സൗദിയിൽ സിഗ്നല്‍ നല്‍കാതെ ട്രാക്കുകള്‍ മാറുന്നതിന് പിഴ; ഇന്ന് മുതൽ കൂടുതൽ നഗരങ്ങളിലേക്ക്
നേരത്തെ പ്രധാന നഗരങ്ങളില്‍ നടപ്പിലാക്കിയ ഓട്ടോമാറ്റിക് ക്യാമറ സംവിധാനമാണ് രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ കൂടി നടപ്പിലാക്കുന്നത്.

സൗദിയിലെ റോഡുകളില്‍ സിഗനല്‍ നല്‍കാതെ ട്രാക്കുകള്‍ മാറുന്നതിന് ഏര്‍പ്പെടുത്തിയ പിഴ സംവിധാനം ഇന്ന് മുതല്‍ കൂടുതല്‍ നഗരങ്ങളില്‍ പ്രാബല്യത്തിലാകും. നേരത്തെ പ്രധാന നഗരങ്ങളില്‍ നടപ്പിലാക്കിയ ഓട്ടോമാറ്റിക് ക്യാമറ സംവിധാനമാണ് രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ കൂടി നടപ്പിലാക്കുന്നത്. വടക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് പുതുതായി സംവിധാനം പ്രാബല്യത്തിലാവുന്നത്.
പ്രധാന നഗരങ്ങളായ റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളില്‍ നടപ്പാക്കിയ ട്രാഫിക് പരിഷ്‌കരണത്തിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ നഗരങ്ങളില്‍ പദ്ധതി നടപ്പിലാക്കുന്നത്. ട്രാഫിക് ലൈനുകൾ ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നതാണ് പദ്ധതി. ഇതിനകം സംവിധാനം നടപ്പിലാക്കിയ ഇടങ്ങളില്‍ നിരവധി പേർക്ക് പിഴ ഈടാക്കി തുടങ്ങിയിട്ടുണ്ട്. മുന്നൂറ് മുതൽ അഞ്ഞൂറ് റിയാൽ വരെയാണ് പിഴ ചുമത്തുന്നത്. പദ്ധതിയുടെ അടുത്ത ഘട്ടത്തിനാണ് ഇന്ന് തുടക്കമാകുന്നത്. വടക്ക് പടിഞ്ഞാറൻ നഗരങ്ങളായ താഇഫ്, അല്‍ബാഹ, അല്‍ജൗഫ്, ജിസാന്‍ നഗരങ്ങളിലാണ് പുതുതായി സംവിധാനം പ്രാബല്യത്തിലാവുക.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ക്യാമറകളും ഡിവൈസുകളും വഴിയാണ് നിരീക്ഷണം നടത്തുക. റോഡുകളിൽ പാലിക്കേണ്ട ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ഇവയുടെ പ്രവർത്തനം. റോഡുകളില്‍ സിഗ്‌നല്‍ ഉപയോഗിക്കാതെ ട്രാക്കുകള്‍ മാറുക, നിയമ വിരുദ്ധമായ മാര്‍ഗത്തില്‍ വാഹനം മറികടക്കുക, എക്‌സിറ്റുകളും എന്‍ട്രികളും നിരോധിച്ച ഇടങ്ങളില്‍ വാഹനം അതിക്രമിച്ച് കയറ്റുക എന്നിവ പിടികൂടി പിഴയിടുന്നതാണ് രീതി. ഇതിനായി സ്ഥാപിച്ച പ്രത്യേകം ഡിവൈസുകളാണ് നിയമ ലംഘനങ്ങള്‍ പിടികൂടുക. ജനുവരി ഒന്നിന് മുമ്പായി രാജ്യത്തുടനീളം സംവിധാനം ഏര്‍പ്പെടുത്താനാണ് ട്രാഫിക് വിഭാഗത്തിന്റെ നീക്കം.
Adjust Story Font
16

