിനിസ്ട്രേഷന്‍ നിരോധിച്ച പോളിമീഥൈൽ മെത്തക്രൈലേറ്റ് അടങ്ങുന്ന ദ്രാവകം നടിയുടെ ശരീരത്തിൽ പ്രയോഗിച്ചതെന്നാണു വിവരം. വാഹനങ്ങളിലെ ഗ്ലാസുകളിലടക്കം ഉപയോഗിക്കുന്ന ഒരു പ്ലാസ്റ്റിക് വസ്തുവാണിത്. നടി ഉൾപ്പെടെ നാലു സ്ത്രീകൾ നൽകിയ പരാതിയിൽ അനിബൽ ലോട്ടോക്കിയെ നാലു വർഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചിട്ടുണ്ട്.
Summary: Argentine actress Silvina Luna passes away at 43 due to kidney failure after botched butt lift
Adjust Story Font
16

