അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിന് സൗദിയിലെ വിമാനത്താവളങ്ങള്‍ ഒരുങ്ങി
സൗദി എയര്‍ലൈന്‍സിനും മറ്റു സ്വകാര്യ വിമാനകമ്പനികള്‍ക്കും സര്‍വീസ് ഷെഡ്യൂള്‍ ചെയ്യാന്‍ നിര്‍ദ്ദേശം നൽകി.
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിന് സൗദിയിലെ വിമാനത്താവളങ്ങള്‍ ഒരുങ്ങിയതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. സൗദി എയര്‍ലൈന്‍സിനും മറ്റു സ്വകാര്യ വിമാനകമ്പനികള്‍ക്കും സര്‍വീസ് ഷെഡ്യൂള്‍ ചെയ്യാന്‍ നിര്‍ദ്ദേശം നൽകി. യാത്രക്കാര്‍ക്കുള്ള നിർദേശങ്ങളും ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയുണ്ട്.
മെയ് പതിനേഴ് മുതല്‍ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ക്കായി രാജ്യത്തിന്റെ വ്യോമ അതിര്‍ത്തികള്‍ തുറക്കുമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ഏവിയേഷന്‍ അതോറിറ്റിയും നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ദേശീയ വിമാന കമ്പനിയായ സൗദിയക്കും ഒപ്പം മറ്റു സ്വകാര്യ വിമാന കമ്പനികള്‍ക്കുമാണ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദ്ദേശം നല്‍കിയത്. സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്വദേശി യാത്രക്കാര്‍ പാലിക്കേണ്ട നിബന്ധനകളാണ് പ്രധാനമായും സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്.
രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍, ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച് പതിനാല് ദിവസം പിന്നിട്ടവര്‍, കോവിഡ് ബാധിച്ച് ഭേദമായി ആറ് മാസത്തില്‍ കൂടുതല്‍ പിന്നിടാത്തവര്‍, രാജ്യത്തെ സെന്‍ട്രല്‍ ബാങ്ക് അംഗീകരിച്ചതും വിദേശത്തെ കോവിഡ് ചികിത്സ കവറേജ് ഉള്‍പ്പെടുന്നതുമായ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പോളിസിയുള്ള പതിനെട്ട് വയസ്സ് കഴിഞ്ഞ യുവതി യുവാക്കള്‍ എന്നിവര്‍ക്കാണ് യാത്രക്ക് അനുമതിയുണ്ടാവുക.
മെയ് പതിനേഴിന് തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ സര്‍വീസ് ഷെഡ്യൂള്‍ ചെയ്യുന്നതിനും ജി.എ.സി.എ വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ കോവിഡിന്റെ അതിവ്യാപനത്തെ തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയ ഇന്ത്യയുള്‍പ്പെടെയുള്ള ഇരുപത് രാജ്യങ്ങളിലേക്കുള്ള സര്‍വീസിനെ കുറിച്ച് ജി.എസി.എ ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
Adjust Story Font
16