Quantcast

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിതം പറയുന്ന ചിത്രം തിയറ്ററുകളിലേക്ക്

മേജർ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിക്കാൻ ഒരുപാട് വെല്ലുവിളികൾ ഉണ്ടായിരുന്നുവെന്ന് ആദിവി

MediaOne Logo

Web Desk

  • Published:

    31 May 2022 7:04 AM GMT

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിതം പറയുന്ന ചിത്രം  തിയറ്ററുകളിലേക്ക്
X

2008ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിതകഥ പറയുന്ന ചിത്രം 'മേജർ' ജൂൺ മൂന്നിന് തിയറ്ററിലെത്തും. ശശി കിരൺ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

യുവതാരം ആദിവി ശേഷാണ്​ സന്ദീപ്​ ഉണ്ണികൃഷ്​ണനായി എത്തുക. നടന്‍ മഹേഷ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്‍റര്‍ടെയ്ന്‍‍മെന്‍സും സോണി പിക്‌ചേഴ്‌സ് ഇന്‍റര്‍നാഷനല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമിച്ചത്. ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമാണ് ചിത്രമെത്തുക. ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മേജർ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിക്കാൻ ഒരുപാട് വെല്ലുവിളികൾ ഉണ്ടായെന്ന് ആദിവി പറഞ്ഞു. രണ്ടുപേരുടെയും ചിരി പോലും വ്യത്യസ്തമായിരുന്നു അതെല്ലാം മാറ്റിയെടുത്തു. കഥാപാത്രത്തോട് നീതി പുലർത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതം വലിയ പ്രചോദനമാണ്. മുംബൈ ആക്രമണം നടന്ന സമയത്ത് ടിവിയിൽ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഫോട്ടോ കണ്ടിരുന്നു. ഇന്ത്യക്കാർ ഇപ്പോഴും അദ്ദേഹത്തെ ബഹുമാനത്തോടെ നോക്കുന്നു. എല്ലാ വർഷവും ആളുകൾ അദ്ദേഹത്തെ ഓർക്കുന്നു. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളെ ഓർത്ത് എത്രമാത്രം ധീരനാണ് പറയുന്നു. പക്ഷെ അവസാന നിമിഷങ്ങളിൽ മാത്രമല്ല, മനോഹരമായ ജീവിതമായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണന്റേത്. അതുകൊണ്ടാണ് ഈ കഥ പറയണമെന്ന് ആഗ്രഹിച്ചത്. ജീവിതത്തിൽ എല്ലാകാലത്തും മറ്റുള്ളവർക്കാണ് സന്ദീപ് ഉണ്ണികൃഷ്ണൻ പ്രാധാന്യം കല്‍പ്പിച്ചത്. ആരെയും വെറുക്കുന്ന ശീലം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും ആദിവി പറഞ്ഞു.

സിനിമയ്ക്ക് യാതൊരു പ്രോപഗണ്ടയും ഇല്ലെന്നും സിനിമയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയത് രേവതി ആണെന്നും ആദിവി അഭിപ്രായപ്പെട്ടു. സന്ദീപിന്റെ കുടുംബവുമായി ഏറ്റവും അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്. സിനിമയുടെ പ്രൊമോഷനായി കൊച്ചിയിൽ എത്തിയപ്പോഴാണ് ആദിവി ശേഷ് മനസ്സുതുറന്നത്. മലയാള സിനിമയെ കുറിച്ചും ആദിവി ധാരാളം സംസാരിച്ചു. അടുത്തകാലത്ത് കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് കുമ്പളങ്ങി നൈറ്റ്സാണ്. അയ്യപ്പനും കോശിയും ഒരുപാട് ഇഷ്ടപ്പെട്ടു. ഭീഷ്മപർവ്വത്തിൽ മമ്മൂട്ടിയുടേത് ഉഗ്രൻ പ്രകടനമാണെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story