ഭാവിയിൽ അൽഷിമേഴ്‌സിന് സാധ്യത: അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കാൻ ക്രിസ് ഹെംസ്വേർത്ത്
'തോർ' എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ നടനാണ് ക്രിസ്
അൽഷിമേഴ്‌സ് സാധ്യത കണക്കിലെടുത്ത് അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കാനൊരുങ്ങി ഹോളിവുഡ് താരം ക്രിസ് ഹെംസ്വേർത്ത്. ജനിതകപരമായി രോഗം പിടിപെടാനുള്ള സാധ്യത കണ്ടെത്തിയതിനെത്തുടർന്നാണ് തീരുമാനമെന്ന് വാനിറ്റി ഫെയറിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
ഡിസ്‌നി സീരീസായ ലിമിറ്റ്‌ലെസിന് വേണ്ടി നടത്തിയ പരിശോധനയിലാണ് അൽഷിമേഴ്‌സിന് കാരണമാകുന്ന ApoE4 എന്ന ജീനിന്റെ സാന്നിധ്യം ക്രിസിന്റെ ശരീരത്തിൽ കണ്ടെത്തിയത്. മറ്റുള്ളവരിൽ നിന്നും 10 ശതമാനം കൂടുതലാണ് ഈ ജീനുള്ളവർക്ക് രോഗം പിടിപെടാനുള്ള സാധ്യത. ഭാവിയിൽ നിശ്ചയമായും രോഗം പിടിപെടുമെന്നല്ല താൻ പറയുന്നതെന്നും എന്നാൽ സാധ്യത മറ്റുള്ളവരേക്കാൾ കൂടുതലാണെന്നത് കണക്കിലെടുത്താണ് തീരുമാനമെന്നും താരം പറഞ്ഞു.
"ഉറക്കം നേരെയാക്കുക,സമ്മർദം കുറയ്ക്കുക,ഫിറ്റ്‌നസ് നിലനിർത്തുക തുടങ്ങിയ കാര്യങ്ങൾക്കായാണ് ഇടവേള. തന്റെ മുത്തച്ഛനും രോഗമുണ്ടായിരുന്നതിനാൽ പരിശോധനാഫലം ഞെട്ടലുണ്ടാക്കുന്നില്ല. അൽഷിമേഴ്‌സിനെ പ്രതിരോധിക്കാനുള്ള വഴികൾ ഭാവിയിൽ ആരോഗ്യപ്രദമായ ജീവിതശൈലിയിലേക്കും നയിക്കും. ഇടവേള ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ചിലവഴിക്കാനാണ് ആഗ്രഹം". താരം കൂട്ടിച്ചേർത്തു. വിനോദത്തിനോ സഹാനുഭൂതിക്കോ വേണ്ടിയല്ല രോഗസാധ്യത വെളിപ്പെടുത്തിയതതെന്നും ആളുകളെ ബോധവത്കരിക്കുക മാത്രമാണ് ലക്ഷ്യമെന്നും ക്രിസ് വ്യക്തമാക്കി.
തോർ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ നടനാണ് ക്രിസ്. ജോർജ് മില്ലറിന്റെ ഫ്യൂരിയോസ ആണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
Adjust Story Font
16