കണ്ടെയ്നറിലെ ചില്ലുപാളികൾക്കകത്ത് ലഹരി, കുവൈത്തിൽ 364 കിലോ കാപ്റ്റഗൺ ഗുളികകൾ പിടികൂടി
ഏകദേശം 20 ലക്ഷം കാപ്റ്റഗൺ ഗുളികകളാണ് പിടിച്ചെടുത്തത്

കുവൈത്ത്: അറബ് രാജ്യത്ത് നിന്നെത്തിയ ചില്ലുപാളികളുടെ കയറ്റുമതിയിൽ ഒളിപ്പിച്ച 364 കിലോ കാപ്റ്റഗൺ ഗുളികകൾ കുവൈത്ത് അധികൃതർ പിടിച്ചെടുത്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഷുവൈഖ് തുറമുഖത്ത് ഹവല്ലി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റിലെ ഉദ്യോഗസ്ഥർ കസ്റ്റംസുമായി സഹകരിച്ച് നടത്തിയ നീക്കങ്ങളാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. ഏകദേശം 20 ലക്ഷം കാപ്റ്റഗൺ ഗുളികകളാണ് പിടിച്ചെടുത്തത്. ഈ മയക്കുമരുന്നുകൾ, 20 അടി കണ്ടെയ്നറുകളിൽ കയറ്റി അയച്ച ചില്ലുപാളികളുടെ അരികുകളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു. ഇവയ്ക്ക് 5.5 ദശലക്ഷം കുവൈത്ത് ദിനാർ തെരുവുമൂല്യം കണക്കാക്കപ്പെടുന്നുണ്ട്.
ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ കസ്റ്റംസുമായി സഹകരിച്ച് കണ്ടെയ്‌നറിന്റെ നീക്കങ്ങൾ തുറമുഖത്ത് നിന്ന് നിരീക്ഷിച്ചു. ട്രക്കിനെ പിന്തുടർന്ന് അംഘാര ഏരിയയിൽ എത്തുന്നതുവരെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ട്രക്കിനുള്ളിൽ നിലയുറപ്പിച്ചു. അവിടെ വെച്ച് അധികൃതർ വാഹനം തടയുകയായിരുന്നു. ഈ ഏകോപിച്ച പരിശ്രമത്തിലൂടെ പ്രധാന സൂത്രധാരൻ ഉൾപ്പെടെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തു. പിടിയിലായ എല്ലാവരെയും പിടിച്ചെടുത്ത മയക്കുമരുന്നുമായി നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ലഹരി കടത്തിനെതിരെ കർശന നടപടി തുടരുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു.
Adjust Story Font
16

