ടൂറിസം മേഖലയിൽ സംയോജിത പ്രവർത്തനം വേണം: സൌദി അറേബ്യ
2030 ഓടെ ഏകദേശം 100 ദശലക്ഷം സന്ദർശകർക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും.

ടൂറിസം മേഖലയിലെ സംയോജിത പ്രവർത്തനങ്ങൾ സമ്പദ് വ്യവസ്ഥക്ക് ഗുണപരമാകുമെന്ന് സൌദി അറേബ്യ. ജി.സി.സി രാജ്യങ്ങളിലെ ടൂറിസം മേധാവികളുടെ യോഗത്തിലാണ് സൗദി ടൂറിസം അതോറിറ്റി ചെയർമാൻ ഇക്കാര്യം പറഞ്ഞത്.
സൗദി ടൂറിസം അതോറിറ്റി ചെയർമാൻ അഹ്മ്മദ് ബിൻ ഉഖൈൽ അൽഖത്തീബ് രാജ്യത്തിന്റെ ദേശീയ ടൂറിസം പദ്ധതികളെ കുറിച്ച് യോഗത്തിൽ വിശദീകരിച്ചു. 2030 ഓടെ ഏകദേശം 100 ദശലക്ഷം സന്ദർശകർക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. സ്വദേശികളായ യുവതീ യുവാക്കൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ നൽകാൻ ടൂറിസം മേഖലക്കാകും. ലോകത്തെ എല്ലാ രാജ്യങ്ങളിലേയും പ്രധാന വരുമാന സ്രോതസ്സായി വിനോദ സഞ്ചാരത്തെ കണ്ടതിനാലാണ് വിഷൻ 2030 ലക്ഷ്യമിട്ട് സൗദി അറേബ്യ ടൂറിസം മേഖലയിലെ നിക്ഷേപം വർധിപ്പിക്കാനും കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാനും വിവിധ പദ്ധതികൾ നടപ്പിലാക്കിവരുന്നത്.
ധാരാളം വിനോദസഞ്ചാര കേന്ദ്രങ്ങളും ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള പൈതൃകങ്ങളും സൌദിയിലുണ്ട്. വിനോദ സഞ്ചാര മേഖലയിൽ വൻകിട പദ്ധതികളാണ് രാജ്യം നടപ്പിലാക്കിവരുന്നതെന്നും ടൂറിസം ചെയർമാൻ പറഞ്ഞു. ജി.സി.സി രാജ്യങ്ങളുടെ പങ്കാളിത്ത ടൂറിസം പ്രവര്‍ത്തനങ്ങൾ, ഗള്‍ഫ് കരകൗശല വസ്തുക്കള്‍ക്കും വ്യവസായങ്ങള്‍ക്കുമായി പ്രദർശനം നടത്തുക, മേഖലയില്‍ ഏകീകൃത ടൂറിസം മാര്‍ഗ്ഗ നിര്‍ദ്ധേശങ്ങൾ നടപ്പിലാക്കുക തുടങ്ങി ജി.സി.സി രാജ്യങ്ങളിലെ ടൂറിസം മേഖലയെ സമ്പന്നാക്കുന്ന നിരവധി വിഷയങ്ങൾ യോഗം ചർച്ച ചെയ്തു .
Adjust Story Font
16

