കുവൈത്തിൽ മാതാപിതാക്കളുടെ ആശ്രിത റെസിഡൻസി വിസയ്ക്ക് കടുത്ത നിയന്ത്രണം
മാനുഷിക സാഹചര്യങ്ങൾ പരിഗണിച്ച് ചില അപേക്ഷകൾ പരിഗണിച്ചേക്കും

കുവൈത്ത് സിറ്റി: കുവൈത്തിൽ മാതാപിതാക്കളുടെ ആശ്രിത റെസിഡൻസി വിസയ്ക്ക് കടുത്ത നിയന്ത്രണം. ആർട്ടിക്കിൾ 22 പ്രകാരമുള്ള റെസിഡൻസി ചട്ടങ്ങൾ അനുസരിച്ച് പ്രവാസികൾക്ക് ഭാര്യയെയും കുട്ടികളെയും മാത്രമേ ആശ്രിത വിസയിൽ സ്‌പോൺസർ ചെയ്യാൻ കഴിയൂ. പ്രായമായവരോ വിധവകളോ ആയ മാതാപിതാക്കളെ സ്‌പോൺസർ ചെയ്യുന്നത് ഇപ്പോഴും വെല്ലുവിളിയാണ്. അസാധാരണമായ മാനുഷിക സാഹചര്യങ്ങളിൽ മാത്രം ആഭ്യന്തര മന്ത്രാലയം ഇത്തരം അപേക്ഷകൾ പരിഗണിച്ചേക്കും.
അപേക്ഷകരുടെ വരുമാനനില, ഭവന സൗകര്യം, വ്യക്തിഗത സാഹചര്യങ്ങൾ എന്നിവയാണ് അംഗീകാരത്തിനുള്ള പ്രധാന മാനദണ്ഡങ്ങൾ. വിധവയായോ ഒറ്റയ്ക്കായോ ഉള്ള മാതാപിതാക്കളെ പരിപാലിക്കാൻ മറ്റാരുമില്ലാത്തവർക്കാണ് പ്രത്യേക അനുമതി. ഇതിനായി പിതാവിന്റെയോ അമ്മയുടെയോ മരണ സർട്ടിഫിക്കറ്റ്, ബന്ധം തെളിയിക്കുന്ന രേഖകൾ, ശമ്പള സർട്ടിഫിക്കറ്റ്, വാടക കരാർ, മെഡിക്കൽ ഇൻഷുറൻസ് എന്നിവ ആവശ്യമാണ്. അപേക്ഷകരുടെ സിവിൽ ഐഡി, വർക്ക് പെർമിറ്റ്, ശമ്പള സർട്ടിഫിക്കറ്റ് എന്നിവയും വിസ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
എന്നാൽ രേഖകൾ സമർപ്പിച്ചാൽ അത്തരം അപേക്ഷകൾ പരിശോധിച്ച് അംഗീകരിക്കാനോ നിരസിക്കാനോ റെസിഡൻസി ഡയറക്ടർക്കും അസിസ്റ്റന്റ് ഡയറക്ടർക്കും അധികാരമുണ്ട്. ചില കേസുകളിൽ മാതാപിതാക്കൾക്ക് ആശ്രിത വിസയ്ക്ക് പകരം താൽക്കാലിക സന്ദർശന വിസ മാത്രമേ അനുവദിക്കാറുള്ളുവെന്നും റിപ്പോർട്ടുകളുണ്ട്.
Adjust Story Font
16

