Quantcast

അദ്ദേഹം ഇവിടെയുണ്ടായിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു; ഗാന്ധിഭവനില്‍ കഴിയുന്ന നടന്‍ ടി.പി മാധവനെ കണ്ട് കണ്ണുനിറഞ്ഞ് നവ്യ

ഗാന്ധിഭവന്‍ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു നവ്യ

MediaOne Logo

Web Desk

  • Published:

    16 May 2022 5:36 AM GMT

അദ്ദേഹം ഇവിടെയുണ്ടായിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു; ഗാന്ധിഭവനില്‍ കഴിയുന്ന നടന്‍ ടി.പി മാധവനെ കണ്ട് കണ്ണുനിറഞ്ഞ് നവ്യ
X

പത്തനാപുരം ഗാന്ധിഭവനിൽ കഴിയുന്ന മുതിർന്ന നടൻ ടി.പി. മാധവനെ കണ്ട് കണ്ണുനിറഞ്ഞ് നവ്യ നായര്‍. നിരവധി സിനിമകളിൽ തന്നോടൊപ്പം അഭിനയിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ഇപ്പോൾ താമസിക്കുന്നതെന്ന് ഇവിടെയാണെന്ന് അറിയില്ലായിരുന്നുവെന്നും നവ്യ പറഞ്ഞു. ഗാന്ധിഭവന്‍ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു നവ്യ.

''ഇവിടെ വന്നപ്പോള്‍ ടി.പി. മാധവന്‍ ചേട്ടനെ കണ്ടു. കല്യാണരാമന്‍, ചതിക്കാത്ത ചന്തു എല്ലാം ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സിനിമകളാണ്. അദ്ദേഹം ഇവിടെ താമസമാക്കിയിട്ട് കുറച്ചു കാലമായി. ഇവിടെ ഉണ്ടായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ എന്‍റെ കണ്ണൊക്കെ നിറഞ്ഞു. നാളെ നമ്മുടെയൊക്കെ കാര്യം എങ്ങനെയാകുമെന്നു പറയാന്‍ പറ്റില്ല എന്നത് എത്ര സത്യമാണെന്ന് തോന്നിപ്പോയി.

കുറച്ച് ദിവസം മുമ്പ് തൊണ്ട വേദന വന്ന് നാക്കു കുഴയുന്നതു പോലെ എനിക്കു തോന്നി. എഴുന്നേറ്റപ്പോൾ നടക്കാൻ ബുദ്ധിമുട്ടുള്ളതു പോലെ. രക്തം പരിശോധിച്ചപ്പോള്‍ കൗണ്ട് വളരെ കൂടുതലാണ്. ത്രോട്ട് ഇൻഫെക്‌ഷൻ ആയിരുന്നു. മറ്റൊരാളുടെ സഹായമില്ലാതെ ആശുപത്രിയിൽ പോകാൻ പോലും സാധിക്കില്ലായിരുന്നു. നമ്മളൊക്കെ ഇത്രയേ ഉള്ളൂ എന്ന് കൂടെയുള്ള ആളോട് അന്നു പറഞ്ഞിരുന്നു. എത്ര പെട്ടെന്നാണ് നമുക്ക് ഒന്ന് എഴുന്നേറ്റു നടക്കാൻ പോലും പറ്റാതെയാകുന്നത്. ആ ദിവസം വരെ ഞാൻ കരുതിയിരുന്നത് നമുക്ക് നല്ല ആരോഗ്യമുണ്ട്, നല്ല രീതിയിൽ വ്യായാമം ചെയ്യാം എന്നൊക്കെയായിരുന്നു. ജിമ്മിൽ പോകുമ്പോൾ ഏറ്റവും അധികം വർക്ക് ഔട്ട് ചെയ്യുന്നത് ഞാനാണ്. ഡാൻസ് കളിക്കുമ്പോൾ നല്ല സ്റ്റാമിന ഉണ്ടെന്നൊക്കെ തോന്നിയിരുന്നു. പക്ഷേ ഒന്നുമല്ല, മനുഷ്യൻ എത്ര നിസ്സാരനാണ് എന്ന് ഒരു ചെറിയ പനി വരുമ്പോൾ തിരിച്ചറിയും. കൊറോണ വന്നപ്പോൾ ഈ ലോകം മുഴുവൻ തിരിച്ചറിഞ്ഞു.

ഒരു പനിക്കോ കൊറോണയ്‌ക്കോ വെള്ളപ്പൊക്കത്തിനോ പ്രകൃതിയുടെ ശക്തി നമ്മെ കാണിച്ചു തരാൻ കഴിയും. എന്നാൽ ആ വെള്ളപ്പൊക്കവും കൊറോണയും കഴിയുമ്പോൾ നമ്മൾ വീണ്ടും പഴയ ആളുകളാകും. മാതാപിതാക്കളെക്കാൾ മുകളിലായി ആരെയും ഞാൻ കണക്കാക്കിയിട്ടില്ല. മാതാ പിതാ ഗുരു ദൈവം എന്നല്ലേ പഠിക്കുന്നത്. അങ്ങനെയല്ലാതെ ഇവിടെ ജീവിക്കുന്ന ഒരുപാട് അച്ഛനമ്മമാരുണ്ട്. തന്റേതല്ലാത്ത കാരണത്താൽ അനാഥരായവർ, അവർക്ക് കുട്ടികളുണ്ട്. അവർക്കായി എന്തു ചെയ്യാൻ സാധിക്കുമെന്ന് എനിക്ക് അറിയില്ല. അവർക്കായി ഒരു നൃത്തം അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഏതെങ്കിലും പരിപാടിക്ക് എന്‍റെ നൃത്തം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കിൽ നിങ്ങൾക്ക് എന്നെ വിളിക്കാം.'' നവ്യ നായർ പറഞ്ഞു.



TAGS :

Next Story