ടൂറിസം മേഖലയിൽ നിയമങ്ങൾ ഉദാരമാക്കി കുവൈത്ത്
52 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് കുവൈത്ത് വിമാനത്താവളങ്ങളിൽ നേരിട്ട് വിസ ലഭ്യമാക്കും

കുവൈത്ത് സിറ്റി: ടൂറിസം മേഖലയിൽ നിയമങ്ങൾ ഉദാരമാക്കി കുവൈത്ത്. മേഖലയിലെ മുൻനിര വിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നതിന്റെ ഭാഗമായാണ് വിസയും റെസിഡൻസി നിയമങ്ങളിലും പരിഷ്‌കാരങ്ങൾ കൊണ്ടുവന്നത്. രാജ്യത്ത് പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടികൾ.
സന്ദർശകരെ ആകർഷിക്കുക, ടൂറിസം വർധിപ്പിക്കുക, റെസിഡൻസി നിയമങ്ങൾ കർശനമായി പാലിക്കുന്നത് ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ട്, കുവൈത്ത് കാര്യക്ഷമമായ വിസയും റെസിഡൻസി പ്രക്രിയകളും അവതരിപ്പിച്ചിരിക്കുന്നുവെന്ന് റെസിഡൻസി അഫയേഴ്സ് സ്പെഷ്യൽ സർവീസസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഹമദ് അൽ-റുവൈഹ് അറിയിച്ചു. 'നിലവിൽ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള സന്ദർശകർക്കും കുവൈത്തിലെ ടൂറിസം മേഖലയുടെ വാതിൽ തുറന്നിട്ടിരിക്കുകയാണ്' അദ്ദേഹം വ്യക്തമാക്കി.
52 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് കുവൈത്ത് വിമാനത്താവളങ്ങളിൽ നേരിട്ട് വിസ ലഭ്യമാക്കും. അതോടൊപ്പം, വ്യോമ-കര അതിർത്തികളിൽ ജിസിസി രാജ്യങ്ങളിൽ താമസിക്കുന്നവർക്കും യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ച് എളുപ്പത്തിൽ ടൂറിസ്റ്റ് വിസ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'വിസ അപേക്ഷ ലഭിച്ചുകഴിഞ്ഞ് ഒരു മിനിറ്റ് മുതൽ 24 മണിക്കൂറിനകം വിസ അനുവദിക്കുന്ന സംവിധാനമാണ് നടപ്പാക്കിയത്. സന്ദർശകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ലളിതമായ നടപടിക്രമങ്ങളാണ് കുടുംബ, ടൂറിസ്റ്റ്, വാണിജ്യ വിസകൾ നൽകുന്നതിനായി സ്വീകരിച്ചിരിക്കുന്നത്' ബ്രിഗേഡിയർ ഹമദ് അൽ-റുവൈഹ് വിശദീകരിച്ചു. പുതിയ റെസിഡൻസി നിയമം നടപ്പാക്കിയതോടെ ലംഘനങ്ങൾ ഗണ്യമായി കുറവുണ്ടായതായും അദ്ദേഹം അറിയിച്ചു.
അതോടൊപ്പം, രാജ്യത്തെ സമ്പദ്വ്യവസ്ഥ വൈവിധ്യവൽക്കരിക്കുകയും അന്താരാഷ്ട്ര സന്ദർശകരെ ആകർഷിക്കുകയും ചെയ്യുന്നതിനായി പ്രധാന ടൂറിസം-വിനോദ പദ്ധതികൾക്ക് തുടക്കം കുറിക്കും.
നയതന്ത്രജ്ഞർക്കും അവരുടെ കുടുംബങ്ങൾക്കും വിസ അപേക്ഷകളും അനുബന്ധ ഇടപാടുകളും എളുപ്പമാക്കുന്നതിനായി പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം ഉടൻ ആരംഭിക്കുമെന്ന് ബ്രിഗേഡിയർ അൽ-റുവൈഹ് അറിയിച്ചു.
Adjust Story Font
16

