ദളപതിയുടെ ജനനായകനായി മദ്രാസ് ഹൈക്കോടതിയിൽ വാദിച്ചത് കമൽഹാസന്‍റെ അനന്തരവൻ
പുതിയ റിലീസ് തിയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്

- Updated:
2026-01-10 07:29:42.0

ചെന്നൈ: നിയമപോരാട്ടത്തിന് ശേഷം വിജയ് യുടെ അവസാന ചിത്രം ജനനായകന്‍ തിയറ്ററിലേക്കെത്തുകയാണ്. ജനനായകന് അനുമതി നൽകാൻ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പുതിയ റിലീസ് തിയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സെൻസർ ബോർഡിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു കേസിൽ കോടതി വിധി പ്രഖ്യാപിച്ചത്. മതവികാരം വ്രണപ്പെടുത്തുന്നു എന്ന പരാതിയെത്തുടർന്ന് ചിത്രം റിവൈസിങ് കമ്മിറ്റിയുടെ പരിശോധനക്ക് വിടാനുള്ള സെൻസർ ബോർഡിനിറെ തീരുമാനം കോടതി റദ്ദാക്കി. സെൻസർ ബോർഡിന്‍റെ നടപടി അന്യായമാണെന്ന് ചൂണ്ടിക്കാട്ടി നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് സമർപ്പിച്ച ഹരജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.
അതേസമയം കെവിഎൻ പ്രൊഡക്ഷൻസിനു വേണ്ടി കോടതിയിൽ ഹാജരായത് മുതിർന്ന അഭിഭാഷകൻ സതീഷ് പരാശരനാണ്. ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റുകൾ പോലും സോഷ്യൽമീഡിയയിൽ ചര്‍ച്ചയാകുമ്പോൾ ജനനായകന് വേണ്ടി ശക്തിയുക്തം വാദിച്ച സതീഷിന്‍റെ സിനിമാബന്ധവും ആരാധകര്‍ കണ്ടെത്തിയിരിക്കുകയാണ്. 1983-89 കാലഘട്ടത്തിൽ ഇന്ത്യയുടെ അറ്റോർണി ജനറലായിരുന്ന കെ. പരാശരന്റെയും സരോജയുടെയും മകനാണ് സതീഷ് പരാശരൻ. പരാശരന്‍റെ ഭാര്യ സരോജ കമൽഹാസന്‍റെ ആദ്യ കസിൻ ആയിരുന്നു. അങ്ങനെ വരുമ്പോൾ കമലിന്‍റെ അനന്തരവനാണ് സതീഷ്.
കമലിന്‍റെ സിനിമയുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിലെല്ലാം കമലിന് വേണ്ടിയും അദ്ദേഹത്തിന്റെ നിർമാണ ബാനറായ രാജ് കമൽ ഫിലിംസിനെയും സതീഷ് പ്രതിനിധീകരിച്ചിട്ടുണ്ട്. ഉലകനായകന്‍റെ ഒടുവിലിറങ്ങിയ ചിത്രം തഗ് ലൈഫ് വിവാദത്തിൽ പെട്ട സന്ദര്‍ഭത്തിൽ കർണാടകയിൽ സുരക്ഷിതമായി പ്രദർശിപ്പിക്കണമെന്ന് അദ്ദേഹം വാദിച്ചു.2020 ൽ മൂന്ന് പേരുടെ മരണത്തിന് കാരണമായ ഇന്ത്യൻ 2 സെറ്റ് അപകടവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി സമൻസ് അയച്ചപ്പോഴും ഹാജരായത് സതീഷായിരുന്നു. ഡൽഹിയിലെ കാമ്പസ് ലോ സെന്‍ററിൽ നിന്നാണ് സതീഷ് പരാശരൻ എൽഎൽബി കോഴ്‌സ് പൂർത്തിയാക്കിയത്.
Adjust Story Font
16
