റെന്റ്-എ-കാർ മേഖലയിലെ സ്വദേശിവത്കരണം; തൊഴിൽകാര്യ മന്ത്രാലയം പരിശോധന ശക്തമാക്കി
റെന്റ്-എ-കാർ മേഖലയിലെ സ്വദേശിവത്കരണം; തൊഴിൽകാര്യ മന്ത്രാലയം പരിശോധന ശക്തമാക്കി
രാജ്യത്തുടനീളം ഏഴായിരത്തോളം പരിശോധനകളാണ് പൂര്‍ത്തിയായത്
സൗദിയിലെ റെന്റ്-എ-കാർ മേഖലയിൽ നടപ്പാക്കിയ സ്വദേശിവത്കരണം ഉറപ്പു വരുത്താൻ തൊഴിൽ കാര്യ മന്ത്രാലയം പരിശോധന ശക്തമാക്കി. രാജ്യത്തുടനീളം ഏഴായിരത്തോളം പരിശോധനകളാണ് പൂര്‍ത്തിയായത്. 12 മേഖലകളില്‍ പുതുതായി പ്രഖ്യാപിച്ച സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ചര്‍ച്ചകള്‍ ആരംഭിച്ചു.
സൗദിയിൽ ഇക്കഴിഞ്ഞ റജബ് ഒന്നു മുതലാണ് സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരമുണ്ടാകാൻ റെന്റ് എ കാർ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ ആരംഭിച്ചത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള റെന്റ് എ കാർ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളുടെ എണ്ണം 7868 കവിഞ്ഞു. പൊതുഗതാഗത അതോറിറ്റിയും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായും സഹകരിച്ച് ഒരു മാസത്തിനിടയിലാണ് ഇത്രയും പരിശോധനകൾ നടന്നത്. 7112 സ്ഥാപനങ്ങൾ തീരുമാനം പാലിച്ചതായും 283 എണ്ണം തീരുമാനം ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 473 സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും 265 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. അതേ സമയം, അടുത്തിടെ പ്രഖ്യാപിച്ച 12 ഓളം തൊഴിലുകളിലെ സ്വദേശീവത്കരണ നടപടികൾ സംബന്ധിച്ച കാര്യങ്ങൾ തൊഴിൽ മന്ത്രി ഡോ. അലി അൽഗഫീസിന്റെ സാന്നിധ്യത്തിൽ ചർച്ച ചെയ്തു. വിവിധ ഗവണ്‍മെന്റ് വകുപ്പുകളിലെ സ്വദേശീവത്കരണ സമിതി പ്രതിനിധികളുടെ സാന്നിധ്യത്തിൽ റിയാദിലെ തൊഴിൽ മന്ത്രാലയ ആസ്ഥാനത്തായിരുന്നു യോഗം. സ്വദേശീവൽക്കരണവും തൊഴിൽ പരിശീലന പരിപാടികളും ഊർജ്ജിതമാക്കുന്നതിനുള്ള വിവിധ പരിപാടികൾ യോഗത്തിൽ ചർച്ച ചെയ്തതായാണ് റിപ്പോർട്ട്.
Adjust Story Font
16