സൗദിയില്‍ വേതന സംരക്ഷണ നിയമത്തിന്‍റെ അവസാന ഘട്ടം ഡിസംബര്‍ ഒന്ന് മുതല്‍
ഇതിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെത്തിയെന്ന് മന്ത്രാലയ അധികൃതര്‍ അറിയിച്ചു

സൗദിയില്‍ വേതന സംരക്ഷണ നിയമത്തിന്‍റെ അവസാന ഘട്ടം ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലാകും. ഇതിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെത്തിയെന്ന് മന്ത്രാലയ അധികൃതര്‍ അറിയിച്ചു. രാജ്യത്തെ മുഴുവന്‍ ജീവനക്കാര്‍ക്കും ബാങ്ക അക്കൌണ്ടുകള്‍ വഴി ശമ്പളം നല്‍കണമെന്നതാണ് പ്രധാന നിബന്ധന. ശമ്പളം മുടങ്ങിയാല്‍ തൊഴിലാളിക്ക് സ്ഥാപനം വിടുന്നതിനും അനുവാദമുണ്ടാകും.
വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ തൊഴില്‍ നിയമത്തിന്‍റെ അവസാന ഘട്ടമാണ് പ്രാബല്യത്തിലാകാന്‍ പോകുന്നത്. സ്ഥാപനത്തില്‍ ഒന്നു മുതല്‍ നാല് ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്കും ഈ ഘട്ടത്തില്‍ നിയമം ബാധകമാകും. ഡിസംബര്‍ ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരിക. ഇതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ ശമ്പളം ബാങ്ക് അക്കൌണ്ട് വഴി ട്രാന്‍സ്ഫര്‍ ചെയ്യുക, കൃത്യ സമയത്ത് ശമ്പളം നല്‍കുക എന്നിവയാണ് നിയമത്തിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍.
ഒന്നു മുതല്‍ നാല് വരെ ജീവനക്കാരുള്ള മൂന്നേ മുക്കാല്‍ ലക്ഷം സ്ഥാപനങ്ങളാണ് സൌദിയിലുള്ളത്. വൻകിട സ്ഥാപനങ്ങളിലാണ് വേതന സുരക്ഷാനിയമം ആദ്യം നടപ്പാക്കിത്തുടങ്ങിയത്. ശമ്പളം കൃത്യ സമയത്ത് ലഭിച്ചില്ലെങ്കില്‍ ബാങ്ക് രേഖ തെളിവാകും. ഇതു വെച്ച് തൊഴിലാളിക്ക് പരാതിപ്പെടാം. തുടരെ ശമ്പളം വൈകിയാല്‍ സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ തൊഴിലാളിക്ക് സാധിക്കും. അവകാശ ലംഘനം കുറക്കാനും ഇടപാടുകൾ സുതാര്യമാക്കാനും പുതിയ നിയമത്തിലൂടെ മന്ത്രാലയത്തിന് സാധിക്കും.
Adjust Story Font
16

