കുവൈത്തിന്റെ എണ്ണയിതര കയറ്റുമതിയിൽ വർധന; 60% വളർച്ചയെന്ന് റിപ്പോർട്ട്
കഴിഞ്ഞ വര്‍ഷം ആദ്യപകുതിയിൽ 130.6 ദശലക്ഷം ദിനാറായിരുന്നു കുവൈത്തിന്റെ എണ്ണയിതര വരുമാനം

കുവൈത്ത്: കുവൈത്തിന്റെ എണ്ണയിതര വരുമാനത്തിൽ അറുപതു ശതമാനം വളർച്ചയെന്ന് റിപ്പോർട്ട്. ഈ വർഷം ആദ്യ പകുതിയിൽ എണ്ണയിതര കയറ്റുമതിയിലൂടെ 209 ദശലക്ഷം ദിനാറാണ് കുവൈത്തിന് വരുമാനമായി ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ആദ്യപകുതിയിൽ 130.6 ദശലക്ഷം ദിനാറായിരുന്നു കുവൈത്തിന്റെ എണ്ണയിതര വരുമാനം. ഈ വർഷം ഇത് 209.1 ആയി വർധിച്ചു. മുൻവർഷത്തെക്കാൾ 78.5 ദശലക്ഷം ദിനാറിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ജിസിസി രാജ്യങ്ങളിൽ കുവൈത്ത് ഉല്പന്നങ്ങൾക്കുള്ള ഡിമാൻഡ് വർധിച്ചതാണ് എണ്ണയിതര വരുമാനത്തിൽ പ്രതിഫലിച്ചത്. 2021 ആദ്യ പകുതിയിൽ ജിസിസി രാജ്യങ്ങളിക്കുള്ള കുവൈത്തിന്റെ കയറ്റുമതി മൂല്യം 85.2 ദശലക്ഷം ദിനാറായിരുന്നെങ്കിൽ ഈ വർഷം ഇതേ കാലയളവിൽ 143.9 ആയി വർധിച്ചിട്ടുണ്ട് .
മറ്റ് അറബ് രാജ്യങ്ങളിലേക്കുള്ള കുവൈത്തിന്റെ കയറ്റുമതിയിലും ഈ വർഷം വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ 22.2 ദശലക്ഷം ദിനാർ ആയിരുന്നത് 49.5 ദശലക്ഷം ആയാണ് ഉയർന്നത്. അതെ സമയം യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള കയറ്റുമതിയിൽ ഈ വർഷം വൻ ഇടിവുണ്ടായതായും വാണിജ്യ മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി. കയറ്റുമതി വൈവിധ്യവൽക്കരിക്കുകയും, കൂടുതൽ രാജ്യങ്ങളുമായി വാണിജ്യകരാറുകളിൽ ഒപ്പുവെക്കുകയും ചെയ്യുന്നതിലൂടെ എണ്ണയിതര കയറ്റുമതി വരുമാനത്തിൽ ഇനിയും വർധനവുണ്ടാക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Adjust Story Font
16

