ഇഖാമ നിയമ ലംഘകർക്കെതിരെ പരിശോധന കടുപ്പിച്ച് സൗദി അറേബ്യ
നാട് കടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 252 പേർ കൂടി ഇന്ത്യയിലേക്ക് മടങ്ങി.

സൗദിയിൽ ഇഖാമ നിയമ ലംഘകർക്കെതിരെയുള്ള ശക്തമായ പരിശോധന തുടരുന്നു. നാട് കടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 252 പേർ കൂടി ഇന്ത്യയിലേക്ക് മടങ്ങി. മലയാളികൾ ഉൾപ്പെടുന്ന സംഘം റിയാദിൽ നിന്നും ഡൽഹിയിലേക്കാണ് യാത്രയായത്. കോവിഡിന് ശേഷം നാട്കടത്തൽ കേന്ദ്രം വഴി ഇന്ത്യയിലേക്ക് തിരിച്ചവരുടെ എണ്ണം 3491 ആയി.
റിയാദിൽ നിന്നും പന്ത്രാണ്ടാമത്തെ സംഘമാണ് ഇന്ന് യാത്രയായത്. 9 മലയാളികൾ ഉൾപ്പെടെ 252 പേരാണ് സൗദി എയർലൈൻസിന്റെ വിമാനത്തിൽ മടങ്ങിയത്. റിയാദിലെയും ദമ്മാമിലെയും നാട്കടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നവരാണ് നാട് അധികവും. 108 പേര് ദമ്മാമിൽ നിന്നും ബാക്കി 144 പേര് റിയാദിൽ നിന്നുമാണ് പിടിയിലായത്. ഡൽഹിയിലെത്തുന്ന വിവിധ സംസ്ഥാനക്കാരായ ഇവരെ അതത് സംസ്ഥാനങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുക.
താമസ രേഖ പുതുക്കാത്തവർ, ഹുറൂബ് അഥവാ ഒളിച്ചോടിയവർ, തൊഴിൽ നിയമലംഘനം നടത്തിയവർ എന്നിവരെയാണ് പിടികൂടി നാട്കടത്തൽ കേന്ദ്രം വഴി സ്വദേശങ്ങളിലേക്ക് മടക്കി അയക്കുന്നത്. ഇവർക്ക് നിയമ ലംഘനത്തിന്റെ തോത് അനുസരിച്ച് സൗദിയിലേക്ക് മടങ്ങുന്നതിന് വിലക്കും ഏർപ്പെടുത്തും. നിയമ ലംഘകരെ കണ്ടെത്തുന്നതിന് സൗദി സുരക്ഷാ വിഭാഗങ്ങൾ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ലംഘനം നടത്തിയവരെ പിടികൂടി നടപടികൾ പൂർത്തിയാക്കി നേരിട്ട് നാടുകടത്തുന്ന പ്രക്രിയയാണ് ഇപ്പോൾ സ്വീകരിച്ചു വരുന്നത്. സൗദി സർക്കാറിന്റെ ചിലവിൽ വിമാനങ്ങൾ ചാർട്ട് ചെയ്താണ് ഇവരെ സ്വദേശങ്ങളിലേക്ക് മടക്കി എത്തിക്കുന്നത്. നടപടികൾ പൂർത്തിയാക്കുന്നതിന് ഇന്ത്യൻ എംബസിയും ഉദ്യോഗസ്ഥരും നേതൃത്വം നൽകി.
Adjust Story Font
16

