ബഹ്‌റൈനിലേക്കുള്ള അംബാസഡർമാരിൽനിന്ന് നിയമന രേഖകൾ സ്വീകരിച്ചു
ബഹ്‌റൈനിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട അംബാസഡർമാരിൽ നിന്നും വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി നിയമന രേഖകൾ സ്വീകരിച്ചു. ഓൺലൈനിൽ നടന്ന ചടങ്ങിൽ സെൽവദോർ അംബാസഡറും ന്യൂയോർക്കിൽ റെസിഡന്റുമായ ജറിസിലദാ അറാസിലി ജൂൻസാലിദസ് ലൂബിസ്, സ്വീഡൻ അംബാസഡറും അബൂദബിയിൽ റെസിഡന്റുമായ ലിസ്‌ലോത് ആൻഡേഴ്‌സൺ, നോർവേജ് അംബാസഡറും റിയാദിൽ റെസിഡന്റുമായ തോമസ് ലെഡ്‌ബോൽ, ലിത്വാനിയ അംബാസഡറും അബൂദബിയിൽ റെസിഡന്റുമായ റാമുനസ് ഡേവിഡോനീസ്, വിയറ്റ്‌നാം അംബാസഡറും റിയാദിൽ റെസിഡന്റുമായ ദാങ് സുവാൻ സോങ് എന്നിവരിൽ നിന്നുമാണ് നിയമന രേഖകൾ സ്വീകരിച്ചത്.
ഓരോ രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്ന അംബാസഡർമാർ അതത് രാജ്യങ്ങളും ബഹ്‌റൈനും തമ്മിലുളള ബന്ധം ശക്തമാക്കാനും വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനുമുളള ശ്രമങ്ങൾ ശക്തമാക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ചടങ്ങിൽ വിദേശകാര്യ മന്ത്രാലയത്തിലെ അമേരിക്ക, പസഫിക് അഫയേഴ്‌സ് ഡയരക്ടർ ശൈഖ് അബ്ദുല്ല ബിൻ അലി അൽ ഖലീഫ, ആഫ്രോ ഏഷ്യൻ അഫയേഴ്‌സ് ഡയരക്ടർ ഫാതിമ അബ്ദുല്ല അദ്ദാഇൻ, യൂറോപ്യൻ കാര്യ വിഭാഗം ഡയരക്ടർ അഹ്മദ് ഇബ്രാഹിം അൽഖുറൈനീസ് എന്നിവരും സന്നിഹിതരായിരുന്നു.
Adjust Story Font
16