യുഎഇയില്‍ വിദേശികള്‍ക്ക് സ്പോണ്‍സറില്ലാതെ വ്യവസായനിക്ഷേപം: പദ്ധതി ജൂണ്‍ ഒന്നുമുതല്‍
സ്പോർട്സ്, മെഡിക്കൽ, ഹോട്ടൽ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ വിദേശികൾക്ക് നേരിട്ട് നിക്ഷേപമിറക്കാം.
വിദേശികൾക്ക് സ്പോൺസറില്ലാതെ യു.എ.ഇയിൽ നേരിട്ട് നൂറു ശതമാനം വ്യവസായ നിക്ഷേപം നടത്തുവാനുള്ള സൗകര്യം പ്രവാസികൾക്ക് ഏറെ തുണയാകും. കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാൻ ഇതുവഴി യു.എ.ഇക്കും അവസരം ലഭിക്കും. ജൂൺ ഒന്നു മുതലാണ് പദ്ധതി നടപ്പാവുക.
ഇന്ത്യൻ കമ്പനികൾ ഉൾപ്പെടെ എണ്ണമറ്റ പ്രവാസി വ്യവസായ സ്ഥാപനങ്ങൾ ആവേശത്തിലാണ്. 122 തരം സ്ഥാപനങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സാമ്പത്തിക വികസന വകുപ്പാണ് അന്തിമ തീരുമാനം കൈക്കൊള്ളുക. നെഗറ്റീവ്, പോസിറ്റീവ് ലിസ്റ്റുകൾ തരംതിരിച്ചാണ് കമ്പനികൾക്ക് അനുമതി നൽകുക.. എണ്ണ ഖനനം, വാതക മേഖല, ടെലികോം ഉൾപെടെ തന്ത്രപ്രധാന മേഖലകളിൽ ഇതു ബാധകമല്ല.
യു.എ.ഇയുടെ സാമ്പത്തിക മേഖലയെ നേരിട്ട് സ്വാധീനിക്കുന്ന വ്യവസായങ്ങൾക്കായിരിക്കും മുഖ്യ പരിഗണന. ഡിജിറ്റൽ മേഖലയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. സ്പോർട്സ്, മെഡിക്കൽ, ഹോട്ടൽ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ വിദേശികൾക്ക് നേരിട്ട് നിക്ഷേപമിറക്കാം. നിലവിൽ ഫ്രീസോണുകളിൽ മാത്രമാണ് ഇതിന് അനുമതി. മെയിൻ ലാൻഡുകളിലും സ്വന്തമായി ബിസിനസ് തുടങ്ങാനുള്ള അവസരമാണ് പുതുതായി കൈവരുന്നത്.
പഴയ രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പുതിയ നിയമഭേദഗതിയുടെ ഭാഗമാകാൻ കഴിയുമെന്ന മെച്ചം കൂടിയുണ്ട്.
Adjust Story Font
16