Quantcast

'എല്ലാ തിരക്കുകളും മാറ്റിവെച്ച കുറുപ്പിലെ ആ താരത്തിന് നന്ദി'; സംവിധായകന്‍റെ നന്ദി കുറിപ്പ്

'ചാക്കോയുടെ ഭാര്യ ഗര്‍ഭിണിയായപ്പോള്‍ എന്‍റെ അമ്മയും അതേ ആശുപത്രിയിലായിരുന്നു'

MediaOne Logo

ijas

  • Updated:

    2021-11-11 14:46:09.0

Published:

11 Nov 2021 2:31 PM GMT

എല്ലാ തിരക്കുകളും മാറ്റിവെച്ച കുറുപ്പിലെ ആ താരത്തിന് നന്ദി; സംവിധായകന്‍റെ നന്ദി കുറിപ്പ്
X

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് പ്രേക്ഷകരിലേക്കെത്താന്‍ ഒരു രാത്രി മാത്രം ബാക്കി നില്‍ക്കെ സിനിമക്ക് പിന്നിലെ യാത്രയെയും മനുഷ്യരെയും ഓര്‍ത്തെടുത്ത് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍. സംവിധായകനായ തന്‍റെ ജനനം തൊട്ടു തന്നെ കുറുപ്പിനെ കുറിച്ചുള്ള നിഗൂഢത തനിക്ക് ചുറ്റുമുണ്ടെന്ന് വെളിപ്പെടുത്തിയ ശ്രീനാഥ്, യഥാര്‍ത്ഥ കഥയില്‍ ജീവന്‍ വെടിഞ്ഞ ചാക്കോയുടെ ഭാര്യ ഗര്‍ഭിണിയായപ്പോള്‍ തന്‍റെ അമ്മയും അതേ ആശുപത്രിയിലായിരുന്നുവെന്നും മനസ്സുതുറന്നു. സിനിമയുടെ ആലോചന മുതല്‍ ഇതുവരെ ജീവിതത്തിലെ ഒമ്പത് വർഷമെടുത്തതായും എല്ലാ തിരക്കുകളും മാറ്റിവെച്ച കുറുപ്പിലെ 'സര്‍പ്രൈസ്' താരത്തിന് നന്ദി പറയുന്നതായും പറഞ്ഞു.

സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

ഞാൻ ജനിച്ചപ്പോൾ മുതൽ കുറുപ്പിനെക്കുറിച്ചുള്ള നിഗൂഢത എനിക്ക് ചുറ്റും ഉണ്ടായിരുന്നു. ചാക്കോയുടെ ഭാര്യ ഗര്‍ഭിണിയായപ്പോള്‍ എന്‍റെ അമ്മയും അതേ ആശുപത്രിയിലായിരുന്നു. എന്‍റെ ആദ്യ സിനിമ പൂർത്തിയായപ്പോൾ തന്നെ കുറുപ്പിനെ നിർമ്മിക്കണമെന്ന ചിന്ത മനസ്സിൽ ഉടലെടുത്തിരുന്നു. സിനിമയുടെ ആലോചന മുതല്‍ ഇതുവരെ,നിങ്ങളുടെ മുൻപിലെത്തിക്കാന്‍ ജീവിതത്തിലെ ഒമ്പത് വർഷമെടുത്തു.

ഈ പ്രക്രിയയിൽ ജീവിതത്തിലെ പല ഹീറോകളും എന്നോടൊപ്പം നിന്നും. ഈ പ്രോജക്റ്റ് ചെയ്യാൻ എന്നെ ആദ്യം പ്രേരിപ്പിച്ചത് എന്‍റെ അച്ഛനാണ്, അവിടെയാണ് ഈ യാത്രയുടെ ആരംഭം. എന്‍റെ സ്വപ്നത്തിനു ചിറകു മുളച്ചത് എഴുത്തുകാരായ ജിതിൻ, ഡാനിയൽ, അരവിന്ദൻ എന്നിവരുമായുള്ള ചര്‍ച്ചകളാണ്. തുടക്കത്തിൽ, ഇതൊരു വിദൂര സ്വപ്നമാണെന്ന് ഞങ്ങൾ എല്ലാവരും കരുതിയിരുന്നു. ദുൽഖർ സൽമാനോട് ഐഡിയ പറഞ്ഞതോടെയാണ് യഥാർത്ഥ യാത്ര ആരംഭിക്കുന്നത്. ദുൽഖർ കുറുപ്പിന്‍റെ അവിഭാജ്യ ഘടകമായി മാറി, ഈ പ്രോജക്റ്റ് സാധ്യമാക്കാൻ തന്‍റെ എല്ലാ ശ്രമങ്ങളും നടത്തിയപ്പോൾ അദ്ദേഹം യഥാർത്ഥ ജീവിതത്തിൽ എന്‍റെ നായകനായി മാറി.

