Quantcast

സമ്മാനമായി വിലയേറിയ പൂക്കളും ചോക്ലേറ്റുകളും; 200 കോടിയുടെ വഞ്ചനാ കേസിൽ നടി ജാക്വിലിൻ വീണ്ടും ഇഡിക്ക് മുമ്പിൽ

തിഹാർ ജയിലിൽ നിന്നാണ് പ്രതി സുകേഷ് ചന്ദ്രശേഖര്‍ നടിയെ ബന്ധപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    25 Sep 2021 8:13 AM GMT

സമ്മാനമായി വിലയേറിയ പൂക്കളും ചോക്ലേറ്റുകളും; 200 കോടിയുടെ വഞ്ചനാ കേസിൽ നടി ജാക്വിലിൻ വീണ്ടും ഇഡിക്ക് മുമ്പിൽ
X

മുംബൈ: നടി ലീന മരിയപോളും ഭർത്താവ് സുകേഷ് ചന്ദ്രശേഖറും ഉൾപ്പെട്ട 200 കോടിയുടെ വഞ്ചനാ കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശനിയാഴ്ച വീണ്ടും ചോദ്യം ചെയ്യും. സുകേഷ് നടത്തിയ തട്ടിപ്പിൽ ജാക്വിലിന് സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്. കേസിൽ മറ്റൊരു ബോളിവുഡ് നടി നോറ ഫതെഹിയെയും അന്വേഷണ സംഘം വിളിപ്പിക്കുമെന്ന് റിപ്പോർട്ടുണ്ട്. നടിമാർ സുകേഷിന്റെ റാക്കറ്റിന്റെ ഇരയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

തിഹാർ ജയിലിൽ നിന്നാണ് സുകേഷ് നടിയെ ബന്ധപ്പെട്ടത് എന്നതാണ് കൗതുകകരം. ഉന്നത വ്യക്തി എന്ന വ്യാജേനയാണ് ഇയാൾ ജാക്വിലിനെ വിളിച്ചിരുന്നത്. വിളിക്കായി ക്രേസി കാൾസ് എന്ന ആപ്ലിക്കേഷനാണ് ഇയാൾ ഉപയോഗിച്ചിരുന്നത് എന്നാണ് ഇഡി പറയുന്നത്. നടിക്ക് വിശ്വാസം വന്നതോടെ വില കൂടിയ പൂക്കളും ചോക്ലേറ്റുകളും സമ്മാനമായി നൽകുകയും ചെയ്തു. ഇയാൾ ജയിലിൽ നിന്ന് നടത്തിയ ഫോൺ സംഭാഷണ റെക്കോർഡുകൾ ഇഡി കണ്ടെടുത്തിട്ടുണ്ട്.

ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റാൻബാക്‌സിയുടെ പ്രൊമോട്ടർമാരായ ശിവിന്ദർ സിങ്, മൽവീന്ദർ സിങ് എന്നിവരുടെ കുടുംബത്തിൽ നിിന്നാണ് സുകേഷ് ചന്ദ്രശേഖർ 200 കോടി തട്ടിയെടുത്തത്. തട്ടിപ്പു നടത്തിയതിന് ശേഷം ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ 16 ലക്ഷ്വറി കാറുകളും കടലിനോട് അഭിമുഖമായ ബീച്ച് ബംഗ്ലാവും ഈയിടെ അന്വേഷണ സംഘം കണ്ടു കെട്ടിയിരുന്നു. ആന്ധ്ര, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹത്തിന്റെ പേരിൽ വഞ്ചനാ കേസുകളുണ്ട്.

രാഷ്ട്രീയക്കാരുടെയും സെലിബ്രിറ്റികളുടെയും അടുപ്പക്കാരൻ എന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ ആളുകളുടെ വിശ്വാസം നേടിയിരുന്നത്. എഐഎഡിഎംകെ നേതാവ് ടിടിവി ദിനകരനുമായി അമ്പത് കോടിയുടെ ഇടപാടും ഇയാൾ ഉണ്ടാക്കിയിരുന്നു. പാർട്ടി ഗ്രൂപ്പ് പോരിൽ രണ്ടില ചിഹ്നം ഉറപ്പിക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷനിൽ 'കൈക്കൂലി' നൽകാനാണ് ഇത്രയും പണം ആവശ്യപ്പെട്ടിരുന്നത്. കേസിൽ അറസ്റ്റിലായ ഇദ്ദേഹത്തിൽ നിന്ന് 1.3 കോടി രൂപ കണ്ടെത്തിയിരുന്നു.

ഈ കേസിൽ തിഹാർ ജയിലിൽ കഴിയവെയാണ് ഇയാൾ 200 കോടിയുടെ തട്ടിപ്പ് നടത്തിയത്. ഫോർടിസ് ഹെൽത്ത് കെയർ പ്രമോട്ടർ ശിവിന്ദർ മോഹൻ സിങ്ങിന്റെ ഭാര്യ അദിതി സിങ്ങിനെയാണ് ഇയാൾ ഫോൺ വഴി ആദ്യം ബന്ധപ്പെട്ടത്. നിയമ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് എന്ന് പരിചയപ്പെടുത്തിയ ശേഷം ജയിലിൽ കഴിയുന്ന ഭർത്താവിനെ ജാമ്യത്തിലിറക്കാൻ സഹായിക്കാം എന്ന് ഭാര്യയ്ക്ക് വാഗ്ദാനം നൽകുകയായിരുന്നു. ഇതിനായി അദിതിയിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തു.

സുകേഷും ഭാര്യയും നടിയുമായ ലീന മരിയ പോളും ചെന്നൈയിലെ ബംഗ്ലാവിൽ ആഡംബര ജീവിതമാണ് നയിച്ചിരുന്നത് എന്നാണ് ഇഡി പറയുന്നത്. റോൾസ് റോയ്‌സ് ഘോസ്റ്റ്, ബെന്റ്‌ലി, ഫെറാറി, ലംബോർഗിനി, മെഴ്‌സിസഡ് എന്നിവ അടക്കം 16 കാറുകളാണ് ബംഗ്ലാവിൽ ഇഡി കണ്ടെത്തിയിരുന്നത്. മലയാളം സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ള ലീനയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു.

മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (മൊക്കോക്ക) അനുസരിച്ചാണ് സുകേഷിനും ലീനയ്ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ റിമാൻഡിലാണ് ലീന. 2009 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ റെഡ് ചില്ലീസിലൂടെയാണ് ലീന സിനിമ ലോകത്തെത്തിയത്. തുടർന്ന് ഹസ്ബന്റ്‌സ് ഇൻ ഗോവ (2012), കോബ്ര (2012) ബിരിയാണി (2013) തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു.

TAGS :

Next Story