മയക്കുമരുന്ന് കള്ളക്കടത്ത് കേസുകളില്‍ സൌദിയില്‍ പിടിയിലായവരുടെ എണ്ണം 1600 കവിഞ്ഞു
ഇതില്‍ ആയിരത്തിലേറെയും സൌദി പൌരന്മാരാണ്

ആറു മാസത്തിനിടെ മയക്കുമരുന്ന് കള്ളക്കടത്ത് കേസുകളില്‍ സൌദിയില്‍ പിടിയിലായവരുടെ എണ്ണം 1600 കവിഞ്ഞു. ഇതില്‍ ആയിരത്തിലേറെയും സൌദി പൌരന്മാരാണ്. 44 വിദേശികളേയും അറസ്റ്റ് ചെയ്തു. അതിർത്തികളിലടക്കം കർശന പരിശോധനയാണ് നിലവിലുള്ളത്.
സൌദി സുരക്ഷാ സേനയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. കള്ളക്കടത്ത്, മയക്കു മരുന്ന്, അനധികൃത മരുന്നുകള്‍ എന്നിവ കണ്ടെത്താനുള്ള പരിശോധനക്കിടെയാണ് അറസ്റ്റുകള്‍. ഇവ കൊണ്ടു വരാനും, കൈവശം വച്ചതിനും വിതരണത്തിനും ഉപയോഗത്തിനുമാണ് 1628 പേരെ അറസ്റ്റ് ചെയ്തത്. ഇതില്‍ 1024 പേര്‍ സ്വദേശികളാണ്. 41 പേര്‍ വിദേശികളും. രണ്ട് കോടി ഉത്തേജക മരുന്നുകളാണ് ഇക്കാലയളവില്‍ പിടികൂടിയത്. 18 ടണ്‍ ഹാഷിഷും 70 കിലോയിലേറെ ഹെറോയിനും പിടികൂടി. കള്ളക്കടത്തുകാരെ തടയാനുള്ള ശ്രമത്തിനിടെ 10 പേര്‍ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാന്നൂറിലേറെ ആയുധങ്ങളും ഇവരില്‍ നിന്ന് പിടികൂടി. കര നാവിക വ്യോമ വിഭാഗങ്ങള്‍ നടത്തിയ ശക്തമായ പരിശോധനയില്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കള്ളക്കടത്തും മയക്കുമരുന്ന് വിതരണവും കുറക്കാനായിട്ടുണ്ട് രാജ്യത്ത്.
Adjust Story Font
16