എം സ്റ്റാറിലെ അനീഷ് ഞങ്ങളുടെ ടീമിൽ വിശ്വസിച്ച് ഈ സിനിമയ്ക്ക് ആവശ്യമായ തുക മുടക്കി. പ്രോജക്റ്റ് തുടങ്ങാന്‍ ഒപ്പം നിന്നും. ഞങ്ങളുടെ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ പയ്യന്മാരിൽ ഒരാളായ നിമിഷ് രവി തികഞ്ഞ അഭിനിവേശത്തോടെ ഛായാഗ്രഹകനായി ഒപ്പം നിന്ന് ഈ പ്രൊജക്ടിന്‍റെ നായകനായി.

വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത് പ്രവീൺ വർമ്മ ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തി. റോണെക്സ് സേവ്യർ കഥാപാത്രങ്ങളുടെ രൂപഭാവം വളരെ പെർഫെക്‌ഷനോടെയാണ് ഒരുക്കിയിരിക്കുന്നത്. ബംഗ്ലാൻ ഇല്ലെങ്കിൽ, ഈ പ്രോജക്റ്റ് ഞാൻ സങ്കൽപ്പിച്ചതിന് അടുത്തെങ്ങും ഉണ്ടാകുമായിരുന്നില്ല. എന്റെ വാക്കുകൾ അടയാളപ്പെടുത്താം, ഇന്ത്യൻ ചലച്ചിത്രമേഖലയിലെ അപൂർവ പ്രതിഭകളിൽ ഒരാളായി അദ്ദേഹം വരും. കുറുപ്പിന് വേണ്ടി നിരവധി ലൊക്കേഷനുകൾ ചിത്രീകരിക്കേണ്ടി വന്നതുകൊണ്ട് ഒരുപാട് ഷെഡ്യൂൾ ഇടവേളകളോടെ ഒരു വർഷമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. പ്രവീൺ ചന്ദ്രന്‍റെ കീഴിലുള്ള എന്‍റെ അസിസ്റ്റന്‍റ് ഡയറക്ടർമാരുടെ ടീം ഞാൻ എപ്പോഴും കംഫർട്ടബിൾ ആണെന്ന് ഉറപ്പുവരുത്തുകയും ഈ വലിയ ദൗത്യം പൂർത്തിയാക്കാൻ എല്ലാവിധ സൗകര്യങ്ങളും ചെയ്ത് ഒപ്പം നിൽക്കുകയും ചെയ്തു.

ബിപിൻ പെരമ്പള്ളിയുടെയും ദീപക് പരമേശ്വരന്‍റെയും നേതൃത്വത്തിലുള്ള വേഫെറർ ഫിലിംസിന്‍റെ പ്രൊഡക്ഷൻ ടീം എല്ലാം ക്രമത്തിലാണെന്ന് ഉറപ്പാക്കി. എഡിറ്റർ എന്ന നിലയിൽ വിവേക് ​​ഹർഷന്റെ 50-ആമത്തെ ചിത്രമാണ് കുറുപ്പ്. ഈ സിനിമ ഇപ്പോഴുള്ളതുപോലെ മികച്ചതാക്കാൻ അദ്ദേഹം ഞങ്ങളെ നയിച്ചു. പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് അദ്ദേഹം എന്‍റെ നായകനായി. സുഷിൻ ശ്യാം, നിങ്ങൾ ഒരു യഥാർത്ഥ പ്രതിഭയുള്ള കലാകാരനാണ്, കുറുപ്പിന്‍റെ വികാരങ്ങൾക്ക് അനുയോജ്യമായ നിറങ്ങൾ നിങ്ങൾ നൽകി. വിക്കി, കിഷൻ, രാജാകൃഷ്ണൻ എന്നിവരടങ്ങുന്ന സൗണ്ട് ടീം വിശാലമായ ലോകത്തിന്റെയും കാലഘട്ടത്തിന്റെയും ശബ്ദം രൂപകൽപ്പന ചെയ്യുകയും ഒരു തിയേറ്ററിൽ നിന്ന് മാത്രം ആസ്വദിക്കാവുന്ന അനുഭവമാക്കി മാറ്റുകയും ചെയ്തു. എല്ലാത്തിനുമുപരി, എന്റെ ആദ്യ രണ്ട് സിനിമകൾ സൃഷ്ടിച്ച വിനി വിശ്വ ലാൽ, തന്റെ സര്‍ഗാത്മക കഴിവുകള്‍ ഉപയോഗിച്ച് തുടക്കം മുതൽ ഞങ്ങളെ നയിക്കുകയും കുറുപ്പിനെ ഇപ്പോഴുള്ളതാക്കി മാറ്റുകയും ചെയ്തു. തിരക്കഥാ ഘടന മുതൽ എഡിറ്റ് വരെയുള്ള എല്ലാ സാങ്കേതിക വശങ്ങളും ഘടിപ്പിച്ചിട്ടുള്ള ഒരു പരീക്ഷണ പദ്ധതിയാണ് ഇത്.

