പശ്ചിമേഷ്യ സംഘര്‍ഷം; യഷ്-ഗീതു ചിത്രം ടോക്സികിന്‍റെ റിലീസ് മാറ്റി, ജൂണിൽ റിലീസ്
ടോക്സിക് റിലീസ് മാറ്റിവച്ചത് രൺവീര്‍ സിങ്ങിന്‍റെ ധുരന്ധര്‍ 2വിന് നേട്ടമാകുമെന്നാണ് കരുതുന്നത്

ഹൈദരാബാദ്: കന്നഡ സൂപ്പര്‍താരം യഷ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ടോക്സികിന്‍റെ റിലീസ് മാറ്റി. മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ചിത്രത്തിന്റെ റിലീസ് മൂന്ന് മാസം നീട്ടിയത്. നേരത്തെ മാര്‍ച്ച് 19നായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്. പുതിയ തിയതി അനുസരിച്ച് ജൂൺ 4ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.
"ആഗോള പ്രേക്ഷകർക്കായി ഒരു സിനിമ എന്ന കാഴ്ചപ്പാടോടെയാണ് 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' ഞങ്ങൾ വിഭാവനം ചെയ്തത്. കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ച സിനിമ, സ്വദേശത്തും വിദേശത്തുമുള്ള പ്രേക്ഷകരുമായി ഒരുപോലെ സംവദിക്കണമെന്ന ഉറച്ച വിശ്വാസത്തോടെയാണ് നിർമfച്ചിരിക്കുന്നത്.
വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിന് ശേഷം, വരാനിരിക്കുന്ന മാർച്ച് 19-ന് ചിത്രം നിങ്ങളുമായി പങ്കുവെക്കാൻ ഞങ്ങൾ ഏറെ ആവേശഭരിതരായിരുന്നു. എന്നിരുന്നാലും, നിലവിൽ മിഡിൽ ഈസ്റ്റിൽ (പശ്ചിമേഷ്യ) നിലനിൽക്കുന്ന അനിശ്ചിതത്വം, ലോകമെമ്പാടുമുള്ള പരമാവധി പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്." നിര്‍മാതാക്കൾ വ്യക്തമാക്കുന്നു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ടോക്സിക്കിൽ യഷിനെ കൂടാതെ നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഹൈപ്പർ വയലന്‍റ് ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ടീസര്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു.
ടോക്സിക് റിലീസ് മാറ്റിവച്ചത് രൺവീര്‍ സിങ്ങിന്‍റെ ധുരന്ധര്‍ 2വിന് നേട്ടമാകുമെന്നാണ് കരുതുന്നത്. ധുരന്ധറിന്‍റെ രണ്ടാം ഭാഗവും മാര്‍ച്ച് 19നാണ് തിയറ്ററുകളിലെത്തുന്നത്.
Adjust Story Font
16

