Quantcast

കുവൈത്തിലെ ഡിഎന്‍എ ഡാറ്റാബാങ്ക് പദ്ധതി വിവാദമാകുന്നു

MediaOne Logo

Alwyn

  • Published:

    23 Dec 2017 12:54 PM GMT

കുവൈത്തിലെ ഡിഎന്‍എ ഡാറ്റാബാങ്ക് പദ്ധതി വിവാദമാകുന്നു
X

കുവൈത്തിലെ ഡിഎന്‍എ ഡാറ്റാബാങ്ക് പദ്ധതി വിവാദമാകുന്നു

കുവൈത്തിന്റെ ആഭ്യന്തര സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ പേരുടെയും ഡിഎന്‍എ ഡാറ്റാബാങ്ക് തയാറാക്കാനുള്ള നടപടികള്‍ക്ക് അധികൃതര്‍ തുടക്കമിട്ടതിനു പിന്നാലെ ആശങ്കയുമായി വിദഗ്ധര്‍ രംഗത്തെത്തി.

കുവൈത്തിന്റെ ആഭ്യന്തര സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ പേരുടെയും ഡിഎന്‍എ ഡാറ്റാബാങ്ക് തയാറാക്കാനുള്ള നടപടികള്‍ക്ക് അധികൃതര്‍ തുടക്കമിട്ടതിനു പിന്നാലെ ആശങ്കയുമായി വിദഗ്ധര്‍ രംഗത്തെത്തി. കുവൈത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന സമഗ്ര ഡിഎന്‍എ ഡാറ്റാബാങ്ക് സംവിധാനത്തിന്റെ സുതാര്യതയില്ലായ്മയിലും രഹസ്യാത്മകതയിലും ആശങ്ക പ്രകടിപ്പിച്ച് നിയമമേഖലയിലെ പ്രമുഖരുള്‍പ്പടെ രംഗത്തെത്തിയിട്ടുണ്ട്.

എല്ലാ പൗരന്മാരെയും ഉള്‍ക്കൊള്ളുന്ന വിധത്തില്‍ ലോകത്ത് ഒരു രാജ്യത്തും ഡിഎന്‍എ ഡാറ്റാബാങ്ക് ഒരുക്കിയിട്ടില്ലെന്ന് ലണ്ടനിലെ കിങ്സ് കോളജ് സോഷ്യല്‍ സയന്‍സ് പ്രഫസര്‍ ബാര്‍ബറ പ്രെയിന്‍സാക്ക് പറഞ്ഞു. ക്രിമനലുകള്‍, ഭീകരവാദികള്‍ തുടങ്ങിയ പ്രത്യേക വിഭാഗങ്ങളുടെ ഡിഎന്‍എ വിവരങ്ങള്‍ മാത്രമാണ് വ്യവസ്ഥാപിതമായി ശേഖരിക്കാറുള്ളത്. എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള ഇത്തരം ശേഖരണം കുവൈത്ത് അടക്കം ഒപ്പുവെച്ചിട്ടുള്ള ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ഓണ്‍ സിവില്‍ ആന്റ് പൊളിറ്റിക്കല്‍ റൈറ്റ്സിന്റെ ലംഘനമാണെന്നും പ്രെയിന്‍സാക്ക് വ്യക്തമാക്കി.

ഡിഎന്‍എ സാമ്പിളുകള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഹ്യൂമന്‍റൈറ്റ്സ് വാച്ചിന്റെ കുവൈത്ത് മേഖലാ ഗവേഷക ബല്‍കിസ് വില്ലെ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് സ്വദേശികളും വിദേശികളും ഉള്‍പ്പെടെ മുഴുവന്‍ രാജ്യനിവാസികളുടെയും ജനിതക സാമ്പിളുകള്‍ ശേഖരിച്ച് ഡിഎന്‍എ ഡാറ്റാബാങ്ക് ഉണ്ടാക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. ഈ വര്‍ഷം നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തു. തീവ്രവാദി വേട്ടക്ക് പുറമെ വാഹനാപകടം, അഗ്നിബാധ, കൊലപാതകം തുടങ്ങിയ സാഹചര്യങ്ങളില്‍ അന്വേഷണം എളുപ്പമാക്കാനും ഡിഎന്‍എ ഡാറ്റാബാങ്ക് സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.

നിശ്ചിത സമയപരിധി നിശ്ചയിച്ച് നിലവില്‍ രാജ്യത്തുള്ളവരുടെയും പുതുതായി എത്തുന്ന വിദേശികളുടെയും ജനിതക മാതൃകകള്‍ ശേഖരിക്കാനാണ് പദ്ധതി. പരിശോധനക്ക് വിധേയമാകാത്തവര്‍ക്ക് ഒരു വര്‍ഷം തടവോ 10,000 ദീനാര്‍ പിഴയോ ശിക്ഷയായി നല്‍കണമെന്നാണ് നിര്‍ദേശം. തെറ്റായ വിവരങ്ങള്‍ നല്‍കുകയോ വ്യാജ സാമ്പിളുകള്‍ സമര്‍പ്പിക്കുകയോ ചെയ്താല്‍ ഏഴ് വര്‍ഷം വരെ തടവോ 5,000 ദീനാര്‍ പിഴയോ ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു. സ്വകാര്യത ഉറപ്പുവരുത്തുന്ന രീതിയില്‍ സംരക്ഷിക്കപെടുന്ന ജനിതക വിവരങ്ങള്‍ പബ്ളിക് പ്രോസിക്യൂഷന്റെ പ്രത്യേക അനുമതിയോടെയല്ലാതെ കൈമാറ്റം ചെയ്യാനോ പരിശോധിക്കാനോ പാടില്ലെന്നും നിയമം നിഷ്കര്‍ഷിക്കുന്നുണ്ട്.

ആദ്യഘട്ടത്തില്‍ സ്വദേശികളുടെ സാമ്പിളാണ് ശേഖരിക്കുക. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്ന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഉടന്‍ ഈ കേന്ദ്രങ്ങള്‍ വഴി സാമ്പിളുകള്‍ ശേഖരിച്ചുതുടങ്ങും. സ്വദേശികളുടെ പാസ്പോര്‍ട്ടുകള്‍ ഇലക്ട്രോണിക്വത്ക്കരിക്കാനും അതില്‍ ഡിഎന്‍എ വിവരം ഉള്‍പ്പെടുത്താനും അടുത്തിടെ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു. സന്ദര്‍ശകവിസയിലെത്തുന്നവരുടെ സാമ്പിളും ശേഖരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇങ്ങനെയെത്തുന്നവരുടെ ഡിഎന്‍എ സാമ്പിളിനായി വിമാനത്താവളത്തില്‍ തന്നെ സൗകര്യമൊരുക്കാനാണ് അധികൃതരുടെ തീരുമാനം.

TAGS :

Next Story