സണ്ണി വെയ്ൻ, ഇന്ദ്രജിത്ത്, ഷൈൻ ടോം ചാക്കോ, ശോഭിത ധൂളിപാല, പി. ബാലചന്ദ്രൻ, അനുപമ പരമേശ്വരൻ, സുരഭി ലക്ഷ്മി, സുധീഷ്, സാദിഖ്, ഭരത്, വിജയരാഘവൻ തുടങ്ങി കുറുപ്പിന്‍റെ മുഖമുദ്രയാകുന്ന എണ്ണമറ്റ അഭിനേതാക്കളോട് ഞാൻ നന്ദി പറയുന്നു. എല്ലാ ജോലികളും മാറ്റിവെച്ച് എന്‍റെ പ്രൊജക്‌റ്റിൽ ഭാഗമായ മറ്റൊരു താരത്തെ ഞങ്ങൾ നിങ്ങൾക്ക് സർപ്രൈസ് ആയി സൂക്ഷിച്ചിരിക്കുകയാണ്. അദ്ദേഹത്തോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

ഇത് സ്വന്തം സിനിമ പോലെ കണ്ട മറ്റെല്ലാ സാങ്കേതിക പ്രവർത്തകർക്കും ഞാൻ നന്ദി പറയുന്നു. തിരക്കിനിടയിലും എന്നെ പിന്തുണച്ച എന്‍റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും, പ്രത്യേകിച്ച് കോഴിക്കോട്, ദുബൈ, കൊച്ചി എന്നിവിടങ്ങളിലെ സുഹൃത്തുക്കളോടുള്ള നന്ദി വാക്കുകള്‍ക്കതീതമാണ്. ഒടുവിൽ, എന്‍റെ സിനിമ നിങ്ങള്‍ക്ക് മുന്നിലെത്തുകയാണ്.

ഇപ്പോഴും അന്വേഷണത്തിലിരിക്കുന്ന ഒരു സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിര്‍മ്മിച്ചത് കാരണം നിരവധി നിയമ പ്രശ്‌നങ്ങൾ പരിഹരിക്കാനുണ്ടായിരുന്നു. ഞങ്ങളിൽ നിന്നുള്ള ഈ എളിയ പരിശ്രമം നിങ്ങളിലേക്ക് എത്തിക്കാൻ സിനിമയുടെ ചില കഥാപാത്രങ്ങളുടെയും മറ്റും പേരുകൾ മാറ്റേണ്ടി വന്നു.

പ്രഖ്യാപിച്ച ദിവസം മുതൽ പ്രേക്ഷകരായ നിങ്ങളുടെ നിരന്തര പിന്തുണയാണ് കുറുപ്പ് രൂപപ്പെടുത്തിയെടുക്കാന്‍ ഞങ്ങളെ സഹായിച്ചത്. ഈ ചിത്രത്തിന് നിങ്ങൾ നൽകുന്ന ജീവശ്വാസത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. പത്തുവർഷമെടുത്ത ഒരു സിനിമ ഏതാനും മണിക്കൂറുകൾക്കുള്ളിൽ നിങ്ങൾക്കായി അവതരിപ്പിക്കുന്നു, അതിന്‍റെ വിധി നിങ്ങളുടെ കൈകളിലാണ്. ഈ പ്രതികൂല സമയത്തും നിങ്ങളെല്ലാവരും തിയേറ്ററുകളിൽ എത്തുമെന്നും ഞങ്ങളുടെ എളിയ പരിശ്രമം ആഘോഷിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. സിനിമയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്, നമ്മൾ എങ്ങനെയായിരുന്നോ അതുപോലെ സിനിമ ആഘോഷിക്കാം. കൂടുതൽ നല്ല സിനിമകളിലേക്ക്...

വിശ്വസ്ഥതയോടെ

ശ്രീനാഥ് രാജേന്ദ്രന്‍

TAGS :

Next Story