ബഹ്റൈനിൽ കര്‍ശന പരിശോധന: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച പള്ളികള്‍ക്കെതിരെ നടപടി
നിയമപ്രകാരം താമസ രേഖയില്ലാത്തവർക്ക് വാക്‌സിനേഷൻ പൂർത്തീകരിക്കാനുള്ള നടപടിക്രമങ്ങൾക്കും തുടക്കമായി
ബഹ്റൈനിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച ഏഴ് പള്ളികളുടെ പ്രവർത്തനം നിർത്തിവെക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഏഴ് പള്ളികൾ രണ്ടാഴ്ചക്കാലത്തേക്ക് അടയ്ക്കുവാനാണ് അധികൃതരുടെ തീരുമാനം. വാക്സിനേഷൻ പൂർത്തീകരിച്ചവരെയും രോഗവിമുക്തരെയും മാത്രമേ പള്ളികളിൽ പ്രവേശിപ്പിക്കാവൂ എന്നാണ് നിലവിലെ നിയമം. രാജ്യത്തെ മരണ നിരക്കും പുതിയ പോസിറ്റീവ് കേസുകളുടെ എണ്ണവും വർധിച്ചതിനാൽ വ്യാപാര സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും അധികൃതർ പരിശോധനകൾ വ്യാപകമാക്കിയിട്ടുണ്ട്.
ചികിൽസാ സൗകര്യം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ഒരു കോവിഡ് ചികിത്സാ കേന്ദ്രം കൂടി പ്രവർത്തനം ആരംഭിച്ചു. നിയമപ്രകാരം താമസ രേഖയില്ലാത്തവർക്ക് വാക്‌സിനേഷൻ പൂർത്തീകരിക്കാനുള്ള നടപടിക്രമങ്ങൾക്കും തുടക്കമായി. ഇതിന്‍റെ ഭാഗമായി തൊഴിലാളികളുടെ വിവര ശേഖരണം ആരംഭിച്ചതായി ബംഗ്ലാദേശ് എംബസി അറിയിച്ചു.
രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം 1000 കവിഞ്ഞു. ചൊവ്വാഴ്ചയുണ്ടായ 29 കോവിഡ് മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന ദൈനംദിന മരണ നിരക്കാണ്. പുതുതായി 2259 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 983 പേർ പ്രവാസികളാണ്. 2804 പേർ കൂടി രോഗവിമുക്തരായി. 27954 പേരാണ് വിവിധ ചികിൽസാലയങ്ങളിൽ കഴിയുന്നത്. ഇവരിൽ 326 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.
Adjust Story Font
16