'സണ്ണി ഡിയോൾ എല്ലാം എന്നോട് പറയാറുണ്ട്, ഞങ്ങളുടെ കുടുംബത്തിൽ ഒരു പ്രശ്നവുമില്ല'; ഹേമമാലിനി
ധര്‍മേന്ദ്രയുടെ മരണത്തിന് മൂന്ന് ദിവസത്തിന് ശേഷം ഡിയോൾ സഹോദരന്മാർ മുംബൈയിലെ താജ് ലാൻഡ്സ് എൻഡ് ഹോട്ടലിൽ ഒരു പ്രാർഥനാ യോഗം സംഘടിപ്പിച്ചിരുന്നു

മുംബൈ: മുതിര്‍ന്ന നടൻ ധര്‍മേന്ദ്രയുടെ വിയോഗത്തിന് പിന്നാലെ ഡിയോൾ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വാര്‍ത്തകളിൽ ഇടം നേടിയിരുന്നു. രണ്ട് തവണ വിവാഹിതനായ താരത്തിന്‍റെ രണ്ട് കുടുംബങ്ങൾ തമ്മിൽ പ്രശ്നമുണ്ടെന്ന തരത്തിലായിരുന്നു ഗോസിപ്പുകൾ. ധർമ്മേന്ദ്രയുടെ ആദ്യ ഭാര്യ പ്രകാശ് കൗറിന്‍റെ മക്കളായ സണ്ണി ഡിയോളിനും ബോബി ഡിയോളിനും ഇടയിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാൽ ഇതെല്ലാം വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നായിരുന്നു നടിയും ധര്‍മേന്ദ്രയുടെ ഭാര്യയുമായ ഹേമമാലിനിയുടെ പ്രതികരണം.
ധര്‍മേന്ദ്രയുടെ മരണത്തിന് മൂന്ന് ദിവസത്തിന് ശേഷം ഡിയോൾ സഹോദരന്മാർ മുംബൈയിലെ താജ് ലാൻഡ്സ് എൻഡ് ഹോട്ടലിൽ ഒരു പ്രാർഥനാ യോഗം സംഘടിപ്പിച്ചിരുന്നു. ഹേമാലിനിയും മക്കളായ ഇഷയും അഹാനയും ഈ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. പകരം, അതേ ദിവസം തന്നെ മാലിനി തന്‍റെ വീട്ടിൽ ഒരു ഗീതാ പാരായണം നടത്തിയിരുന്നു. ഇത് കുടുംബത്തിന്‍റെ ഐക്യത്തെയും ബന്ധത്തെയും കുറിച്ച് വ്യാപകമായ അഭ്യൂഹങ്ങൾക്ക് കാരണമായി.
"എല്ലായ്‌പ്പോഴും വളരെ നല്ലതും സൗഹാർദ്ദപരവുമായ ഒരു ബന്ധമായിരുന്നു അത്. ഇന്നും അത് വളരെ നന്നായി പോകുന്നു. ആളുകൾ നമ്മളിൽ എന്തോ കുഴപ്പമുണ്ടെന്ന് കരുതുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ആളുകൾ ഗോസിപ്പ് ആഗ്രഹിക്കുന്നതുകൊണ്ടാണ് . ഞാൻ എന്തിന് അവർക്ക് ഉത്തരം നൽകണം? ഞാൻ ഒരു വിശദീകരണം നൽകേണ്ടതുണ്ടോ? ഞാൻ എന്തിന് അത് ചെയ്യണം? ഇത് എന്‍റെ ജീവിതമാണ്. എന്റെ വ്യക്തിജീവിതം, ഞങ്ങളുടെ വ്യക്തിജീവിതം. ഞങ്ങൾ തികച്ചും സന്തുഷ്ടരും പരസ്പരം വളരെ അടുപ്പമുള്ളവരുമാണ്. അത്രമാത്രം." ഹേമമാലിനി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
"ഇതിനെക്കുറിച്ച് എനിക്ക് കൂടുതലൊന്നും പറയാനില്ല. ആളുകൾ എന്ത് കഥകളാണ് മെനയുന്നതെന്ന് എനിക്കറിയില്ല. മറ്റുള്ളവരുടെ ദുഃഖം ഉപയോഗിച്ച് കുറച്ച് ലേഖനങ്ങൾ എഴുതുന്നതിൽ വളരെ സങ്കടമുണ്ട്. അതുകൊണ്ടാണ് ഞാൻ (അത്തരം ഊഹാപോഹങ്ങൾക്ക്) ഉത്തരം നൽകാത്തത്," തുടർച്ചയായ കിംവദന്തികളിൽ ഹേമമാലിനി നിരാശ പ്രകടിപ്പിച്ചു.
ധര്‍മേന്ദ്രയുമായി ബന്ധപ്പെട്ട ഒരു മ്യൂസിയം ആരംഭിക്കാൻ സണ്ണി പദ്ധതിയിടുന്നുണ്ടെന്ന് ഹേമമാലിനി വെളിപ്പെടുത്തി. സണ്ണി ഡിയോൾ സാധാരണയായി അത്തരം തീരുമാനങ്ങൾ തന്നോട് ചർച്ച ചെയ്യാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.'' ഞങ്ങൾ കൂടിയാലോചിച്ച് അത് ചെയ്യും. അദ്ദേഹം എന്ത് ചെയ്താലും എന്നോട് പറയും'' ഹേമ പറയുന്നു.
നേരത്തെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ , ധർമേന്ദ്രയ്ക്കുവേണ്ടി കുടുംബം രണ്ട് പ്രാർഥനാ യോഗങ്ങൾ സംഘടിപ്പിച്ചതിന്റെ കാരണവും ഹേമമാലിനി വ്യക്തമാക്കിയിരുന്നു. '' ഇത് ഞങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. എന്‍റെ കൂട്ടത്തിലുള്ള ആളുകൾ വ്യത്യസ്തരായതിനാൽ ഞാൻ എന്‍റെ വീട്ടിൽ ഒരു പ്രാർത്ഥനാ യോഗം നടത്തി. പിന്നെ, ഞാൻ രാഷ്ട്രീയത്തിലായതിനാൽ ഡൽഹിയിൽ ഒന്ന് നടത്തി, ആ മേഖലയിലെ എന്‍റെ സുഹൃത്തുക്കൾക്കായി അവിടെ ഒരു പ്രാർത്ഥനാ യോഗം നടത്തേണ്ടത് എനിക്ക് പ്രധാനമായിരുന്നു. മഥുര എന്റെ മണ്ഡലമാണ്. അതിനാൽ, ഞാൻ അവിടെയും ഒരു പ്രാർഥനാ യോഗം നടത്തി. ഞാൻ ചെയ്തതിൽ ഞാൻ സന്തുഷ്ടയാണ്." ഹേമമാലിനി പറഞ്ഞു.
Adjust Story Font
16

