കുവൈത്തിൽ 30 വർഷം പൂർത്തിയാക്കിയ വിദേശികൾക്ക് പെർമനന്റ് റസിഡൻസി അനുവദിക്കണം
കുവൈത്തിൽ 30 വർഷം പൂർത്തിയാക്കിയ വിദേശികൾക്ക് പെർമനന്റ് റസിഡൻസി അനുവദിക്കണം
പാർലമെന്റംഗമായ അബ്ദുള്ള അൽ ഫുഹാദ് ആണ് നിർദേശം മുന്നോട്ടു വെച്ചത്
കുവൈത്തിൽ മുപ്പത് വർഷം പൂർത്തിയാക്കിയ വിദേശികൾക്ക് പെർമനന്റ് റസിഡൻസി അനുവദിക്കണമെന്ന് നിർദേശം .പാർലമെന്റംഗമായ അബ്ദുള്ള അൽ ഫുഹാദ് ആണ് നിർദേശം മുന്നോട്ടു വെച്ചത് . താമസക്കാലത്തിനിടെ കുറ്റകൃത്യങ്ങളിൽ പ്രതി ചേർക്കപ്പെട്ടിട്ടില്ലെന്നു തെളിയിക്കുന്ന വിദേശികളെ മാത്രമാണ് ഇതിനായി പരിഗണിക്കേണ്ടതെന്നും നിർദ്ദേശത്തിൽ പറയുന്നു .
മതിയായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിദേശികൾക്കു സ്ഥിരം ഇഖാമ നൽകണമെന്നാണ് കരട് നിർദ്ദേശം . മുപ്പതു വർഷമോ അതിൽ കൂടുതലോ രാജ്യത്തു താമസിക്കുന്ന ആളായിരിക്കുക , പൊതു സുരക്ഷക്ക് ഭീഷണിയാകില്ലെന്നും ഉറപ്പു നൽകുക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലെന്നു തെളിയിക്കുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കുക , തൊഴിൽ വൈദഗ്ദ്ധ്യം ഉണ്ടായിരിക്കുക എന്നിവയാണ് സ്ഥിരം ഇഖാമ അനുവദിക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങളായി നിർദേശത്തിലുള്ളത്. പണം സ്വന്തം നാട്ടിലേക്ക് അയക്കാതെ കുവൈത്തിൽ തന്നെ നിക്ഷേപിക്കാനുള്ള സാഹചര്യം ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്നും അത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് മുതൽകൂട്ടായി മാറുമെന്നും നിർദേശം സമർപ്പിച്ച അബ്ദുല്ല അൽ ഫുഹാദ് എം.പി പറഞ്ഞു. മുഹമ്മദ് അൽ ഹുവൈല, സാലിഹ് ഖൂറഷീദ് എന്നീ എംപിമാരും നിർദേശത്തെ പിന്തുണച്ചു. വിദേശികളുടെ എണ്ണം കുറച്ചു ജനസംഖ്യാ സന്തുലനം നടപ്പാക്കാൻ സർക്കാർ തല നടപടികൾ തുടരുമ്പോഴാണ് സ്ഥിരം ഇഖാമ നിർദേശവുമായി എംപിമാർ രംഗത്തെത്തിയത്.വിദേശികളുടെ പരമാവധി താമസകാലം 15 വർഷമാക്കണമെന്ന് കുവൈത്ത് പാർലമെന്റിലെ ധനകാര്യസമിതി അടുത്തിടെ ശിപാർശ ചെയ്തിരുന്നു .
Adjust Story Font
16