Quantcast

ഭക്ഷണം, മരുന്ന് എന്നിവയില്‍ മായം ചേര്‍ക്കുന്നവര്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിച്ച് സൌദി

നിയമ ലംഘകര്‍ക്ക് പത്തുവര്‍ഷം വരെ തടവും പത്ത് ദശലക്ഷം റിയാല്‍ വരെ പിഴയും ചുമത്തുന്നതാണ് പരിഷ്‌കരിച്ച നിയമം.

MediaOne Logo

  • Published:

    3 Nov 2020 6:51 AM IST

ഭക്ഷണം, മരുന്ന് എന്നിവയില്‍ മായം ചേര്‍ക്കുന്നവര്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിച്ച് സൌദി
X

സൗദി അറേബ്യ ഭക്ഷണ വസ്തുക്കള്‍, മരുന്ന് ഉല്‍പന്നങ്ങള്‍ എന്നിവയിലെ മായം തടയുന്നതിന് ശിക്ഷ വര്‍ധിപ്പിച്ചു. നിയമ ലംഘകര്‍ക്ക് പത്തുവര്‍ഷം വരെ തടവും പത്ത് ദശലക്ഷം റിയാല്‍ വരെ പിഴയും ചുമത്തുന്നതാണ് പരിഷ്‌കരിച്ച നിയമം. സൗദി ഫുഡ് ആന്‍റ് ഡ്രഗ് അതോറിറ്റിയുടെ നിബന്ധനകള്‍ പാലിക്കാത്ത എല്ലാ പ്രവര്‍ത്തനങ്ങളും നിയമലംഘനമായി പരിഗണിക്കും.

ഭക്ഷ്യ വസ്തുക്കള്‍, കാലിത്തീറ്റ, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ സുരക്ഷ സംബന്ധിച്ച ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കാണ് ശിക്ഷ ഇരട്ടിയായി വര്‍ധിപ്പിച്ചത്. പരമാവധി പത്ത് വര്‍ഷം വരെ തടവും പത്ത് ദശലക്ഷം റിയാല്‍ വരെ പിഴയും ഈടാക്കുമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മായം കലര്‍ന്ന ഭക്ഷണം കൈകാര്യ ചെയ്യുകയോ അതോറിറ്റി നിബന്ധനകള്‍ പാലിക്കാതിരിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ പത്ത് ലക്ഷം റിയാല്‍ വരെയുള്ള പിഴ ഈടാക്കും. മനഃപ്പൂര്‍വ്വം കുറ്റം ആവര്‍ത്തിച്ചാല്‍ ഭക്ഷ്യനിയമത്തിലെ ആര്‍ട്ടിക്കിള്‍ പതിനാറ് പ്രകാരം പത്ത് വര്‍ഷം വരെ തടവും പത്ത ദശലക്ഷം റിയാല്‍ പിഴയും ഈടാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

രാജ്യത്ത് നിയമപരമായി അംഗീകാരമില്ലാത്ത സൗന്ദര്യ വര്‍ധകവസ്തുക്കള്‍ വില്‍ക്കല്‍, കാലിത്തീറ്റയുള്‍പ്പെടുന്ന വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷ്യവിഭവങ്ങള്‍ അകാരണമായി നശിപ്പിക്കല്‍ എന്നിവയും ശിക്ഷാര്‍ഹമായ കുറ്റമായി കണക്കാക്കപ്പെടും. സ്വദേശികളും വിദേശികളുമായ രാജ്യത്തെ ജനങ്ങളുടെ സുരക്ഷാ ഉറപ്പ് വരുത്തുന്നതിന് അതോറിറ്റി പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഭാഗമായി രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും ഉല്‍പാദിപ്പിക്കുന്നതുമായ ഭക്ഷ്യവസ്തുക്കള്‍, മരുന്ന് ഉല്‍പന്നങ്ങള്‍, മെഡിക്കല്‍ ഡയഗ്നോസ്റ്റിക് ഉപകരണങ്ങള്‍ എന്നിവക്ക് അന്താരാഷ്ട്ര മനാദണ്ഡങ്ങള്‍ അനുസരിച്ചുള്ള സവിശേഷതകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും എസ്.എഫ്.ഡി.എ വ്യക്തമാക്കി.

TAGS :

Next Story