Quantcast

ഗോരഖ്‍പൂര്‍ ദുരന്തം ജവാന്‍ സിനിമയില്‍; ഷാരൂഖിനും അറ്റ്‍ലിക്കും നന്ദി പറഞ്ഞ് ഡോ.കഫീല്‍ ഖാന്‍

2017-ലെ ഗോരഖ്പൂർ ദുരന്തത്തിന് സമാനമായി സന്യ മൽഹോത്ര അഭിനയിച്ച ഭാഗം ചിത്രീകരിച്ചതിനാണ് നായകനും അണിയറപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍ നന്ദി പറഞ്ഞത്

MediaOne Logo

Web Desk

  • Published:

    12 Sep 2023 6:57 AM GMT

Dr Kafeel Khan thanks Shah Rukh Khan, Atlee
X

ഡോ.കഫീല്‍ ഖാന്‍/ഷാരൂഖ് ഖാന്‍

ലഖ്നോ: ഷാരൂഖ് ഖാന്‍ നായകനായ ജവാനില്‍ തന്‍റെ ജീവിതത്തിന് സമാനമായ ഭാഗം ഉള്‍പ്പെടുത്തയതിന് നന്ദി പറഞ്ഞ് ഡോ.കഫീല്‍ ഖാന്‍. 2017-ലെ ഗോരഖ്പൂർ ദുരന്തത്തിന് സമാനമായി സന്യ മൽഹോത്ര അഭിനയിച്ച ഭാഗം ചിത്രീകരിച്ചതിനാണ് നായകനും അണിയറപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍ നന്ദി പറഞ്ഞത്.

താൻ ഇതുവരെ സിനിമ കണ്ടിട്ടില്ലെന്നും എന്നാൽ റിലീസ് ചെയ്തതിന് ശേഷം അതേക്കുറിച്ച് സന്ദേശങ്ങളും ആശംസകളും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.“ഞാൻ ജവാൻ കണ്ടിട്ടില്ല, പക്ഷേ ആളുകൾ നിങ്ങളെ മിസ് ചെയ്തു എന്ന് പറഞ്ഞ് എനിക്ക് മെസ്സേജ് അയക്കുന്നുണ്ട് . സിനിമയും യഥാർഥ ജീവിതവും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. സിനിമയില്‍ കുറ്റവാളികളും ആരോഗ്യമന്ത്രിയും ശിക്ഷിക്കപ്പെട്ടിരുന്നു. ഇവിടെ ഞാനും ആ 81 കുടുംബങ്ങളും ഇപ്പോഴും നീതിക്കായി അലയുകയാണ്. ഈ സാമൂഹിക പ്രശ്നം ഉന്നയിച്ചതിന് ഷാരൂഖിനും അറ്റ്‍ലിക്കും നന്ദി'' കഫീല്‍ ഖാന്‍ കുറിച്ചു.

ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് (ബിആർഡി) മെഡിക്കൽ കോളേജിലെ മുൻ അധ്യാപകനും ഡോക്ടറുമാണ് കഫീല്‍ ഖാന്‍. 2017ലാണ് അദ്ദേഹത്തെ യുപി സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്. ഓക്സിജന്‍ ക്ഷാമം മൂലം കുഞ്ഞുങ്ങള്‍ മരിച്ച പശ്ചാത്തലത്തിലായിരുന്നു നടപടി. വകുപ്പ് തല അന്വേഷണത്തില്‍ അദ്ദേഹത്തിനെതിരായ പല ആരോപണങ്ങളും തെറ്റാണെന്ന് തെളിഞ്ഞെങ്കിലും സര്‍വീസില്‍ തിരിച്ചെടുത്തില്ല. പൗരത്വ ഭേദഗതിക്കെതിരായ സമരത്തിനിടെ വിദ്വേഷ പ്രസംഗം നടത്തി എന്ന് ആരോപിച്ച് ദേശീയ സുരക്ഷാ നിയമം ചുമത്തി കഫീല്‍ ഖാനെ വീണ്ടും ജയിലിലടച്ചു. എട്ട് മാസത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ആദ്യമാണ് കഫീല്‍ ഖാന്‍ ജയില്‍മോചിതനായത്. ഒരു തെളിവുമില്ലാതെയാണ് കഫീല്‍ ഖാനെതിരെ യുപി സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമ പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയതെന്ന് കോടതി നിരീക്ഷിക്കുകയുണ്ടായി.



TAGS :

Next Story