കന്നഡ സംവിധായകനെ തട്ടിക്കൊണ്ടുപോയി ക്രിക്കറ്റ് സ്റ്റമ്പുകളും ഹോക്കി സ്റ്റിക്കുകളും കൊണ്ട് ആക്രമിച്ചു; നടി ഉൾപ്പെടെ 11 പേര്‍ അറസ്റ്റിൽ
ഫെബ്രുവരി 11ന് അനീഷ് അഡുഗോഡി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടര്‍ന്ന് ബംഗളൂരു പൊലീസാണ് അറസ്റ്റ് ചെയ്തത്

- Published:
27 Feb 2026 8:48 AM IST

ബംഗളൂരു: കന്നഡ ചലച്ചിത്ര സംവിധായകനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊള്ളയടിച്ച കേസിൽ നടി ഉൾപ്പെടെ 11 പേര്‍ അറസ്റ്റിൽ. ഫെബ്രുവരി 11ന് അനീഷ് അഡുഗോഡി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടര്‍ന്ന് ബംഗളൂരു പൊലീസാണ് അറസ്റ്റ് ചെയ്തത്.
സംവിധായകനും അദ്ദേഹത്തിന്‍റെ റിലീസ് ചെയ്യാത്ത ചിത്രത്തിന്‍റെ നിര്‍മാതാവും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിലേക്ക് എത്തിയത്. അറസ്റ്റിലായവരിൽ സോഷ്യൽമീഡിയ ഇൻഫ്ലുവൻസറും നടിയുമായ ഐശ്വര്യ എന്ന ആഷ് മെലോയും ഉൾപ്പെടുന്നു. 'ജീവനാദ ഭാഷേ' എന്ന പേരിൽ ഒരു പുതിയ ചിത്രം സംവിധാനം ചെയ്തിട്ടുണ്ടെന്നും എന്നാൽ ആ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും അനീഷ് പരാതിയിൽ പറയുന്നു. എന്നാൽ, ചിത്രത്തിലെ നിര്‍മാതാക്കളിലൊരാൾ സഹസംവിധായകനും സംവിധായകനുമായി സാമ്പത്തിക തർക്കത്തിൽ ഏർപ്പെട്ടതിനെത്തുടർന്ന് സ്ഥിതിഗതികൾ വഷളായി.രണ്ട് മാസം മുമ്പാണ് അനീഷ് ബംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് താമസം മാറിയതെന്ന് റിപ്പോർട്ടുണ്ട്.
ഈ സമയത്ത് ബംഗളൂരു ഇന്ദിരാനഗറിൽ താമസിക്കുന്ന ഒരു സ്ത്രീ നടിയുടെ സുഹൃത്തിനോട് തന്‍റെ കാർ വിൽക്കാൻ പദ്ധതിയിടുന്നതായി അനീഷ് അറിയിച്ചു. നടി വഴിയാണ് പ്രതികൾ അനീഷിന്‍റെ പദ്ധതികളെക്കുറിച്ച് മനസ്സിലാക്കിയതെന്നും കാർ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞതായും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 9 ന് പ്രതികൾ അനീഷിനെ മുംബൈയിൽ നിന്ന് ബംഗളൂരുവിലേക്ക് വിളിച്ചു . തുടർന്ന്, ഡയറക്ടറോട് അഡുഗോഡി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു സ്ഥലത്തേക്ക് വരാൻ അവർ ആവശ്യപ്പെട്ടുവെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
അതേ രാത്രിയിൽ പ്രതികൾ അനീഷിനെ കാറിൽ തട്ടിക്കൊണ്ടുപോയി ബ്യാദരഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ കൊണ്ടുപോയി പൂട്ടിയിടുകയായിരുന്നു. സംവിധായകനെ അക്രമികൾ ക്രിക്കറ്റ് സ്റ്റമ്പുകളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ച് ആക്രമിച്ചു. തുടര്‍ന്ന് അനീഷ് ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും 30,000 രൂപയും കൊള്ളയടിച്ചുവെന്ന് പൊലീസ് പറഞ്ഞു. സംവിധായകനെ ആക്രമിച്ച് കൊള്ളയടിച്ച ശേഷം, കാറിൽ തുംകുരു ജില്ലയിലെ പണ്ഡിതനഹള്ളിക്ക് സമീപമുള്ള മന്ദരഗിരി കുന്നിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് രണ്ട് പേർ കൂടി ഇവർക്കൊപ്പം ചേർന്ന് ഇയാളെ വീണ്ടും ആക്രമിച്ചു.
അനീഷിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ അഡുഗോഡി പൊലീസ് സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോകലിനും ആക്രമണത്തിനും കേസ് രജിസ്റ്റർ ചെയ്തു.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.
ബംഗളൂരുവിൽ നടന്ന ഒരു സെലിബ്രിറ്റി പരിപാടിക്കിടെ സ്റ്റേഡിയത്തിലെ ശുചിമുറിയിൽ വെച്ച് തന്നെ രഹസ്യമായി ചിത്രീകരിച്ചുവെന്നും പണം നൽകിയില്ലെങ്കിൽ വീഡിയോ ഓൺലൈനിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കന്നഡ ടെലിവിഷൻ നടി ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം .
Adjust Story Font
16
