കുവൈത്ത് വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് നേരെ ഡ്രോൺ ആക്രമണം; വിജയകരമായി പ്രതിരോധിച്ചതായി കുവൈത്ത് ആർമി
അഗ്നിശമന സേനയും ബന്ധപ്പെട്ട ഏജൻസികളും തീ നിയന്ത്രണവിധേയമാക്കി

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. കുവൈത്ത് ഏവിയേഷൻ ഫ്യൂവലിംഗ് കമ്പനിയുടെ രണ്ട് ഇന്ധന ടാങ്കുകളിലാണ് ഡ്രോൺ ഇടിച്ചതിനെ തുടർന്ന് വലിയ തീപിടുത്തം ഉണ്ടായത്. അഗ്നിശമന സേനയും ബന്ധപ്പെട്ട ഏജൻസികളും തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായെന്നും എന്നാൽ ആളപായമില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഡ്രോൺ ആക്രമണത്തിൽ കുവൈത്ത് സോഷ്യൽ സെക്യൂരിറ്റി ആസ്ഥാന കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു. പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റിയുടെ പ്രധാന ആസ്ഥാനം ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. സംഭവത്തെ തുടർന്ന് ഇന്ന് പ്രധാന ഓഫീസിൽ സന്ദർശകരെ സ്വീകരിക്കില്ലെ. മറ്റു ശാഖകളിൽ സേവനങ്ങൾ ലഭ്യമാക്കുമെന്നും എല്ലാ ഇടപാടുകളും ഇലക്ട്രോണിക് സേവനങ്ങളിലൂടെ തുടരുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, കുവൈത്തിന് നേരെ ഉണ്ടായ നിരവധി ഡ്രോൺ, മിസൈൽ ആക്രമണ ശ്രമങ്ങൾ വിജയകരമായി പ്രതിരോധിച്ചതായി കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു. ആക്രമണങ്ങൾ തടയുന്നതിനാലാണ് വലിയ സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നത്. പൊതുജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
Adjust Story Font
16

