പാലക്കാടൻ മാസും എന്റർടെയ്ൻമെന്റും പ്രേക്ഷകരെ പിടിച്ചിരുത്തി പറന്ന് പറന്ന് പറന്ന് ചെല്ലാൻ
പൊറാട്ട് നാടകങ്ങളും, പൂരവും, പാവക്കളിയും തറവാടും അവിടെ ഒത്തുകൂടുന്ന മനുഷ്യരും സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു

പാലക്കാടൻ ഗ്രാമന്തരീക്ഷത്തിൽ ചിത്രീകരിച്ച സിനിമയുടെ തലവും താളവും ആസ്വാദനമികവിന്റെ, സമ്മിശ്ര രസങ്ങളുടെ സുഖമുള്ള ഒരു കുഞ്ഞു സിനിമ. ജിഷ്ണു ഹരീന്ദ്രയുടെ “പറന്ന് പറന്ന് പറന്ന് ചെല്ലാൻ “ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് നവ്യാനുഭവങ്ങളാണ്.
എങ്ങോ മലയാള സിനിമയിൽ നിന്ന് അന്യമായി പോകുന്ന പ്രണയ മുഹൂർത്തങ്ങളും, നാട്ടുകാരുടെ ഇടയിൽ ഉണ്ടാകുന്ന സ്വാഭാവിക നർമവും നേരം മടുപ്പില്ലാതെ പ്രേക്ഷകനെ തോളിൽ കയ്യിട്ട് ഒപ്പം കൊണ്ട് പോകുകയാണ് ഈ സിനിമ.
ചില ഓർമപ്പെടുത്തലുകളും സിനിമ നമ്മളോട് പറയാതെ പറയുകയാണ്, വിവാഹം ഒരു തെറ്റായ തീരുമാനമാകുന്നിടത്ത് ജനിച്ച് പോയതിന്റെ പേരിൽ ജീവിക്കുന്ന “ഭാര്യമാരുടെ ”കൂടി കഥയാകുകയാണ് പറന്ന് പറന്ന് പറന്ന് ചെല്ലാൻ.
പൊറാട്ട് നാടകങ്ങളും, പൂരവും, പാവക്കളിയും തറവാടും അവിടെ ഒത്തുകൂടുന്ന മനുഷ്യരും ഗ്രാമവും അതിന്റെ മനോഹാരിതയും സിനിമയിലുടനീളം ഒരുക്കുന്നതിൽ അണിയറപ്രവർത്തകർ വിജയിച്ചിട്ടുണ്ട്.
കഥാപാത്രങ്ങളിലേക്ക് എത്തുമ്പോൾ ഉണ്ണി ലാലുവും സിദ്ധാർഥ് ഭരതനും വിജയ രാഘവനും ഉൾപ്പെടെ ഉള്ള താരങ്ങളുടെ മികവുറ്റ പ്രകടനം സിനിമയെ കൂടുതൽ സുന്ദരമാക്കി. കഥയുടെ അവസാനമെത്തുന്ന ഫൈറ്റ് സീനും എടുത്ത് പറയേണ്ടതാണ്. അതുവരെ കഥയോടൊപ്പം സഞ്ചരിച്ച പ്രേക്ഷകന്റെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ് ക്ലൈമാക്സ്.

ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൊണ്ട് രാംനാഥ് ജോയ് ജിനിത്ത് എന്നിവർ പല സീനുകളെയും കൂടുതൽ മനോഹരമാക്കി.
ചിത്രത്തിലെ പാട്ടുകൾ അതിമനോഹരമായ ഒരു പ്രണയകാലത്തേക്ക് നമ്മെ കൂട്ടികൊണ്ട് പോകാൻ കഴിയുന്ന തരത്തിലുള്ളതാണ്.
ഉറച്ച് പെയ്യുന്ന മഴയുടെ ബാക്ക്ഗ്രൗണ്ടിൽ വിജയരാഘവന്റെ കഥാപാത്രം ഉണ്ണി ലാലുവിന്റെ കഥാപാത്രത്തോട് ജീവിതത്തെ തന്നെ നറേറ്റ് ചെയ്യുന്ന രംഗം പ്രേക്ഷകരെ സ്പർശിക്കും.
സിദ്ധാർഥ് ഭരതന്റെ കഥാപാത്രവും ഇവനിട്ട് ഒന്ന് കൊടുത്താലോ എന്ന് തോന്നും വിധം മനോഹരമാക്കിയിട്ടുണ്ട്.

ചുരുക്കത്തിൽ 2 മണിക്കൂർ നാട്ടുമ്പുറവും പൂരവും പാവകളിയും തറവാടും ചില മനുഷ്യരെയും കണ്ട് “പറന്ന് പറന്ന് പറന്ന് ചെല്ലാൻ പറ്റാത്ത കാടുകളിൽ കൂടൊന്ന് കൂട്ടി നാമാ പൂമരക്കൊമ്പിൽ ”എന്ന പാട്ടും മൂളി പ്രേക്ഷകർക്ക് തിയേറ്റർ വിട്ടിറങ്ങാം.
Adjust Story Font
16

